Showing posts with label anoop menon. Show all posts
Showing posts with label anoop menon. Show all posts

Tuesday, September 25, 2012

ട്രിവാൻഡ്രം ലോഡ്ജ് - സിനിമാ റിവ്യൂ


അവിവാഹിതനായ ഒരു ശരാശരി മലയാളി യുവാവിന് സ്ത്രീകളെക്കുറിച്ചുള്ള അരാജക ഭാവനകളുടെ ദൃശ്യ സംഭാഷണ സങ്കലനമാണ്  വികെ പ്രകാശ് സംവിധാനവും പുതിയ പത്മരാജനാകാൻ കച്ചകെട്ടിയിറങ്ങിയ അനൂപ് മേനോനും നടൻ ജയസൂര്യയും ചേർന്നൊരുക്കിയ “ട്രിവാണ്ട്രം ലോഡ്ജ് “ എന്ന് ചുരുക്കിപ്പറയാം.

സ്ത്രീ വെറും ഭോഗ ശരീരമെന്നു കരുതുന്ന ഒരുപാട് അന്തേവാസികളുടെ താമസസ്ഥലമായ ഒരു ലോഡ്ജാണ് കഥാപരിസരം. സമ്പന്നനായ ഈ ലോഡ്ജ് ഉടമ രവിശങ്കറാകട്ടെ(അനൂപ് മേനോൻ) അന്തരിച്ച ഭാര്യയുടെ  ‘ഈ ലോഡ്ജ് ഇതേപോലെ നിലർത്തണം’ എന്ന ആഗ്രഹത്തിനു വാക്കു കൊടൂത്തതുകൊണ്ട് ലൈംഗികദാഹികളായ പുരുഷന്മാരെ മാത്രം താമസിപ്പിച്ച് ലോഡ്ജ് നില നിർത്തുകയാണത്രേ. അന്തേവാസികളിൽ മിക്കവരും സ്ത്രീയെന്ന ‘മിത്തിനു’ ചുറ്റും വട്ടമിട്ടു പറക്കുന്നവരാണ്. ആഗ്രഹം തീർക്കുന്നവരും തീർക്കാനിരിക്കുന്നവരും., അവസരം ലഭിക്കാത്തവരുമായി നിരവധി പേർ. ഇതിൽ അബ്ദു (ജയസൂര്യ) ഒരു പേടിത്തൊണ്ടനും സെക്സ് മാനിയാക്കുമാണ്. അവനു അവസരങ്ങൾ ലഭിക്കുന്നില്ല, ലഭിച്ചാലും ഉപയോഗപ്പെടൂത്താൻ പറ്റുന്നില്ല. സെക്സ് കഥകൾ നിറഞ്ഞ കൊച്ചുപുസ്തകങ്ങളാണവന്റെ ലൈംഗിക വിശപ്പ് തീർക്കുന്നത്..അന്തേവാസികൾ ഇങ്ങിനെയെങ്കിൽ ലോഡ്ജിനു പുറത്തുള്ള കഥാപാത്രങ്ങളിലും ഈ കാര്യത്തിൽ മാറ്റമൊന്നുമില്ല.വിവാഹമോചനത്തോടെ കൊച്ചിയിലെത്തി താമസം തേടുന്ന നായികക്ക് മോഹം രണ്ടാണ്. ഒന്ന് കൊച്ചിയെ പശ്ച്ചാത്തലമാക്കി നോവലെഴുതണം, മറ്റൊന്ന് ‘ഒരുത്തന്റെ’ ഒപ്പം ശയിക്കുക, പലരേയും പ്രലോഭിപ്പിക്കുക അങ്ങിനെ അതിന്റെ സുഖം അനുഭവിക്കുക. നായികയെ സഹായിക്കുന്ന കൂട്ടുകരി സെറീന(ദേവി അജിത്)യാകട്ടെ നല്ല വിദ്യാഭ്യാസമുണ്ടായിട്ടും ഒരു ടെക്കിയേയോ, ഡോക്ടറേയോ വിവാഹം കഴിക്കാൻ അവസരമുണ്ടായിട്ടും അതൊന്നും സ്വീകരിക്കാതെ കിടപ്പറയിൽ, കരിമ്പിൻ കാട്ടിൽ ഇറങ്ങുന്ന ആനയുടെ ശൌര്യം പ്രകടിപ്പിക്കുന്ന മണ്ടനും പണക്കാരനുമായ ഭർത്താവുമൊത്ത് സുഖ ജീവിതം നയിക്കുന്നവളത്രേ! ഇതിനിടയിൽ വരുന്ന സ്ത്രീ കഥാപാത്രമാകട്ടെ കന്യകയെന്ന (തെസ്നി ഖാൻ) ഒരു തെരുവു വേശ്യയും

റിവ്യൂ മുഴുവനായി വായിക്കുവാനും കഥാസാരവും മറ്റു വിശദാംശങ്ങൾ അറിയുവാനും. എം 3 ഡി ബി യുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക.

Sunday, February 26, 2012

ഈ അടുത്ത കാലത്ത് - സിനിമാറിവ്യു


സൂപ്പറും അല്ലാത്തതുമായ താരങ്ങളുടെ ചുറ്റും കിടന്നു വട്ടം കറങ്ങിയിരുന്ന മലയാള സിനിമക്ക് പേരും താരങ്ങളും പലതായിരുന്നുവെങ്കിലും കഥകളും ആഖ്യാനവും ഏതാണ്ടൊക്കെ ഒന്നായിരുന്നു. കുടുംബങ്ങളൂടെ കുടിപ്പകയും, ഗ്രാമത്തിലെ/ഇടവകയിലെ വിഗ്രഹ/പൊൻ കുരിശു മോഷണങ്ങൾ, ഉത്സവ / പെരുന്നാളു നടത്താനുള്ള അവകാശത്തർക്കങ്ങൾ പഴയ ബോംബേന്നു വരുന്ന ദാദോം കീ ദാദ, അധോ‍ലോകം, ശാസ്ത്രീയ-ഹിന്ദുസ്ഥാനി സംഗീതമയം, അങ്ങിനെ ഏതൊക്കെ വഴിക്ക് ചുറ്റിപ്പടർന്ന് പോയാലും അമ്പല-പള്ളി മുറ്റത്തെ കൂട്ടത്തല്ലിലോ, പണിതീരാത്ത കെട്ടിടസമുച്ചയത്തിലോ, കല്യാണപ്പന്തലിലോ, കൊച്ചിയിലെ കണ്ടെയ്നർ കൂമ്പാരത്തിലോ മറ്റുമായി അവസാനിക്കുകയായിരുന്നു നമ്മുടെ കമേഴ്സ്യൽ മലയാള സിനിമ.സോഷ്യൽ നെറ്റ് വർക്കിലും മറ്റിടങ്ങളിലും ഭരതൻ, പത്മരാജൻ, എൺപതുകൾ, തൊണ്ണൂറുകൾ രവീന്ദ്രൻ മാസ്റ്റർ എന്നൊക്കെ കപട ഗൃഹാതുരതയോടെ മുദ്രാവാക്യം വിളിക്കുമെങ്കിലും ‘മലയാളത്തിൽ നല്ല സിനിമകളില്ല’ എന്ന് ഫേയ്സ് ബുക്ക് സ്റ്റാറ്റസുകൾ /ഗൂഗിൾ ബസ്സ്-പ്ലസ്സ് മെസേജുകൾ ഇറക്കുമ്പോഴും കുട്ടിസ്രാങ്കും ടിഡി ദാസനുമൊക്കെ ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ട് തിയ്യറ്ററിന്റെ പടിയിറങ്ങുന്നത് അറിയില്ല, പകരം മാസങ്ങൾക്ക് ശേഷം ഡിവിഡി റിപ്പ് ഡൌൺലോഡ് ചെയ്ത് ‘ഹാ എത്ര നല്ല സിനിമ, മലയാളിയെന്തേ കണ്ടില്ല‘ എന്ന നാട്യമൊഴിയിറക്കും. ഇതിനിടയിലൊക്കെ പുതുതലമുറയുടെ പുതു ചലനത്തിന്റെ ചില തിളക്കങ്ങൾ മിന്നിമറഞ്ഞെങ്കിലും അതൊന്നും കാണാൻ കാഴ്ചാശീലങ്ങൾ അനുവദിച്ചില്ല, പലരേയും. 2011 ന്റെ തുടക്കം മുതലാണ് മലയാളസിനിമയിൽ പുതുഭാവുകത്വങ്ങൾ പൂർണ്ണമായും തലയുയർത്തിവന്നത് എന്ന് സാമാന്യേന പറയാം. ട്രാഫിക്, സോൾട്ട് & പെപ്പർ, സിറ്റി ഓഫ് ഗോഡ്, ചാപ്പാകുരിശ്, ബ്യൂട്ടിഫുൾ തുടങ്ങിയ പുതു സിനിമകൾ പുതിയ തലമുറകളുടെ ആഖ്യാന-ആസ്വാദന ശീലങ്ങളുടെ നേർപകർപ്പുകളായി. ഈ ജനുസ്സിൽ‌പ്പെട്ട പല സിനിമകൾക്കും വിദേശ സിനിമകളുടെ പകർപ്പെന്ന ആരോപണം (അല്ല, സത്യം) ഉണ്ടായെങ്കിലും ഒരു കുറ്റിയിൽ കിടന്നു കറങ്ങുന്ന മലയാള സിനിമയിൽ പുതിയ രീതികളെ പരീക്ഷിക്കാൻ (കടം കൊണ്ടതാണെങ്കിലും) പലരും ധൈര്യപൂർവ്വം മുന്നിട്ടിറങ്ങുന്ന പുതിയ കാഴ്ചകൾ ഉണ്ടായി എന്നതാണ് ആശ്വസകരം. വർഷങ്ങൾക്ക് മുൻപേ ഹിന്ദി സിനിമാലോകത്ത് വ്യാപകമായ മൾട്ടിപ്ലെക്സ് സിനിമാ സംസ്കാരത്തിന്റെ രീതികൾ പക്ഷേ, മലയാളത്തിൽ തുടങ്ങുന്നതേയുണ്ടായുള്ളു. 2011 തുടക്കത്തിലെ ‘ട്രാഫിക്’ എന്ന നോൺ ലീനിയർ സിനിമ ഇൻഡസ്ട്രിയിലെ പുതിയ ആളുകളെ അത്തരത്തിലുള്ള സിനിമകളെടുക്കാൻ ആവേശം കൊള്ളിച്ചു. അതിന്റെ തുടർച്ചയിൽ ഇപ്പോൾ അവസാനം വന്നൊരു സിനിമയാണ് “ ഈ അടുത്ത കാലത്ത്”

പേരു സൂചിപ്പിക്കുന്നപോലെതന്നെ ഇതൊരു വ്യത്യസ്ഥമായ സിനിമയും കൂടിയാണ്, നായകനും വില്ലനും നായികയും അവർക്ക് ചുറ്റുമുള്ള നർമ്മ-സങ്കട-സംഘട്ടന രംഗങ്ങളെ പകുത്തുവെച്ചൊരു സ്ഥിരം വാർപ്പു മാതൃകയിലല്ല, പകരം വ്യത്യസ്ഥ സിനിമകളെ നെഞ്ചേറ്റാൻ തയ്യാറായ പുതു പ്രേക്ഷകരെ പ്രതീക്ഷിച്ചുകൊണ്ടുള്ള നോൺ ലീനിയർ ആഖ്യാന ശൈലിയിലുള്ള സിനിമ തന്നെയാണിതും. അതുകൊണ്ട് തന്നെ ഇതിൽ നായകനില്ല, നായികയില്ല, വില്ലനോ, കൊമേഡിയന്മാരോ അങ്ങിനെ സ്ഥിരം കണ്ടുമടുത്ത കഥാപാത്രങ്ങളോ സന്ദർഭങ്ങളൊ ഇല്ല. കാഴ്ചപ്പാടുകളിൽ ചില പിന്തിരിപ്പൻ നിലപാടുകളെ പൂർണ്ണമായും കുടഞ്ഞു കളയാൻ ഈ സിനിമക്കായിട്ടുണ്ടോ എന്നതൊരു ചിന്താവിഷയമാണ്, മലയാള സിനിമ എക്കാലവും കൊണ്ടു നടന്നിരുന്ന സ്ത്രീ വിരുദ്ധത, സവർണ്ണ-അവർണ്ണ മുൻ വിധികളെയൊക്കെ അവിടവിടെ ഇപ്പോഴും ബാക്കിവെച്ചിട്ടുതന്നെയാണ് പുതുഭാവുകത്വങ്ങളെ പേറുന്ന പുതുതലമുറയുടെ ഈ ചിത്രവും കടന്നു പോകുന്നത്. എങ്കിലും ഉദാത്തവും ഉത്കൃഷ്ടവുമെന്ന് ഇപ്പോഴും കൊട്ടിഘോഷിക്കപ്പെടുന്ന കോടികളുടെ കിലുക്കമുള്ള പുളിച്ചു തികട്ടിയ പഴംകഞ്ഞി സിനിമകളേക്കാൾ പ്രമേയ-ദൃശ്യ-ആഖ്യാന-അഭിനയ ഘടകങ്ങളിൽ തികച്ചും പുതുമ സമ്മാനിക്കുന്നുണ്ട് ഈ ചിത്രം.

റിവ്യൂ മുഴുവനായി വായിക്കുവാൻ എം3ഡിബിയുടേ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക