മലയാളത്തിൽ ഏറ്റവും കൂടുതൽ മുതൽ മുടക്കുള്ള ചിത്രമെന്നും മൂന്നുവർഷമായി ഷൂട്ട് ചെയ്തെടുത്ത ചിത്രമെന്നുമുള്ള ഖ്യാതിയുമായി വമ്പൻ പ്രചരണത്തോടെ റിലീസ് ചെയ്ത കാസനോവ കേവലം വിനോദോപാധിക്കുള്ള വകപോലും നൽകുന്നില്ല എന്നതാണ് ദു:ഖകരം. ‘ഉദയനാണ് താരം’ എന്ന ചിത്രത്തിലൂടെ ഏറെ പ്രതീക്ഷ നൽകിയ റോഷൻ ആൻഡ്രൂസും ‘ട്രാഫിക്കി‘ലൂടേ പുതിയ പ്രമേയവും ആഖ്യാനശൈലിയുമൊക്കെ പകർന്ന ബോബി സഞ്ജയും പ്രേക്ഷകരെ ഏറെ നിരാശപ്പെടുത്തുന്നു. അഭിനയത്തിൽ മോഹൻലാലും. തനിക്ക് ഇനിയുള്ള സിനിമാ ജീവിതത്തിൽ പഴയൊരു തിരിച്ച് വരവ് ആകില്ലെന്ന സൂചനയായും അതു കാണാം. അത്രമാത്രം നിരാശാജനകമാണ് ലാലിന്റെ പ്രകടനം. തടിച്ചു വീർത്ത കവിളും കുടവയറും ദുർമ്മേദസ്സും കൊണ്ട് ആക്ഷൻ സീനുകളിലും നൃത്തരംഗങ്ങളിലും ലാൽ അവശനാകുന്നുണ്ട്. ഈ സിനിമയിൽ കഥയില്ല പകരം കഥാപാത്രങ്ങളേയുള്ളു അവയ്ക്കാവട്ടെ പശ്ചാത്തലമോ ഭൂതകാലമോ വ്യക്തിത്വമോ ഇല്ല.കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധങ്ങളോ മറ്റോ ഒരു വിശ്വസനീയതും ജനിപ്പിക്കുന്നില്ല. മാറി മാറി സ്യൂട്ട് ധരിച്ചു വരുന്ന നായകനു ചുറ്റും വട്ടമിടുന്ന വെറും ഉപഗ്രഹങ്ങൾ മാത്രമാണ് മറ്റു കഥാപാത്രങ്ങൾ. നായകനാകട്ടെ എല്ലാം തികഞ്ഞ, വായ് തുറന്നാൽ ഫിലോസഫി മാത്രം ഉരുവിടുന്ന അന്താരാഷ്ട്ര പൂക്കച്ചവടക്കാരൻ. സ്വാഭാവികത തൊട്ടുതീണ്ടിയിട്ടില്ലാത്ത, പ്രേക്ഷകനെ ഒരു നിമിഷം പോലും സ്പർശിക്കാത്ത ഈ കഥയില്ലായ്മയാണ് കോൺഫിഡന്റ് ഗ്രൂപ്പിനു വേണ്ടീ ഡോ.സി ജെ റോയ് യും ആന്റണി പെരുമ്പാവൂരും സംയുക്തമായി നിർമ്മിച്ച “കാസനോവ” എന്ന ബ്രഹ്മാണ്ഡ ചിത്രം.
വിശദമായ റിവ്യൂവിനും കഥാസാരത്തിനും എം3ഡിബിയുടെ ഈ പേജിലേക്ക്ക് ക്ലിക്ക് ചെയ്യുക