Saturday, June 18, 2011

രതിനിര്‍വ്വേദം -2011-റിവ്യൂ




1984
ല്‍ ഇറങ്ങിയ ‘മൈഡിയര്‍ കുട്ടിച്ചാത്ത‘നില്‍ അസി. ഡയറക്ടറായിട്ടാണ് ശ്രീ ടി.കെ രാജീവ് കുമാറിന്റെ (എഴുതപ്പെട്ട) സിനിമാ ജീവിതം തുടങ്ങുന്നത്. 1989ലെ ഒരു ഫെസ്റ്റിവല്‍ സീസണില്‍ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളോട് മത്സരിച്ച് മികച്ച വിജയം നേടിയ ‘ചാണക്യന്‍’ എന്ന കമലാഹാസന്‍-ജയറാം-തിലകന്‍ സിനിമയോടെ സ്വതന്ത്ര സംവിധായകനായി. ആദ്യ ചിത്രത്തിനു കേരള ഫിലിം ക്രിട്ടിക്ക് അവാര്‍ഡ്. മലയാളത്തില്‍ ആദ്യമായി ‘അകേല ക്രെയിന്‍‘ ഉപയോഗിച്ചതും ‘ആവിഡ് എഡിറ്റിങ്ങ്‘ തുടങ്ങിയതും ഇദ്ദേഹത്തിന്റെ ‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന ചിത്രത്തിലൂടെ. ആ ചിത്രത്തില്‍ നടി മഞ്ജുവാര്യര്‍ക്ക് നാഷണല്‍ സ്പെഷ്യല്‍ ജൂറി അവാര്‍ഡ്(1999). മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് 2000ല്‍ രാജീവ് കുമാര്‍ ഒരുക്കിയ ‘ജലമര്‍മ്മര‘ത്തിനായിരുന്നു. ആ വര്‍ഷം തന്നെ മികച്ച പാരിസ്ഥിതിക വിഷയം കൈകാര്യം ചെയ്ത ചിത്രത്തിനുള്ള ദേശീയ ബഹുമതിയും അതിനു കിട്ടി. 2002 ലെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് മാത്രമല്ല, മികച്ച സൌണ്ട് റെക്കോര്‍ഡിങ്ങ്,മികച്ച കഥ, അഭിനയത്തിനു ജയറാമിനു സ്പെഷ്യല്‍ ജൂറി അവാര്‍ഡ് എന്നിവ രാജീവ് കുമാര്‍ ഒരുക്കിയ ‘ശേഷം’ എന്ന സിനിമക്ക്. ഒരു സിനിമ ത്രൂ ഔട്ട് ‘സ്റ്റഡി കാമില്‍‘ ഷൂട്ട് ചെയ്തത് ഇദ്ദേഹത്തിന്റെ തന്നെ ‘ഇവര്‍’ എന്ന ജയറാം-ബിജുമേനോന്‍-ഭാവന ചിത്രത്തിലൂടെ. ഇങ്ങിനെ സാങ്കേതികമായ വിശേഷണങ്ങളും ബഹുമതികളും രാജീവ്കുമാറിന്റെ ചിത്രങ്ങള്‍ക്ക് ഒരുപാടുണ്ടെങ്കിലും രാജീവ്കുമാറിന്റെ കൊമേസ്യല്‍ സിനിമാ കരിയറില്‍ ശരാശരി വിജയ ചിത്രങ്ങള്‍ മാത്രമേയുള്ളൂ. അതുകൊണ്ട് തന്നെ മുഖ്യധാരയിലെ ജനപ്രിയ ചിത്രങ്ങളിലും പ്രേക്ഷകരുടെ ചുണ്ടുകളിലും ടി.കെ രാജീവ്കുമാറിന്റെ പേരും സിനിമകളും ഓടിയെത്താന്‍ വഴിയില്ല. ഏറ്റവും ഒടുവില്‍ ഏറെ പ്രേക്ഷക പ്രതീക്ഷ നല്‍കിയ ‘ഒരു നാള്‍ വരും’ എന്ന ചിത്രം ഒരിക്കലും വരാത്ത നല്ല സിനിമയുടെ ഓര്‍മ്മപ്പെടുത്തലായി മാറി എന്നുള്ളതാണ് സത്യം.


1978 ല്‍ ഇറങ്ങിയ ഭരതന്‍ - പത്മരാജന്റെ രതി നിര്‍വ്വേദംഎന്ന ചിത്രം റീമേക്ക് ചെയ്തുകൊണ്ടാണ് ഇപ്രാവശ്യം ടി കെ രാജീവ് കുമാറിന്റെ വരവ്. നീലത്താമര എന്ന പഴയ എംടി പൈങ്കിളി സിനിമയെ പുതിയ കുപ്പായമണിയിച്ച് വിപണിയിലിറക്കി ലാഭം കൊയ്തതിന്റെ അത്യാഗ്രഹം കൊണ്ടാണ് ജി സുരേഷ്കുമാര്‍ രതിച്ചേച്ചിയുടെ കഥയെ പുനരാവിഷ്കരിക്കുന്നത് എന്നത് വ്യക്തം. രതിനിര്‍വ്വേദത്തിനു രതിച്ചേച്ചിയുടേ ഉടലളവുകളുടേയും പപ്പുവിന്റെ ശാരീരികാര്‍ഷണത്തിന്റേയും മാത്രം പുനരാവിഷ്കരണം എന്ന പേരായിരിക്കും കൂടുതല്‍ ചേരുക. 78ല്‍ ഇറങ്ങിയ രതി നിര്‍വ്വേദം ക്രിയേറ്റിവിറ്റിയുടേയും സിനിമ എന്നൊരു മാധ്യമത്തോടുള്ള ആത്മാര്‍ത്ഥതയുടേയും ഫലമായുണ്ടായ നല്ലൊരു സിനിമാ സൃഷ്ടി എന്നതിനപ്പുറം മറ്റൊരു തലമില്ല എന്നതാണ് വാസ്തവം. സര്‍ഗ്ഗ പ്രതിഭകള്‍ ഏതു വിഷയം കൈകാര്യം ചെയ്യുമ്പോഴും അതില്‍ സര്‍ഗ്ഗാത്മകതയുടേ തെളിച്ചങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ പുതിയ രതിനിര്‍വ്വേദം മലയാളത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന സെക്സ് തരംഗമുയര്‍ത്തിയ ആവേശത്തിന്റെ ആരവങ്ങളാകുന്നു. ചിത്രത്തിന്റെ അന്ത്യത്തില്‍ രതിചേച്ചിയുടേ(ശ്വേത) മൂടിപ്പുതച്ച മൃതശരീരം ഇടവഴിയിലൂടേ കണ്ണീര്‍ യാത്രയോടെ കൊണ്ടു പോകുമ്പോള്‍ അശ്ലീലം കലര്‍ന്ന കൂക്കുവിളികളോടെ സ്ക്കൂള്‍ കുട്ടികള്‍ മുതല്‍ വൃദ്ധന്മാര്‍ വരെ
തിയ്യറ്ററില്‍ ആരവമുയര്‍ത്തുന്നത് കണ്ട് സുരേഷ്കുമാറും നിര്‍മ്മാതാവായ ഭാര്യ മേനകയും വീട്ടീലിരുന്ന് ആനന്ദിക്കുന്നുണ്ടാകണം......

കൂടുതല്‍ വായനക്ക് സന്ദര്‍ശിക്കുക : രതിനിര്‍വ്വേദം 2011 റിവ്യു (http://m3db.blogspot.com/2011/06/2011.html)

1 comment:

NANZ said...

പഴയ രതി നിര്‍വ്വേദത്തില്‍ നല്ല സിനിമയുണ്ടായിരുന്നു. ആ സിനിമയുടെ പിന്നണിയിലുള്ളവര്‍ക്ക് പ്രതിഭയുണ്ടായിരുന്നു. ആ കലാസൃഷ്ടിയില്‍ ആത്മാര്‍ത്ഥയുണ്ടായിരുന്നു. പക്ഷെ ജി. സുരേഷ്കുമാറീന്റെ നേതൃത്വത്തില്‍ ടി കെ രാജീവ് കുമാര്‍ തുണിയഴിച്ചുകാണിച്ച പുതിയ രതിനിര്‍വ്വേദം സ്ത്രീ നഗ്നതയുടെ ഒളിഞ്ഞുനോട്ടത്തില്‍ അഭിരമിക്കുന്ന മലയാളി ആണ്‍സമൂഹത്തിനുള്ള ദൃശ്യവിരുന്നു മാത്രമായിപ്പോകുന്നു.

കൂടുതല്‍ വായനക്ക് സന്ദര്‍ശിക്കുക : രതിനിര്‍വ്വേദം 2011 റിവ്യു (http://m3db.blogspot.com/2011/06/2011.html)