Tuesday, December 15, 2009
ഒരു പാതിരാകൊലപാതകത്തിന്റെ കഥ
.മലബാറിലെ പാലേരിയെന്ന ഗ്രാമത്തില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട മാണിക്യം എന്ന സുന്ദരിയുടെ കൊലപാതകരഹസ്യങ്ങള്‍ ഹരിദാസ് എന്ന ഡിറ്റക്റ്റീവ് അമ്പതു വര്‍ഷങ്ങള്‍ക്കു ശേഷം ചുരുളഴിക്കാന്‍ എത്തുന്നതോടെയാണ് പാലേരി മാണിക്യം എന്ന പാതിരാകൊലപാതകത്തിന്റെ കഥ തുടങ്ങുന്നത്.
ടി.പി രാജീവിന്റെ നോവലിനു സംവിധായകന് കൂടിയായ രഞ്ജിത്ത് സിനിമാ പരിഭാഷ്യം രചിക്കുന്നു. മലയാള സാഹിത്യം സിനിമാ തിരക്കഥക്കൊപ്പം പോകാത്ത നവ മലയാള സിനിമാ കാലത്താണ് ഒരു പാട് നാളുകള്‍ക്ക് ശേഷം ഒരു നോവല്‍ സിനിമയാകുന്നത്. നോവലുകള്‍ സിനിമകളാകുമ്പോള്‍ വായനക്കാരനും പ്രേക്ഷകനും ഒരാളാണെങ്കില്‍ കൂടിയും വ്യത്യസ്ഥ കാഴ്ചപ്പാടുകള്‍ ഉണ്ടാവുന്നത് വര്‍ഷങ്ങളായുള്ള സമീപന രീതിയാണ്. നോവലുകള്‍ സിനിമയാക്കിയപ്പോള്‍ എന്നും ഈയൊരു വേര്‍തിരിവ് വായനക്കാരന്/പ്രേക്ഷകനു ഉണ്ടായിട്ടുണ്ട് (ഉദാ: ദൈവത്തിന്റെ വികൃതികള്‍, അഗ്നിസാക്ഷി) ഇതെഴുതുന്നയാള്‍ നോവല്‍ വായിച്ചിട്ടില്ല എങ്കിലും നോവലും സിനിമയും സാദ്ധ്യതകളും പരിമിതികളും ഉള്ള രണ്ടു മാധ്യമമാണെന്നു തന്നെ കരുതുന്നു.
മലയാള സിനിമയില്‍ പൊതുവേ അപരിചിതമായ ഒരു രീതിയിലൂടെയാണ് ഈ കഥയുടെ ദൃശ്യാവിഷ്ക്കാരം. പ്രധാന കഥാപാത്രം നരേറ്റ് ചെയ്യുന്ന രീതിയില്‍ തുടങ്ങുന്ന കഥ അമ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടക്കുന്ന ദൃശ്യങ്ങള്‍ക്കൊപ്പം ഈ കാലഘട്ടത്തിലെ നായകനെക്കൂടി ഫ്രെയിമില്‍ നിര്‍ത്തി പ്രേക്ഷകരോട് സംവദിക്കുന്ന രീതിയിലുള്ള ദൃശ്രാവിഷ്കാരം പുതുമയുണ്ട്. പാലേരിയിലെ ഇന്ന് ജീവിച്ചിരിക്കുന്ന പല ഗ്രാമീണരുമായുള്ള സംഭാഷണങ്ങളിലൂടെ കൊലപാതകിയെകുറിച്ചുള്ള ഒരു നിഗമനത്തിലേക്കെത്തുകയാണ് ഹരിദാസ്. ഈ കൊലപാതക രഹസ്യം ഹരിദാസിനെ സംബന്ധിച്ച് കൊലപാതകിയെ നിയമത്തിനു മുന്നില്‍ കൊണ്ടു വരാനോ, നീതി നടപ്പാക്കാനോ വേണ്ടിയല്ല. കാരണം ഹരിദാസ് (മമ്മൂട്ടി അവതരിപ്പിക്കുന്നു) ജനിച്ചതും പാലേരിയിലാണ്. തന്റെ ജനനം നടന്ന രാത്രിയില്‍ പാലേരിയില്‍ രണ്ടു കൊലപാതകങ്ങള്‍ നടന്നു. അതിലൊന്ന് മാണിക്യത്തിന്റേതാണ്. തന്റെ ജനനത്തോടൊപ്പം നടന്ന ഈ മരണം അന്നുമുതലേ ഒരു അസ്വസ്ഥതയായി ഹരിദാസിനൊപ്പമുണ്ട്. ദല്‍ഹിയിലെ ഫ്ലാറ്റില്‍ ഉറക്കം നഷ്ടപ്പെടുന്ന ഓരോ രാത്രിയും ഹരിദാസിനെ അലട്ടൂന്നത് മാണിക്യത്തിന്റെ ദുരൂഹതയാണ്. തന്റെ മനസാക്ഷിക്കു വേണ്ടി തന്റെ തന്നെ നിയോഗമായി ആ മരണത്തിന്റെ കാര്യ-കാരണങ്ങള്‍ അന്വേഷിച്ചിറങ്ങുക എന്ന് ദൈത്യമാണ് പിന്നെ ഹരിദാസിനുണ്ടാവുന്നത്. കൂട്ടിനു തന്റെ സുഹൃത്ത് സരയൂവും(ഗൌരി മുഞ്ചാല്‍). അമ്പതു വര്‍ഷം പിന്നിട്ട് ഹരിദാസ് ഗ്രാമത്തിലേക്കെത്തുമ്പോഴേക്കും പാലേരിയിലെ മാണിക്യം ഒരു മിത്തായി വളര്‍ന്നു കഴിഞ്ഞിരുന്നു.
പാലേരിമാണീക്യത്തിന്റെ കഥാവസാനത്തില്‍ ഉള്ള ചില പോരായ്മകളാണ് ചിത്രത്തെ ചെറുതെങ്കിലും അലോസരമാക്കുന്നത്. എങ്ങിനെ ഏതുരീതിയില്‍ ഹരിദാസ് ഈയൊരു നിഗമനത്തില്‍ എത്തി എന്നുള്ളത് വിഷ്വലി ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടില്ല എന്നാണ് തോന്നിയത്. മാത്രമല്ല താരങ്ങളില്ലാത്ത ഈ ചിത്രത്തില്‍ മമ്മൂട്ടിയെ കൂടുതല്‍ ഉപയോഗിക്കാന്‍ ശ്രമിച്ചതും അവസാന നിമിഷം കല്ലുകടിയായി. എങ്കില്‍ തന്നെയും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ (പ്രത്യേകിച്ച് മലബാറിലെ) പഴയ-പുതിയ നാടക നടന്മാരെ ഉപയോഗിച്ചതും, കൊമേഴ്സ്യല്‍ ചേരുവകള്‍ കുത്തി നിറക്കാഞ്ഞതുമൊക്കെ രഞ്ജിത് അഭിനന്ദനം ഏറ്റുവാങ്ങുന്ന കാര്യങ്ങളാണ്. ഒരുപാട് പോരായ്മകള്‍ ഈയൊരു ബ്രഹദ് സംരഭത്തില്‍ ഉണ്ടെങ്കിലും നല്ല ഒരു അറ്റെമ്പ്റ്റ് എന്ന നിലയില്‍ ആ പോരായ്മകളെ ചൂണ്ടിക്കാണിച്ചുകൊണ്ട് തന്നെ പൊറുക്കാവുന്നതേയുള്ളു. ദൃശ്യഭംഗിയും അര്‍ത്ഥഗര്‍ഭമായ ചില ഷോട്ടൂകളും അഹമ്മദ് ഹാജിയായി വരുന്ന മമ്മൂട്ടിയുടെ പെര്‍ഫൊര്‍മന്‍സും ഒക്കെ ചിത്രത്തെ വിജയിപ്പിച്ച ഘടകങ്ങള്‍ തന്നെയാണ്. അതുപോലെ പൊക്കന്‍ ആയി അഭിനയിച്ച ശ്രീജിത്ത് കൈവേലി, എടത്തേത്തൊടി കുഞ്ഞിക്കണ്ണനായി വരുന്ന ബെന്‍പാല്‍, തെങ്ങുകയറ്റക്കാരന് വേലായുധനായി വരുന്ന വിജയന് വി.നായര്‍, കെ.പി. ഹംസയായി വരുന്ന ടി.ദാമോദരന്‍ തുടങ്ങിയവരൊക്കെ നല്ല അഭിനയം കാഴ്ചവെച്ചവരാണ്. മലയാള സിനിമയിലെ കണ്ടുമടുത്ത താരങ്ങള്‍ ഈ സിനിമയിലില്ലാത്തത് സിനിമക്കൊരു ഫ്രെഷ്നെസ്സ് നല്‍കുന്നുണ്ട്. സംഗീതം നല്കിയ ബിജിപാല്‍, ഛായാഗ്രാഹകന്‍ മനോജ് പിള്ള, രഞ്ജിത് അമ്പാടിയുടെ ചമയം എല്ലം സിനിമക്കു സപ്പോര്‍ട്ട് നല്കിയ ഘടകങ്ങളായിരുന്നു. ഇതില്‍ മനോജ് പിള്ളയുടെ കഴിവ് എടുത്തു പറയേണ്ടതാണ്.
ടോക്കി മൂവികളുടെ ഹിറ്റ് മേക്കര്‍ എന്ന നിലയില്‍ അറിയപ്പെട്ടിരുന്ന രഞ്ജിത്ത് ഇപ്പോള്‍ മലയാള സിനിമയില്‍ പരീക്ഷണങ്ങളുടെ പാതയിലാണ്. ആദ്യസംരംഭമായ കേരള കഫേ എല്ലാം കൊണ്ടും വ്യത്യസ്ഥമായിരുന്നു. പാലേരിയും അതിന്റെ നിലവാരത്തോളമില്ലെങ്കിലും പരീക്ഷണങ്ങളുടെ പാതയില്‍ തന്നെയാണ്. ഭാവിയിലുള്ള തന്റെ പ്രൊജക്റ്റുകളെല്ലാം അത്തരത്തില്‍ പരീക്ഷണങ്ങള്‍ക്ക് ഉതകുന്നവയാണെങ്കില്‍ അതോടൊപ്പം മുഖ്യധാരയിലെ മറ്റു സംവിധായകര്‍ കൂടി ഈ പാത പിന്തുടര്ന്നാല് മലയാളത്തില്‍ മാറ്റത്തിന്റെ കാഹളം വന്നുവെന്നു നിരീക്ഷിക്കാം. തീര്‍ച്ചയായും അത്തരമൊരു സ്ഥിതി വിശേഷത്തിന് മലയാള സിനിമ കൊതിക്കുന്നുണ്ട്; ഏതര്‍ത്ഥത്തിലും.
ഇത്തരമൊരു നല്ല സംരഭത്തിനു അനിവാര്യമായ ഒന്നാണ് പ്രൊമോഷന് & മാര്‍ക്കറ്റിങ്ങ്. പക്ഷെ നിര്‍ഭാഗ്യമെന്നു പറയട്ടെ ഈ സംരഭകരുടെ ഭാഗത്ത് നിന്ന് പൊറുക്കാനാവത്ത തരത്തിലുള്ള രീതിയിലാണ് ഈയൊരു ചിത്രത്തിന്റെ പ്രൊമോഷന് ഉണ്ടായിട്ടുള്ളത്. രണ്ടു പ്രാവശ്യം മാറ്റിവെക്കേണ്ടി വന്ന റിലീസ് ഡെയ്റ്റ് ആദ്യം കരാര്‍ ചെയ്തിരുന്ന 70 തിയ്യറ്ററില്‍ നിന്ന് 45 മാറിയതും ഏറ്റവും മോശമായ തരത്തിലുള്ള പ്രൊമോഷന് ഡിസൈനും മാര്‍ക്കറ്റിങ്ങും ഈ ചിത്രത്തെ സാധാരണപ്രേക്ഷകനെ സിനിമകാണുന്നതില്‍ നിന്നും കുറച്ചെങ്കിലും പിന് വലിക്കുന്നുണ്ട്. ഷൂട്ടിങ്ങിനു മുന്‍പ് തന്നെ “പാലേരി മാണിക്യം” എന്ന പേരില്‍ പ്രശസ്തമായ ഈ സിനിമാ പേര് ചിത്രത്തിന്റെ റിലീസോടെ “ഒരു പാതിരാകൊലപാതകത്തിന്റെ കഥ’ എന്ന് പേരില്‍ പ്രൊമോട്ട് ചെയ്യപ്പെടുകയാണുണ്ടായത് പാലേരി മാണിക്യം എന്ന് പേര് പോസ്റ്ററില്‍ വായിച്ചെടുക്കാന്‍ പാകത്തിനു അച്ചടിക്കപ്പെടാത്തതും ആ ചിത്രത്തിന്റെ ആകെത്തുകയൊ കഥാംശമോ അതിന്റെ ട്രീറ്റ്മെന്റോ ഒന്നും വെളിവാക്കപ്പെടാവുന്ന തരത്തില്‍ പോസ്റ്റര്‍ ഡിസൈന്‍ ചെയ്യാതിരുന്നതും ചിത്രത്തെ പരാജയത്തിലേക്ക് വിളിച്ചു വരുത്തുന്ന ഒന്നായി. മറ്റു ഭാഷകളില്‍ (തമിഴിലടക്കം) പ്രചാരത്തിലുള്ള സിനിമ പ്രൊമോഷന് & മാര്‍ക്കറ്റിങ്ങ് എന്ന വിഭാഗത്തെക്കുറിച്ച് എന്നാണാവോ ഇനി മലയാള സിനിമ കേള്‍ക്കാനെങ്കിലും പോകുന്നത്?
സിനിമയില്‍ നിന്ന് :
ഹരിദാസ്, സരയൂ, ബാര്‍ബര്‍ കേശവന്.
ബാര്‍ബര്‍ കേശവന് : “അയാള്‍ (ഹാജി)ചെയ്തു കൂട്ടിയതിനൊക്കെ അയാള്‍ അനുഭവിക്കാതിരിക്കില്ല. തന്റെ ദുഷ്പ്രവൃത്തികള്‍ക്കൊക്കെ അയാള്‍ പിന്നീട് അനുഭവിക്കുക തന്നെ ചെയ്യും.“
ഹരിദാസ് (നേര്‍ത്ത പുഞ്ചിരിയോടെ) “കേശവന്റെ ഈ വാക്കുകള്‍ ഒരു കമ്മ്യൂണിസ്റ്റിന്റേതല്ല, ഒരു വിശ്വാസിയുടേതാണ്.“
എഴുന്നേറ്റ് ദൂരെ ചുവന്ന ചക്രവാളത്തിലേക്ക് നോക്കി ബാര്‍ബര്‍ കേശവന് : “ഞാനിപ്പോള്‍ ഒരു കമ്മ്യൂണിസ്റ്റല്ല, വിശ്വാസിയുമല്ല, ഇതിനു രണ്ടിനുമിടയിലുള്ള വെറുമൊരു ക്ഷുരകന്”
.
.
Monday, December 7, 2009
ഗുലുമാല് ദി എസ്കേപ്പ് - സിനിമ
ഇന്ത്യന്‍ പരസ്യരംഗത്ത് വളരെയധികം ശ്രദ്ധേയനായ ഡയറ്കടര്‍ ആയിരുന്നു വി. കെ പ്രകാശ്. 1999ല്‍ ആണ് ‘പുനരധിവാസം’ എന്ന മനോഹര ചിത്രത്തിലൂടെ വി കെ പി മലയാളത്തില്‍ വരുന്നത്. കെ. ബാലചന്ദ്രന്റെ നല്ലൊരു സ്ക്രിപ്റ്റോടെ നന്ദിതാ ദാസ്, മനോജ് കെ ജയന്, പ്രവീണ എന്നീ താരനിരകളോടെ രവി.കെ. ചന്ദ്രന്റെ കാമറാ മികവോടെ ഇറങ്ങിയ ചിത്രം പക്ഷെ നല്ല സിനിമയെന്ന് പേരെടുത്തെങ്കിലും സാമ്പത്തിക വിജയം നേടിയില്ല ( മലയാളത്തിലെ എക്കാലത്തേയും മികച്ച ടൈറ്റില്‍ ഡിസൈന്‍ കൂടിയായിരുന്നു പുനരധിവാസത്തിന്റേത്)
മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലുമായി വി കെ പി നിരവധി ചിത്രങ്ങള്‍ ചെയ്തു. 2003 ല്‍ ചെയ്ത ‘ഫ്രീക്കി ചക്ക്ര’ ശ്രദ്ധേയമാകുകയും ചെയ്തു. അതേ വര്‍ഷം തന്നെ മലയാളത്തിലിറങ്ങിയ ‘മുല്ലവള്ളിയും തേന്മാവും’ പിന്നീടുവന്ന ‘പോലീസ്’ ‘മൂന്നാമതൊരാള്‍’ ‘പോസറ്റീവ്’ എന്നീ മലയള ചിത്രങ്ങളൊന്നും സാമ്പത്തിക വിജയമായിരുന്നില്ല എങ്കിലും ആ ചിത്രങ്ങളില്‍ വി കെ പി അവതരിപ്പിച്ച ട്രീറ്റ് മെന്റും സാങ്കേതികത്തികവും മലയാളത്തില്‍ അന്നുവരെ കാണത്തതായിരുന്നു. മുല്ലവള്ളിയൂം തേന്മാവും എന്ന സിനിമയിലെ ദൃശ്യങ്ങള്‍, ഗാന ചിത്രീകരണം തുടങ്ങിയവ എക്കാലത്തേയും മികച്ച അവതരണമായിരുന്നെങ്കിലും ബലവത്തായ ഒരു സ്ക്രിപ്റ്റ് ഇല്ലാത്തത് ആ ചിത്രത്തെ ദുര്‍ബലപ്പെടുത്തി. പിന്നീടുള്ള ‘പോലീസ്‘ എന്ന സിനിമയിലെ ആക്ഷന്‍ സീനുകള്‍, (മലയാളത്തില്‍ ആദ്യമായി 500 ഫ്രെയിം സ്ലോമോഷന്‍ ചിത്രീകരിച്ചത് ഈ സിനിമയിലാണ്) മലയാളത്തിലെ ആദ്യ ഡിജിറ്റല്‍ ഫോര്‍മാറ്റ് സിനിമ ‘മൂന്നാമതൊരാള്‍’. പിന്നെ ‘പോസറ്റീവി‘ലും വി കെ പി മാജിക് ആവര്‍ത്തിച്ചു. പക്ഷെ സാങ്കേതിക മികവില്‍ അഗ്രഗണ്യരായ മറ്റു സംവിധായകരെപ്പോലെ (മറ്റൊരാള്‍ അമല്‍ നീരദ്) വി കെ പിക്കും സ്ക്രിപ്റ്റ് തിരഞ്ഞെടുക്കുന്നതില്‍ പലപ്പോഴും പരാജയപ്പെടേണ്ടിവന്നു. നല്ലൊരു തിരക്കഥ ലഭികുമെങ്കില്‍ നല്ല ട്രീറ്റ്മെന്റോടെ മികച്ച ചിത്രങ്ങള്‍ ഒരുക്കാന്‍ വികെപിക്കാവുമെന്നതില്‍ സംശയമില്ല.
വികെപിയുടെ പുതിയ സിനിമ ‘ഗുലുമാല്’ പക്ഷെ, ഇതില്‍ നിന്നും അല്പം വ്യത്യസ്ഥമാണ്. കൊച്ചി നഗരത്തില്‍ ഫ്രോഡ് ജീവിതം നയിക്കുന്ന രണ്ട് ചെറുപ്പക്കാരുടെ രണ്ടു മൂന്നു ദിവസത്തെ കഥയാണ് ‘ഗുലുമാല് ദ എസ്കേപ്പി‘ലൂടെ പറയുന്നത്. ജയസൂര്യ അവതരിപ്പിക്കുന്ന ജെറി മാത്യു എന്ന കഥാപാത്രം ജന്മാനാ ഫ്രോഡാണ്. ജോലിയെടുക്കാതെ തരികിടകളിലൂടെ ജീവിക്കുന്ന ജെറിയുടെ മുന്നില്‍ ഒരു ദിവസം കുഞ്ചാക്കോ ബോബന് അവതരിപ്പിക്കുന്ന രവി വര്‍മ്മ പ്രത്യക്ഷപ്പെടുന്നു. അവിടുന്നങ്ങോട്ട് രവി വര്‍മ്മ ജെറിയുടെ പാര്‍ട്ടണറാകാന്‍ ശ്രമിക്കുകയാണ്. ജീവിതാവസ്ഥകൊണ്ട് രവിക്കും തരികിടകളുമായി പണം ഉണ്ടാക്കണം. വീടുമായും കൂടപ്പിറപ്പുകളുമായി യാതൊരു അറ്റാച്ച്മെന്റും ഇല്ലാത്ത ജെറിയുടെ മുന്നില്‍ രവി തന്റെ കഥപറയുന്നു. ഒരു ചീറ്റിങ്ങ് കേസില്‍ റിമാന്റിലായ അച്ഛനെ പുറത്തിറക്കാന്‍ 25 ലക്ഷം എത്രയും പെട്ടെന്ന് ഉണ്ടാക്കണം ആകെ 5 ലക്ഷം മാത്രമാണ് തന്റെ കയ്യിലുള്ളതെന്ന് തുറന്നുപറയുമ്പോള്‍ പണക്കൊതിയനായ ജെറി അവനോട് അടുക്കുന്നു. പിന്നീട് ജെറിയുടെ പഴയ മിത്രമായ കള്ള സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മികുന്ന ആര്‍ട്ടിസ്റ്റ് പുല്ലേപ്പടി ബോസ് ഒരു രഹസ്യം അറിയിക്കുന്നു. കൊച്ചിയിലെ ഒരു റിസോര്‍ട്ടീല്‍ തങ്ങിയിരിക്കുന്ന ഒരു എന്‍ ആര് ഐ ബിസിനസ്സ് പേഴ്സണ്‍ വിലപിടിച്ച അപൂര്‍വ്വമായ പെയിന്റിങ്ങുകള്‍ ശേഖരിക്കുന്നുണ്ടെന്നും തന്റെ കയ്യില്‍ അത്തരം ഒരു ചിത്രത്തിന്റെ കോപ്പി ഉണ്ടെന്നും അത് അയാള്‍ക്ക് കൈമാറിയാല്‍ ലക്ഷങ്ങള്‍ കിട്ടുമെന്നും. പിന്നീട് ജെറിയും രവിയും എന്‍ ആര് ഐയുമായി ഒരു ഡീല്‍ ഉറപ്പിക്കുവാന്‍ ശ്രമിക്കുകയാണ്. പക്ഷെ മുന്നോട്ടുള്ള അവരുടെ കാര്യങ്ങള്‍ തകിടം മറിയുകയും വീണ്ടും അതിനു വേണ്ടിയുള്ള ശ്രമവുമാണ്. ഒടൂവില്‍ ഡീല്‍ ഉറപ്പിക്കാറാകുമ്പോള്‍ എന്‍ ആര് ഐ (അവതരിപ്പിച്ചിരിക്കുന്നത് ദേവന്) ഒരു ആവശ്യം പറയുന്നു. ജെറീയെ മാനസികമായി തകര്‍ക്കുന്ന ഒന്നാണെങ്കിലും പണത്തിനോട് അത്യാര്‍ത്തിയുള്ള ജെറി അതിനു സമ്മതിക്കുന്നു. പിന്നീട് വികാരമുഹൂര്‍ത്തങ്ങള്‍ നിറയുന്ന സ്വീക്കന്‍സിലൂടെ സിനിമ മുന്നോട്ട് പോകുന്നു. ഒടുവില്‍ പ്രേക്ഷകന് പ്രതീക്ഷിക്കാത്ത ഒരു തലത്തിലേക്ക് സിനിമയുടെ ക്ലൈമാക്സ്.
ജയസൂര്യയും കുഞ്ചാക്കോയും ഇതുവരെ ചെയ്തതില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ കഥാപാത്രങ്ങള്‍ അപാര റേഞ്ചിലേക്ക് വരുവാനൊന്നും ആയിട്ടില്ലെങ്കിലും അവരുടെ ഇതുവരെയുള്ള പെര്ഫോര്മന്സില് നിന്ന് വളരെ മുന്നിട്ടു നില്ക്കുന്നു. രണ്ടു നായകന്മാരുമായി രസകരമായി മുന്നേറുന്ന സിനിമയുടെ അവസാനഭാഗത്ത് നമ്മള് തിരിച്ചറിയുന്നുണ്ട് ആരാണ് നായകന് ആരാണ് വില്ലന്‍. ചില ഭാഗങ്ങളില്‍ ജയസൂര്യയും കുഞ്ചാക്കോയും പ്രേക്ഷകരുടെ നല്ല കയ്യടി നേടുന്നുമുണ്ട്.
നടി രേവതിയുടെ ‘മിത്ര് മൈ ഫ്രെണ്ടി’ലൂടെ ശ്രദ്ധേയയായ ഫൈസിയ ഫാത്തിമയാണ് ഗുലുമാലിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മൂന്ന് എച്ച്.ഡി കാമറകളിലാണ് ഗുലുമാല് ചിത്രീകരിച്ചിരിക്കുന്നത്.കൂടുതല്‍ സമയവും കൊച്ചി നഗരത്തിലും നഗരത്തിന്റെ പുറം ഭാഗങ്ങളിലും ചിത്രീകരിച്ച ഈ ചിത്രം ഒരു റോഡ് മൂവി എന്നവകാശപ്പെടുന്നുണ്ടെങ്കിലും ആ റേഞ്ചിലുള്ളതല്ല. പക്ഷെ, റോഡുകളിലും, ഷോപ്പിങ്ങ് കോമ്പ്ലക്സുകളുലും മറ്റും സ്വാഭാവിക വെളിച്ചത്തില്‍ ചിത്രീകരിച്ചിരിക്കുന്ന, സ്റ്റഡി കാം കാമറയുടെ മോഡില്‍ കഥാപാത്രങ്ങളോടൊപ്പം സഞ്ചരിക്കുന്ന കാമറ തികച്ചും വ്യത്യസ്ഥമായ ഒരു ദൃശ്യ സാന്നിദ്ധ്യമാണ് പ്രേക്ഷകനു സമ്മാനിക്കുന്നത്. അതുപോലെ മലയാള സിനിമയുടെ സ്ഥിരം ഇടങ്ങളില്‍/ഫ്രെയിമുകളില്‍ കാമറ വെക്കാതെ, ഹോട്ടലിന്റെ അരണ്ട ഇടനാഴി, മൂത്രപ്പുര, ലിഫ്റ്റ്, തെരുവ്, അങ്ങിനെ പുതുമകള്‍ സമ്മാനിക്കുന്ന രീതി ഓരോ സ്വീക്കന്‍സും സമ്മാനിക്കുന്നുണ്ട്.
എടുത്തു പറയേണ്ട ചില സീനുകളുണ്ട്. പക്ഷെ കഥാഗതിയുടെ രസം പോകുമെന്നതിനാള്‍ അത് പറയുന്നതില്‍ ഔചിത്യകുറവുണ്ട്. എങ്കിലും; ദേവന്റെ എന്‍ ആര് ഐ ഡീല്‍ ഉറപ്പിക്കുവാന്‍ പോകുന്ന സമയത്ത് ജയസൂര്യയുടെ ജെറിയോട് ആവശ്യപ്പെടുന്ന സീന്‍ അതിലൊന്നാണ്. ആവശ്യം കേട്ട പാടെ ജെറിയുടെ മാനസിക നില കാണിക്കുന്ന സ്വീക്കന്‍സ് പ്രേക്ഷകരുടെ കയ്യടി വാങ്ങിയ ഒന്നാണ്. അതുപോലെ എന്‍. ആര്. ഐ കഥാപാത്രത്തിന്റെ ആവശ്യം വീട്ടില്‍ സഹോദരിയോട് പറയുന്നതും, അവളുടെ ആവശ്യപ്രകാരം അമ്മയുടേയും സഹോദരിയുടേയും അനിയന്റേയും മുന്നില്‍ വെച്ച് പറയുന്ന വൈകാരിക മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ സീനുകള്‍ വി കെ പിയുടെ സംവിധാനമികവിന് ഉദാഹരണങ്ങളാണ്.പിന്നെ ജെറിയുടെ പപ്പ മരിച്ചത് തന്റെ പെങ്ങള് മൂലമാണെന്ന് കള്ളം പറയുന്നതും മറ്റംഗങ്ങളുടെ ദു:ഖഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത് ഇടുങ്ങിയ അരണ്ട ലിഫ്റ്റ് റൂമില്‍ വെച്ചാണ്. മറ്റൊന്ന് ക്ലൈമാക്സ് ആണ്. അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റിലേക്ക് ക്ലൈമാക്സ് മാറുമ്പോള്‍ അതിനു ഉപയോഗിച്ചിരിക്കുന്ന ട്രീറ്റ്മെന്റ് വളരെ അഭിനന്ദാര്‍ഹമാണ്.
സൈമണ്‍ പാലുവായും എസ്. രമേശന് നായരും രചിച്ച ഗാനങ്ങള്‍ക്ക് മനു രമേശ് ഈണം പകര്‍ന്നിരിക്കുന്ന, 2ഡി അനിമേഷനും ‘ക്രോമ’യും ഉപയോഗിച്ച് ചെയ്തതടക്കമുള്ള ഗാനങ്ങളെല്ലാം പ്രത്യേകിച്ചൊരു പുതുമയുമില്ല, നല്ല നിലവാരം പുലര്‍ത്തുന്നുമില്ല.
‘ഗുലുമാല് ദി എസ്കേപ്പ്‘ മലയാള സിനിമയിലെ വളരെ മികച്ച സിനിമയൊന്നുമല്ല. ലോജിക്കിനെ പരിഹസിക്കുന്ന സീനുകള്‍ ഉണ്ടെങ്കിലും രസച്ചരട് പൊട്ടിക്കാതെ അത് പറഞ്ഞിരിക്കുന്നതിനാല്‍ ആസ്വാദനത്തില്‍ കല്ലുകടിയുണ്ടാകുന്നില്ല. വി കെ പിയുടെ മുന്‍ ചിത്രങ്ങളുടെ (ഉദാ:പുനരധിവാസം) നിലവാരം ഇതിനില്ലെങ്കിലും വെറും നേരമ്പോക്കിനായി, ചിരിക്കുവാന്‍ മാത്രം സിനിമ കാണാനെത്തുന്ന പ്രേക്ഷകനെ ഈ ചിത്രം നിരാശപ്പെടുത്തുന്നില്ല. പ്രധാന കഥയോടൊപ്പം സൂരാജ് വെഞ്ഞാറമൂട്, ബിജുക്കുട്ടന് എന്നിവര്‍ അവതരിപ്പിക്കുന്ന തമാശയും സമാന്തര ട്രാക്കില്‍ ഉണ്ട്. സിനിമയില്‍ അല്ലെങ്കിലും പണ്ടുമുതലേ പോലീസുകാര്‍ മണ്ടന്മാരാണല്ലോ, ഇതിലും സ്ഥിതി വ്യത്യസ്ഥമല്ല. രണ്ട് പേരുടേയും തമാശ എനിക്ക് വെറുപ്പ് സമ്മാനിച്ചെങ്കിലും തിയ്യറ്ററില്‍ പലപ്പോഴും കയ്യടി വീഴുന്നുണ്ട്. ദ്വായാര്‍ത്ഥങ്ങളൊ അശ്ലീലമോ ഇല്ല എന്നതാണൊരാശ്വാസം.
Subscribe to:
Posts (Atom)