Showing posts with label malayalam movie 2012. Show all posts
Showing posts with label malayalam movie 2012. Show all posts

Sunday, February 26, 2012

ഈ അടുത്ത കാലത്ത് - സിനിമാറിവ്യു


സൂപ്പറും അല്ലാത്തതുമായ താരങ്ങളുടെ ചുറ്റും കിടന്നു വട്ടം കറങ്ങിയിരുന്ന മലയാള സിനിമക്ക് പേരും താരങ്ങളും പലതായിരുന്നുവെങ്കിലും കഥകളും ആഖ്യാനവും ഏതാണ്ടൊക്കെ ഒന്നായിരുന്നു. കുടുംബങ്ങളൂടെ കുടിപ്പകയും, ഗ്രാമത്തിലെ/ഇടവകയിലെ വിഗ്രഹ/പൊൻ കുരിശു മോഷണങ്ങൾ, ഉത്സവ / പെരുന്നാളു നടത്താനുള്ള അവകാശത്തർക്കങ്ങൾ പഴയ ബോംബേന്നു വരുന്ന ദാദോം കീ ദാദ, അധോ‍ലോകം, ശാസ്ത്രീയ-ഹിന്ദുസ്ഥാനി സംഗീതമയം, അങ്ങിനെ ഏതൊക്കെ വഴിക്ക് ചുറ്റിപ്പടർന്ന് പോയാലും അമ്പല-പള്ളി മുറ്റത്തെ കൂട്ടത്തല്ലിലോ, പണിതീരാത്ത കെട്ടിടസമുച്ചയത്തിലോ, കല്യാണപ്പന്തലിലോ, കൊച്ചിയിലെ കണ്ടെയ്നർ കൂമ്പാരത്തിലോ മറ്റുമായി അവസാനിക്കുകയായിരുന്നു നമ്മുടെ കമേഴ്സ്യൽ മലയാള സിനിമ.സോഷ്യൽ നെറ്റ് വർക്കിലും മറ്റിടങ്ങളിലും ഭരതൻ, പത്മരാജൻ, എൺപതുകൾ, തൊണ്ണൂറുകൾ രവീന്ദ്രൻ മാസ്റ്റർ എന്നൊക്കെ കപട ഗൃഹാതുരതയോടെ മുദ്രാവാക്യം വിളിക്കുമെങ്കിലും ‘മലയാളത്തിൽ നല്ല സിനിമകളില്ല’ എന്ന് ഫേയ്സ് ബുക്ക് സ്റ്റാറ്റസുകൾ /ഗൂഗിൾ ബസ്സ്-പ്ലസ്സ് മെസേജുകൾ ഇറക്കുമ്പോഴും കുട്ടിസ്രാങ്കും ടിഡി ദാസനുമൊക്കെ ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ട് തിയ്യറ്ററിന്റെ പടിയിറങ്ങുന്നത് അറിയില്ല, പകരം മാസങ്ങൾക്ക് ശേഷം ഡിവിഡി റിപ്പ് ഡൌൺലോഡ് ചെയ്ത് ‘ഹാ എത്ര നല്ല സിനിമ, മലയാളിയെന്തേ കണ്ടില്ല‘ എന്ന നാട്യമൊഴിയിറക്കും. ഇതിനിടയിലൊക്കെ പുതുതലമുറയുടെ പുതു ചലനത്തിന്റെ ചില തിളക്കങ്ങൾ മിന്നിമറഞ്ഞെങ്കിലും അതൊന്നും കാണാൻ കാഴ്ചാശീലങ്ങൾ അനുവദിച്ചില്ല, പലരേയും. 2011 ന്റെ തുടക്കം മുതലാണ് മലയാളസിനിമയിൽ പുതുഭാവുകത്വങ്ങൾ പൂർണ്ണമായും തലയുയർത്തിവന്നത് എന്ന് സാമാന്യേന പറയാം. ട്രാഫിക്, സോൾട്ട് & പെപ്പർ, സിറ്റി ഓഫ് ഗോഡ്, ചാപ്പാകുരിശ്, ബ്യൂട്ടിഫുൾ തുടങ്ങിയ പുതു സിനിമകൾ പുതിയ തലമുറകളുടെ ആഖ്യാന-ആസ്വാദന ശീലങ്ങളുടെ നേർപകർപ്പുകളായി. ഈ ജനുസ്സിൽ‌പ്പെട്ട പല സിനിമകൾക്കും വിദേശ സിനിമകളുടെ പകർപ്പെന്ന ആരോപണം (അല്ല, സത്യം) ഉണ്ടായെങ്കിലും ഒരു കുറ്റിയിൽ കിടന്നു കറങ്ങുന്ന മലയാള സിനിമയിൽ പുതിയ രീതികളെ പരീക്ഷിക്കാൻ (കടം കൊണ്ടതാണെങ്കിലും) പലരും ധൈര്യപൂർവ്വം മുന്നിട്ടിറങ്ങുന്ന പുതിയ കാഴ്ചകൾ ഉണ്ടായി എന്നതാണ് ആശ്വസകരം. വർഷങ്ങൾക്ക് മുൻപേ ഹിന്ദി സിനിമാലോകത്ത് വ്യാപകമായ മൾട്ടിപ്ലെക്സ് സിനിമാ സംസ്കാരത്തിന്റെ രീതികൾ പക്ഷേ, മലയാളത്തിൽ തുടങ്ങുന്നതേയുണ്ടായുള്ളു. 2011 തുടക്കത്തിലെ ‘ട്രാഫിക്’ എന്ന നോൺ ലീനിയർ സിനിമ ഇൻഡസ്ട്രിയിലെ പുതിയ ആളുകളെ അത്തരത്തിലുള്ള സിനിമകളെടുക്കാൻ ആവേശം കൊള്ളിച്ചു. അതിന്റെ തുടർച്ചയിൽ ഇപ്പോൾ അവസാനം വന്നൊരു സിനിമയാണ് “ ഈ അടുത്ത കാലത്ത്”

പേരു സൂചിപ്പിക്കുന്നപോലെതന്നെ ഇതൊരു വ്യത്യസ്ഥമായ സിനിമയും കൂടിയാണ്, നായകനും വില്ലനും നായികയും അവർക്ക് ചുറ്റുമുള്ള നർമ്മ-സങ്കട-സംഘട്ടന രംഗങ്ങളെ പകുത്തുവെച്ചൊരു സ്ഥിരം വാർപ്പു മാതൃകയിലല്ല, പകരം വ്യത്യസ്ഥ സിനിമകളെ നെഞ്ചേറ്റാൻ തയ്യാറായ പുതു പ്രേക്ഷകരെ പ്രതീക്ഷിച്ചുകൊണ്ടുള്ള നോൺ ലീനിയർ ആഖ്യാന ശൈലിയിലുള്ള സിനിമ തന്നെയാണിതും. അതുകൊണ്ട് തന്നെ ഇതിൽ നായകനില്ല, നായികയില്ല, വില്ലനോ, കൊമേഡിയന്മാരോ അങ്ങിനെ സ്ഥിരം കണ്ടുമടുത്ത കഥാപാത്രങ്ങളോ സന്ദർഭങ്ങളൊ ഇല്ല. കാഴ്ചപ്പാടുകളിൽ ചില പിന്തിരിപ്പൻ നിലപാടുകളെ പൂർണ്ണമായും കുടഞ്ഞു കളയാൻ ഈ സിനിമക്കായിട്ടുണ്ടോ എന്നതൊരു ചിന്താവിഷയമാണ്, മലയാള സിനിമ എക്കാലവും കൊണ്ടു നടന്നിരുന്ന സ്ത്രീ വിരുദ്ധത, സവർണ്ണ-അവർണ്ണ മുൻ വിധികളെയൊക്കെ അവിടവിടെ ഇപ്പോഴും ബാക്കിവെച്ചിട്ടുതന്നെയാണ് പുതുഭാവുകത്വങ്ങളെ പേറുന്ന പുതുതലമുറയുടെ ഈ ചിത്രവും കടന്നു പോകുന്നത്. എങ്കിലും ഉദാത്തവും ഉത്കൃഷ്ടവുമെന്ന് ഇപ്പോഴും കൊട്ടിഘോഷിക്കപ്പെടുന്ന കോടികളുടെ കിലുക്കമുള്ള പുളിച്ചു തികട്ടിയ പഴംകഞ്ഞി സിനിമകളേക്കാൾ പ്രമേയ-ദൃശ്യ-ആഖ്യാന-അഭിനയ ഘടകങ്ങളിൽ തികച്ചും പുതുമ സമ്മാനിക്കുന്നുണ്ട് ഈ ചിത്രം.

റിവ്യൂ മുഴുവനായി വായിക്കുവാൻ എം3ഡിബിയുടേ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക

Friday, January 13, 2012

ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് - സിനിമാറിവ്യു

ആധുനിക ലോകത്ത് നഗരത്തിലെ (നഗരം എന്നു പറഞ്ഞാൽ മലയാള സിനിമയിൽ കൊച്ചി...കൊച്ചി മാത്രമാണ്) ഫ്ലാറ്റുകളിൽ താമസിക്കുന്ന സമ്പന്നരായ കൗമാരക്കാർ അനുഭവിക്കുന്ന വേദന, സങ്കടം, എന്തായിരിക്കും? സംശയമില്ല 'സ്നേഹം' തന്നെ. പ്രൊഫഷണൽ കോളേജുകളിൽ പഠിക്കുന്ന, ബൈക്കും മറ്റു സൗകര്യങ്ങളും ഉള്ള, ഇന്റർനെറ്റ് ഉപയോഗിക്കുന്ന, തരം കിട്ടിയാൽ ബാറിലിരുന്നോ മറ്റോ ബിയർ നുണയുന്ന എല്ലാ സൗകര്യങ്ങളുമുള്ള കുട്ടികൾക്ക് ഒന്നു മാത്രം കിട്ടില്ല. സ്നേഹം! അവരുടേ അച്ഛനമ്മമാർ ബിസിനസ്സ് തിരക്കുകൾ ഉള്ളവരോ, വിദേശത്ത് വലിയ ജോലി ചെയ്യുന്നവരോ ആയിരിക്കും. ഈ കുട്ടികൾ ഇങ്ങിനെ സ്നേഹം കിട്ടാതെ, മാതാപിതാക്കളുടെ സംരക്ഷണം ലഭിക്കാതെ 'എവിടെ കിട്ടും സ്നേഹം, എവിടെ കിട്ടും സ്നേഹം' എന്ന മട്ടിൽ ദാഹിച്ചങ്ങിനെ നടക്കും. മിക്കവാറും അവർ വല്ല പെൺകുട്ടികളെ വളച്ചെടുക്കുകയോ അല്ലെങ്കിൽ ലഹരി മരുന്നിനു അടിമയാകുകയോ ഒളിഞ്ഞുനോട്ടക്കാരാകുകയോ ചെയ്യും! ഇതൊക്കെ അവർ വേണമെന്നു വെച്ചു ചെയ്യുന്നതോ ആകുന്നതോ അല്ല. സ്നേഹം! അതൊരൊറ്റ സംഗതി ഇല്ലാത്തതു കാരണമാണ്. തികച്ചും "പുതുമയാർന്നതും ആരും ഒരിടത്തും പറയാത്തതുമായ" ഈ ത്രെഡ് കിട്ടിയാൽ 'ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട്" എന്ന സിനിമയുടേ ബേസിക് ത്രെഡ് ആയി.

ആ കുട്ടികൾ (മിക്കവാറും നാലു കൂട്ടുകാരായിരിക്കും, ഇതിലും അങ്ങിനെ തന്നെ) ഇങ്ങിനെ അടിച്ചു പൊളിച്ചും വായ് നോക്കിയും നടക്കുമ്പോൾ, നമ്മുടെ തനതു സംസ്ക്കാരത്തെ നശിപ്പിക്കുന്ന ഈ തലമുറയുടെ ഇത്തരം ചെയ്തികളെ വിമർശിക്കാനും ഒരു കഥാപാത്രം വേണം. തീർച്ചയായും അത് മദ്ധ്യവയസ്കനോ അതിനുമപ്പുറം പ്രായമുള്ള ഒരാളോ ആയിരിക്കും ഉറപ്പായും അയാളൊരു എഴുത്തുകാരനായിരിക്കും (ലോകമറിയുന്ന, ഇംഗ്ലീഷ് ഭാഷയിലടക്കം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടൂള്ള ടിയാനെ താമസിക്കുന്ന അപ്പാർട്ട് മെന്റിലെ ആർക്കും അറിയുകയേയില്ല! ഫ്ലാറ്റിൽ താമസിക്കുന്നവർ പുസ്തകം വായിക്കില്ലല്ലോ!!!) അപ്പാർട്ട്മെന്റിനു വാച്ച്മാൻ ഉണ്ടെങ്കിൽ (ഉണ്ടാവുമല്ലോ!) അയാൾ മണ്ടത്തരം പറയുന്നവനും ചെയ്യുന്നവനും രാത്രി വെള്ളമടിക്കുന്നവനുമായിരിക്കും. സ്ത്രീകളോട് പഞ്ചാരയടിക്കുന്നതും അവരുടെ നഗ്നത കാണുന്നതും ഒരു വീക്നസ്സായിരിക്കണം. ഈയൊരു കഥാ പശ്ചാത്തലത്തെ ആധുനികകാലവുമായി ബന്ധിപ്പിക്കണമെങ്കിൽ സമകാലിക വിഷയവും കൂടി വരണം. ലോകമെങ്ങും സ്വാധീനം ചെലുത്തിയിട്ടുള്ള "ഓർക്കുട്ട്" എന്ന സോഷ്യൽ നെറ്റ് വർക്ക് ആയാൽ ഇതിൽപ്പരം സമകാലികത വേറേ എന്തുണ്ട് ( കഥ എഴുതിയപ്പോഴും സിനിമ ഷൂട്ട് ചെയ്തപ്പോഴും ഓർക്കുട്ടായിരുന്നു പ്രചാരത്തിൽ, പക്ഷെ പടം റിലീസായപ്പോഴേക്കും ഓർക്കുട്ടിന്റെ ശവമടക്ക് കഴിഞ്ഞു!! വിധി വൈപരീത്യം!! അല്ലാതെന്തു പറയാൻ!) ഇത്രയും ആയാൽ "ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട്" എന്ന സിനിമയുടെ ആദ്യ പകുതിയായി. സിനിമ ഇന്റർവെൽ ആക്കണമെങ്കിൽ ഒരു ഇന്റർവെൽ പഞ്ച് വേണ്ടേ? ഒരു ട്വിസ്റ്റ്?! അപ്പോഴതാ...........

റിവ്യൂ പൂർണ്ണമായി വായിക്കുവാൻ എം 3 ഡി ബിയുടെ ഈ പേജിലേക്ക് പോകുക.