Monday, October 24, 2011

കൃഷ്ണനും രാധയും - സിനിമാ റിവ്യൂ


“മലയാളത്തിലെ ആദ്യത്തെ അമേച്ച്വര്‍ ഫീച്ചര്‍ ഫിലിം“ എന്നു വിശേഷിപ്പിക്കാവുന്ന ഒന്നാണ് ശ്രീകൃഷ്ണാ ഫിലിംസിന്റെ ബാനറില്‍ സന്തോഷ് പണ്ഡിറ്റ് ഒട്ടു മിക്ക മേഖലകളും കൈകാര്യം ചെയ്ത “കൃഷ്ണനും രാധയും” എന്ന സിനിമ(?). റിലീസ് ചെയ്യുന്നതിനു മുന്‍പേ ഇതിലെ ഗാനങ്ങള്‍ യു ട്യൂബ് വഴി ഏറെ പരിഹസിക്കപ്പെടൂകയും അതുമൂലം ഹിറ്റാകുകയും ചെയ്തതാണ്. ഗാനചിത്രീകരണങ്ങളും ട്രെയിലറുകളുമൊക്കെ യുട്യൂബ് പ്രേക്ഷകര്‍ക്ക് കൌതുകകരമാകുകയും തമാശയുണര്‍ത്തുകയും അതുവഴി ഏറെ വിവാദങ്ങളുമുണ്ടാകുകയും ചെയ്തു. അതുകൊണ്ട് തന്നെ ഈ സിനിമ റിലീസ് ചെയ്യുന്നതിനു പലരും കാത്തിരുന്നു എന്നത് സത്യം. സന്തോഷ് പണ്ഡിറ്റിനെ കളിയാക്കുന്നതിനും സിനിമയെ പരിഹസിക്കുന്നതിനും വേണ്ടിത്തന്നെ ഈ ചിത്രം കാണാന്‍ അത്യപൂര്‍വ്വ ജനത്തിരക്കുമുണ്ട്. സിനിമ റിലീസ് ആയി മൂന്നാം ദിവസവുംകഴിഞ്ഞിട്ടും ചിത്രം ഹൌസ്ഫുള്‍. സിനിമയുടേ ലാവണ്യരീതികളെ ഒട്ടും പിന്തുടരാത്ത, സമസ്തമേഖലകളിലും പരിപൂര്‍ണ്ണ നിലവാരത്തകര്‍ച്ചയുള്ള വളരെ അമച്ച്വെറിഷ് ആയ (അതിനേക്കാള്‍ താഴെയെന്നും പറയാം) ഒരു സാഹസമാണ്‍ ‘കൃഷ്ണനും രാധയും”.

റിവ്യൂ മുഴുവനായും വായിക്കുന്നതിനു എം3ഡിബിയുടേ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക


Thursday, October 20, 2011

സാന്‍വിച്ച് - റിവ്യൂ


ലൈന്‍ ഓഫ് കളര്‍ & സാല്‍ റോസാ മോഷന്‍ പിക്ചര്‍ എന്നീ സംയുക്ത ബാനറില്‍ എം.സി.അരുണും, സുദീപ് കാരാട്ടും ചേര്‍ന്ന് നിര്‍മ്മിച്ച് കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന “സാന്‍വിച്ച്“ എം എസ് വിജയന്‍, ലെനിന്‍ രാജേന്ദ്രന്‍, ഷാജി കൈലാസ് എന്നീ സംവിധായകരുടെ അസിസ്റ്റന്റ് ആയിരുന്ന “എം എസ് മനു“ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്. പക്ഷെ ഗുരുനാഥന്മാരുടേ ഗുണവും മണവുമൊന്നും മനുവിന്റെ ആദ്യ സൃഷ്ടിക്കില്ല എന്നത് ഖേദകരം ആണ്. ഒരു ചിത്രത്തെ എക്സിക്യൂട്ട് ചെയ്തെടുക്കാനുള്ള സാങ്കേതിക അറിവും പരിചയവും എം എസ് മനുവിനുണ്ട് എന്നത് ആദ്യചിത്രത്തില്‍ നിന്നു തന്നെയറിയാം പക്ഷെ, തന്റെ ആദ്യചിത്രത്തിനു പുതുമയുള്ളൊരു നല്ല കഥ തെരഞ്ഞെടൂക്കാനും കിട്ടിയതിനെ വിശ്വാസയോഗ്യമായി തിരക്കഥാരൂപത്തിലാക്കാനും എം എസ് മനു മനസ്സു വച്ചില്ല എന്നത് ചിത്രത്തിലുടനീളം വ്യക്തം.

പ്ലോട്ട് : വിവാഹ നിശ്ചയം കഴിഞ്ഞ ഒരു സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ യുവാവിന്റെ അശ്രദ്ധ കൊണ്ട് ഒരു വാഹനാപകടം സംഭവിക്കുകയും അപകടത്തില്‍ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. മരണപ്പെട്ട ഗുണ്ടയുടെ അനുജനും സംഘവും ഈ യുവാവിനെ അപകടപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ഗുണ്ടാസംഘത്തിന്റെ എതിര്‍ സംഘം യുവാവിനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഈ വിഷമസന്ധിയില്‍ പെട്ടുപോകുന്ന യുവാവും അയാളുടേ കുടുംബവും ജീവിതവും. അതില്‍ നിന്നും യുവാവും സുഹൃദ് സംഘവും ബുദ്ധിപൂര്‍വ്വം ഗുണ്ടാസംഘങ്ങളെ എതിരിടുന്നു.

റിവ്യൂ പൂര്‍ണ്ണമായും വായിക്കുവാന്‍ എം 3 ഡി ബിയുടെ ഈ പേജിലേക്ക്ക് ക്ലിക്ക് ചെയ്യുക

.

Wednesday, October 19, 2011

വീരപുത്രന്‍ - റിവ്യൂ


അന്തരിച്ച ചലചിത്രകാരന്‍ പവിത്രന്‍ സംവിധാനം ചെയ്ത ‘ഉപ്പ്‘ എന്ന സിനിമയില്‍ അഭിനയിച്ചും അതിനു മുന്‍പും ശേഷവും കെ ആര്‍ മോഹനന്‍ സംവിധാനം ചെയ്ത ‘ അശ്വത്വാമാവ്, സ്വരൂപം, പുരുഷാര്‍ത്ഥം’ എന്നീ സിനിമകളില്‍ നിര്‍മ്മാണ പങ്കാളിയായും പി ടി കുഞ്ഞുമുഹമ്മദ് എന്ന ചലചിത്രകാരന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ മലയാള സിനിമയിലെ പ്രവര്‍ത്തകനാണ്. 1993ലെ മഗ് രിബ്, 98ല്‍ ഗര്‍ഷോം, 2007ല്‍ പരദേശി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും സംസ്ഥാന ദേശീയ പുരസ്കാരങ്ങള്‍ പലതും കരസ്ഥമാക്കുകയും ചെയ്തു.

സ്വാതന്ത്ര സമര സേനാനിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനും സര്‍വ്വോപരി രാജ്യസ്നേഹിയുമായിരുന്ന ശ്രീ മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍ സാഹിബിന്റെ ജീവിതത്തിലെ ചില അദ്ധ്യായങ്ങള്‍ക്ക് ചലചിത്രഭാഷ്യം ചമക്കുന്നതാണ് പി ടി കുഞ്ഞുമുഹമ്മദിന്റെ പുതിയ ചിത്രമായ ‘വീരപുത്രന്‍’ പക്ഷെ ഒരു ചരിത്ര പുരുഷന്റെ രാഷ്ട്രീയ - മത വിശ്വാസ ജീവിതവും സാമൂഹ്യ ജീവിതവുമൊക്കെ ചലചിത്രത്തിന്റെ ആഖ്യാന രൂപത്തിലേക്കെത്തിയപ്പോള്‍ വ്യക്തി ജീവിതത്തില്‍ സാഹിബ് അനുഭവിച്ച സഹനങ്ങളും വേദനകളും, രാജ്യസ്നേഹി എന്ന നിലയിലും സത്യവിശ്വാസി എന്ന നിലയിലും അദ്ദേഹത്തിനുണ്ടായിരുന്ന കര്‍ക്കശ നിലപാടുകളും സത്യസന്ധതയും അന്നത്തെ രാഷ്ട്രീയ സമവാക്യങ്ങളില്‍ ഉണ്ടാക്കിയ കൊടുങ്കാറ്റുകളും മറ്റും പുനരാവിഷ്കരിക്കുന്നതിലും പി ടി കുഞ്ഞുമുഹമ്മദ് വളരെയധികം പരാജയപ്പെട്ടു. സ്ക്കൂള്‍ നാടകങ്ങളെ അനുസ്മരിപ്പിക്കുന്ന രംഗാവിഷ്കാരവും മറ്റും ഒരു ഫീച്ചര്‍ ഫിലിം എന്ന നിലയില്‍ നിന്നും വീരപുത്രനെ നിലവാരത്തകര്‍ച്ചയിലേക്കെത്തിച്ചു.

പ്ലോട്ട് : സ്വാതന്ത്ര്യസമരസേനാനിയായിരുന്ന മുഹമ്മദ് അബ്ദുൾ റഹ്മാൻ സാഹിബിന്റെ 21 മുതൽ 45 വയസ്സു വരെയുള്ള കാലഘട്ടത്തിന്റെ കഥയാണ് വീരപുത്രൻ പ്രധാനമായും പറയുന്നത്. വിവാഹ ജീവിതവും സ്വകാര്യ ദു:ഖങ്ങളും, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമാണ് പൊതുവില്‍ ഈ സിനിമ പ്രതിപാദിക്കുന്നത്.

റിവ്യൂ വിശദമായി വായിക്കുവാനും ചിത്രത്തിന്റെ വിശദാംശങ്ങള്‍ അറിയുവാനും ഈ ലിങ്കിലേക്ക് ക്ലിക്ക് ചെയ്യുക

Sunday, October 9, 2011

ഇന്ത്യന്‍ റുപ്പീ - റിവ്യൂ

1987 ല്‍ തുടങ്ങുന്നു തിരക്കഥാകൃത്ത് / ഡയറക്ടര്‍ രഞ്ജിത്തിന്റെ സിനിമാ ജീവിതം. 87ല്‍ വി. ആര്‍ ഗോപിനാഥ് സംവിധാനം ചെയ്ത ‘ഒരു മെയ് മാസ പുലരിയില്‍’ എന്ന സിനിമക്ക് കഥയെഴുതിക്കൊണ്ടായിരുന്നു തുടക്കം, ശേഷം 2011 വരെ കഥയും തിരക്കഥയും സംവിധാനവുമായി നാല്പത്തിനാല് (44) ചിത്രങ്ങള്‍. ഇടക്ക് ചില ചിത്രങ്ങളില്‍ അഭിനയിക്കുകയും ആറു (6) ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. മലയാള കൊമേഴ്സ്യല്‍ സിനിമയിലെ ഏറ്റവും വലിയ സൂപ്പര്‍ ഹിറ്റുകളില്‍ ചിലതു രഞ്ജിത്തിന്റെ തിരക്കഥയില്‍ നിന്നുള്ളതായിരുന്നു. പ്രണയവും ദാരിദ്ര്യവും അധോലോകവും മാത്രം കൈമുതലായുള്ള നായകന്‍ പഴയ മാടമ്പിത്തരത്തിന്റെ മീശപിരിയന്‍ വേഷങ്ങളുമായി അവതരിച്ചതും രഞ്ജിത്തിന്റെ എഴുത്തിലൂടെ തന്നെ. ദേവാസുരവും, ആറാം തമ്പുരാനും, നരസിംഹവും, രാവണപ്രഭുവും, വെറും നാലേ നാലു ചിത്രങ്ങളോടെ തീരുന്നു ‘സവര്‍ണ്ണ ബിംബങ്ങള്‍ ‘ദൃശ്യവല്‍കരിക്കപ്പെട്ട മീശപിരിയന്‍ തമ്പ്രാക്കന്മാരുടെ ‘ആണത്ത’ങ്ങളുടെ കഥ. ബാക്കി നാല്പതോളം (40) സിനിമകളില്‍ നഷ്ട പ്രണയവും, ഗൃഹാതുരതയും, ഗ്രാമീണ പ്രണയവും, സസ്പെന്‍സ് ത്രില്ലറുമൊക്കെയായി വിഷയങ്ങള്‍ ഒരുപാടെഴുതിയെങ്കിലും മലയാള കമേഴ്സ്യല്‍ സിനിമയില്‍ സവര്‍ണ്ണ ഹൈന്ദവ ബിംബങ്ങളെ കുടിയിരുത്തിയതിന്റെ ആസ്ഥാന എഴുത്തുകാരന്‍/സംവിധായകന്‍ എന്നൊരു ചീത്തപ്പേരാണ് രഞ്ജിത്തിനുള്ളത്, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മുഖ്യധാരയുടേ സ്ഥിരം വഴികളില്‍ നിന്ന് മാറി നടക്കുമ്പോഴും.

2010 ലെ വിജയ ചിത്രവും അവാര്‍ഡുകള്‍ കരസ്ഥമാക്കിയതുമായ ‘പ്രാഞ്ചിയേട്ടന്‍ & ദി സെയിന്റ്” എന്ന മമ്മൂട്ടി ചിത്രത്തിനു ശേഷം രഞ്ജിത്ത് കഥ,തിരക്കഥ, സംഭാഷണം, സംവിധാനം ചെയ്ത് യുവതാരം പൃഥീരാജ് നായകനായി അഭിനയിച്ച പുതിയ ചിത്രം “ഇന്ത്യന്‍ റുപ്പീ”യും രഞ്ജിത്തിന്റെ വഴിമാറ്റങ്ങളുടെ ചിത്രശേണിയില്‍ പുതിയൊരെണ്ണമാണ്. ഒരിക്കല്‍ താരങ്ങള്‍ക്ക് വേണ്ടി എഴുതിയിരുന്നെങ്കില്‍ ഇന്ന് രഞ്ജിത്ത്, താരങ്ങളെ തന്റെ കഥാചിത്രങ്ങളിലെ കഥാപാത്രങ്ങളാക്കുന്നു. അതുകൊണ്ട് തന്നെ മുച്ചൂടം രോഗം ബാധിച്ച മലയാള സിനിമക്ക് രഞ്ജിത്തിന്റെ സിനിമകള്‍ ഒരു ആശ്വാസമാകുന്നുണ്ട്. ആക്ഷേപഹാസ്യത്തിന്റെ കോറിവരകള്‍കൊണ്ട് പ്രാഞ്ചിയേട്ടന്‍ നിര്‍മ്മല ഹാസ്യം വിരിയിക്കുകയും ഒപ്പം മലയാളിയുടേ സ്വജീവിതത്തിലേക്ക് തിരിഞ്ഞുനോക്കാന്‍ പ്രേരകമാവുകയും ചെയ്തെങ്കില്‍ നവ മലയാളി യുവത്വത്തിന്റെ ഇന്നിന്റെ കഥയാണ് ‘ഇന്ത്യന്‍ റുപ്പീ’. മണ്ണിലുറച്ച ഒരുപിടി കഥാപാത്രങ്ങള്‍, ജീവിതത്തില്‍ മുഖാമുഖം പരിചയപ്പെടുന്ന സന്ദര്‍ഭങ്ങള്‍, അതിഭാവുകത്വമോ ഹീറോയിസമോ ഇല്ലാത്ത ക്ലീന്‍ സിനിമ. ഗൃഹാതുരത്വം കൊണ്ട് കടും പായസം വെക്കുന്ന മലയാളത്തിലെ ‘ഗ്രാമീണ സംവിധായകര്‍’ മണ്ണിലിറങ്ങിയ താരത്തേയും ജീവിതപ്രതിച്ഛായകളേയും കാണണമെങ്കില്‍ ഇന്ത്യന്‍ റുപ്പീ പലവട്ടം കാണണം; മലയാള സിനിമയില്‍ പുതുമകളോ നല്ല സിനിമകളോ ഇല്ലെന്ന് വിലപിക്കുന്ന പ്രേക്ഷകന്‍ ഇന്റര്‍നെറ്റിലിറങ്ങുന്ന ടോറന്റ് ഫയലിനു കാത്തുനില്‍ക്കാതെ ഇന്ത്യന്‍ റുപ്പീ കാണാന്‍ തിയ്യേറ്ററിലേക്കെത്തണം. അല്ലെങ്കില്‍ നിങ്ങള്‍ക്ക് നഷ്ടമാകുന്നത് ഇന്നിന്റെ കഥപറയുന്നൊരു സിനിമയാണ്.

പ്ലോട്ട് :- പെട്ടെന്ന് പണക്കാരനാകാനുള്ള ആഗ്രഹങ്ങളുമായി റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിലേക്കിറങ്ങിയ ജെ പി (പൃഥീരാജ്) എന്ന ചെറുപ്പക്കാരന്‍ ഒരു വസ്തുക്കച്ചവടത്തില്‍ ഏര്‍പ്പെടുകയും ആകസ്മികമായി ചില ഊരാക്കുടുക്കുക്കളില്‍ പെടുകയും ചെയ്യുന്നു. അതില്‍ നിന്നു രക്ഷനേടാനും വലിയ തുക കമ്മീഷനായി ലഭിക്കാനും വേണ്ടി സുഹൃത്തായ അച്യുതമേനോന്റെ (തിലകന്‍) ബുദ്ധിയിലൂടെ ജെ പി നടത്തുന്ന ശ്രമങ്ങള്‍. ഒപ്പം ഇന്നത്തെ ചില സാമൂഹ്യ വിഷയങ്ങളും പ്രതിപാദ്യമാകുന്നു.

റിവ്യൂ പൂര്‍ണ്ണമായി വായിക്കാനും കഥാസാരവും മറ്റു വിശദാംശങ്ങളും വായിക്കുവാനും എം3ഡിബിയുടെ പേജിലേക്ക് ക്ലിക്ക് ചെയ്യുക.

Saturday, October 1, 2011

സ്നേഹവീട് - റിവ്യൂ



എന്നും ഒരേ റൂട്ടിലോടുന്ന വണ്ടിയാണ് സത്യനന്തിക്കാട് ചിത്രങ്ങള്‍” എന്ന് പറഞ്ഞത് നടന്‍ സലീം കുമാറാണ്. അതുകൊണ്ടാണോ
എന്നറിയില്ല. ‘ഒടുവിലാനും ശങ്കരാടിയും കൃഷ്ണന്‍ കുട്ടിയും ഫിലോമിനയുമൊക്കെ ഫ്രെയിമില്‍ വരുമ്പോള്‍ തന്നെ എന്റെ സിനിമാക്കഥയിലെ ഗ്രാമത്തിന്റെ കഥാപാത്രങ്ങളാകുന്നു‘ എന്ന് പറഞ്ഞ സത്യന്‍ അന്തിക്കാട് സലീംകുമാറിനു ദേശീയവും സംസ്ഥാനവുമായ പുരസ്കാരങ്ങള്‍ കിട്ടിയപ്പോള്‍ അഭിനന്ദിച്ചതായോ ഒന്നും പറഞ്ഞതായോ എവിടേയും കണ്ടില്ല.(ഞാന്‍ കാണാത്തതാവാം) എന്തായാലും വലിയൊരു ആസ്വാദകരുടെ മനസ്സിലെ അഭിപ്രായത്തെയാണ് സത്യനു പിന്‍പേ വന്ന സലീം കുമാര്‍ തുറന്നടിച്ചത്. സലീം കുമാറിന്റെ അഭിപ്രായത്തെ കണുകിടെ തെറ്റിക്കാതെ സത്യന്‍ തന്റെ ബസ്സ് അതേ റൂട്ടില്‍ തന്നെ ഓടിക്കുന്നുണ്ട്, ഇപ്പോഴും.

1982ലെ കുറുക്കന്റെ കല്യാണം മുതല്‍ 2011 ലെ സ്നേഹ വീട് വരെയുള്ള തന്റെ 29 വര്‍ഷത്തെ സംവിധാന ജീവിതത്തിനിടയില്‍ തന്റെ അമ്പത്തൊന്നാമത്തെ(51) പടവും പൂര്‍ത്തിയാക്കിയപ്പോള്‍ സത്യന്‍ ചെയ്തത് ഒരേ അച്ചിലിട്ടു വാര്‍ത്ത ചിത്രങ്ങള്‍ . പക്ഷെ കരിയറിന്റെ ആദ്യ പകുതി വരെ അതില്‍ വ്യത്യസ്ഥജീവിതങ്ങളുടെ അടയാളങ്ങളും കേരളീയ ഗ്രാമത്തിന്റെ നേര്‍പകര്‍പ്പുകളും ഉണ്ടായിരുന്നപ്പോള്‍ പിന്നീടുള്ളവ അതിന്റെ ആവര്‍ത്തനങ്ങളായി മാറി. എങ്കിലും ഇക്കാലമത്രയുമുള്ള സിനിമാ ജീവിതം കൊണ്ട് തന്റേതുമാത്രമായ ഒരു ആസ്വാദക സമൂഹം ഉണ്ടാക്കാനും അവരെ തൃപ്തിപ്പെടുത്താനും സത്യനു സാധിച്ചു. അതുകൊണ്ടാണ് പഴകിയ കഞ്ഞി തുടരെത്തുടരെ വിളമ്പിയിട്ടും ആ പ്രേക്ഷക സമൂഹം അവസാനകാല ചിത്രങ്ങളെ സൂപ്പര്‍ ഹിറ്റാക്കിയത്. തന്റെ പ്രേക്ഷകന്റെ പള്‍സറിയാവുന്ന ഒരു മാജിക് സംവിധായകന്‍ തന്നെയാണ് സത്യന്‍ അന്തിക്കാട് എന്നതില്‍ യാതൊരു തര്‍ക്കവുമില്ല. സിനിമയിലെ സേഫ് കളിയുടേ ഉസ്താദ്. അല്ലെങ്കില്‍ ഇക്കാലയളവില്‍ യുവതാരങ്ങളെ പരീക്ഷിക്കാനോ, പുതിയ പ്രമേയങ്ങളെ പരീക്ഷിക്കാനോ ഒരു പരീക്ഷണ സിനിമയെടുക്കാനോ സത്യന്‍ ശ്രമിച്ചിട്ടില്ല. അന്തിക്കാട്ടുകാരന്റെ ഗ്രാമ നന്മ, വിശുദ്ധി, പച്ചപ്പ്, ഗൃഹാതുരത എന്നിവയ്ക്കു ചുറ്റും വട്ടമിട്ട് ‘സുരക്ഷിതമായി’ തന്റെ സ്ഥാനം നിലനിര്‍ത്താനെ ശ്രമിച്ചിട്ടുള്ളു. അതുകൊണ്ടാണ് ഒരു ചാനല്‍ അഭിമുഖത്തില്‍ സംവിധായകന്‍ രഞ്ജിത്ത് ‘എനിക്ക് സിനിമയില്‍ നിന്നു കിട്ടിയത് ഞാന്‍ സിനിമയില്‍ തന്നെ നിക്ഷേപിക്കുന്നു, അല്ലെങ്കില്‍ സത്യേട്ടനെപ്പോലെ സിനിമയില്‍ നിന്നു സമ്പാദിച്ച് ഞാനുമൊരു പണക്കാരനായേനെ, അത്യാവശ്യം പണമുണ്ടെങ്കിലും സത്യേട്ടന്റെ അത്രക്കില്ല” എന്ന് ചെറൂചിരിയോടെ പറഞ്ഞത്.


റിവ്യൂ കൂടുതല്‍ വായിക്കുവാന്‍ എം3ഡിബിയുടേ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക