Saturday, December 8, 2012

ചാപ്റ്റേഴ്സ് - സിനിമാ റിവ്യൂ


നവാഗതനായ സുനിൽ ഇബ്രാഹിമിന്റെ “ചാപ്റ്റേഴ്സ്” വ്യത്യസ്ഥ അദ്ധ്യായങ്ങളായി പറയുന്ന ചില ജീവിത കഥകളാണ്. ഓരോ കഥയിലും പല കഥാപാത്രങ്ങളും പലരീതിയിൽ കോർത്തിണക്കപ്പെട്ടിരിക്കുന്നു. പല കോണിൽ നിന്നും പറയുന്ന പലരുടേയും ജീവിതകഥയിൽ പണത്തിനോടുള്ള അർത്തിയും അത്യാവശ്യവും അതിനുവേണ്ടിയുള്ള കുറുക്കുവഴിയും ചതിയും വഞ്ചനയുമൊക്കെ അടരുകളാകുന്നു. ക്യാമറക്ക് മുന്നിൽ യുവതാരങ്ങൾ കൂടുതലും പിന്നിൽ താ‍രതമ്യേന നവാഗതരും അണി നിരക്കുന്ന ഈ സിനിമ വ്യത്യസ്ഥ ആഖ്യാനത്താൽ നമ്മെ അത്ഭുതപ്പെടൂത്തുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നു.

ജോബി(വിജീഷ്) കൃഷ്ണകുമാർ(നിവിൻ പോളി) അൻവർ(ഹേമന്ത്) കണ്ണൻ (ധർമ്മജൻ ബോൾഗാട്ടി) എന്നീ നാലു ചെറുപ്പക്കാർ എങ്ങിനേയും പണമുണ്ടാക്കണം എന്ന് ശ്രമത്തിലാണ്. അതിനുവേണ്ടിയുള്ള കുറുക്കുവഴിയിൽ നാഗമാണിക്യം കണ്ടെത്തി വിൽക്കാം എന്നുള്ള ശ്രമത്തിലേക്കിറങ്ങുന്നു. സാമ്പത്തിക ബാദ്ധ്യതയും സഹോദരിയുടെ വിവാഹത്തിനു പണമാവശ്യമുള്ള കൃഷ്ണകുമാറിനെ സഹായിക്കുകയാണവരുടെ ഉദ്ദ്യേശം.

സിനിമയുടെ കഥാസാരവും മറ്റു വിശദവിവരങ്ങളും അറിയുവാൻ ഡാറ്റാബേസ് പേജിലേക്ക് ക്ലിക്ക് ചെയ്യുക.

നാലു കൂട്ടുകാരുടെ എളുപ്പ വഴിയിൽ പണമുണ്ടാക്കുന്ന ആദ്യ അദ്ധ്യായത്തിന്റെ അപ്രതീക്ഷിത അവസാനത്തിനു ശേഷം മറ്റൊരു അദ്ധ്യായത്തിലേക്കാണ് കഥ തുറക്കുന്നത് അവിടെ നിന്നു പിന്നേയും രണ്ടു വ്യത്യസ്ഥ അദ്ധ്യായത്തിലേക്ക്. ഓരോ അദ്ധ്യായത്തിലും ഓരോ പ്രമുഖ കഥാപാത്രമുണ്ട്, മറ്റു അദ്ധ്യായങ്ങളിൽ അവർ പ്രമുഖരല്ലാത്ത കഥാപാത്രമാകുന്നു, മുൻ അദ്ധ്യായങ്ങളിൽ വന്നു പോകുന്നവർ ഈ അദ്ധ്യായങ്ങളിൽ പ്രമുഖരാകുന്നു. ഇവരുടെ ജീവിതവും ആവശ്യങ്ങളും പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്നു.

റിവ്യൂ പൂർണ്ണമായി വായിക്കുവാൻ എം3ഡിബിയുടേ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക

Wednesday, December 5, 2012

പോപ്പിൻസ് - സിനിമാ റിവ്യൂ



വ്യത്യസ്ഥതക്കുള്ള ശ്രമങ്ങളുമായാണ് പലപ്പോഴും വി കെ പ്രകാശിന്റെ സിനിമകളുടെ വരവ്. പക്ഷേ,പലപ്പോഴും അവ സാങ്കേതികതയുടെ പുതുമയിലും ഉപയോഗത്തിലു ഒതുങ്ങാറാണ് പതിവ്. പുനരധിവാസം മുതൽ പോപ്പിൻസ് വരെയുള്ള സിനിമകൾ അതുകൊണ്ടു തന്നെ (സാങ്കേതികമായി) വിവിധ പ്രത്യേകതകൾ ഉൾക്കൊള്ളൂന്നവയാണ്. പല സാങ്കേതിക ഘടകങ്ങളും മലയാളത്തിൽ ആദ്യമായി അവതരിപ്പിച്ചതിന്റെ ക്രെഡിറ്റും വി കെ പിയുടെ സിനിമകൾക്കവകാശപ്പെട്ടതുതന്നെ.

വിജയകരമായ ബ്യൂട്ടിഫുൾ, ട്രിവാണ്ട്രം ലോഡ്ജ് എന്നീ ചിത്രങ്ങൾക്ക് ശേഷം  വി കെ പ്രകാശ് സംവിധാനം ചെയ്ത “പോപ്പിൻസ്” പ്രമേയത്തിലും അതിന്റെ അവതരണത്തിലും തീർത്തും വ്യത്യസ്ഥയും പുതുമയും പുലർത്തുന്നുണ്ട്. അത് എത്രത്തോളം വിജയകരമായി എന്നത് സംശയിക്കത്തക്കതാണെങ്കിലും. പ്രമുഖ നാടകരചയിതാവും സംവിധായകനുമായ ജയപ്രകാശ് കുളൂരിന്റെ വിവിധ ലഘുനാടകങ്ങളെ - വിഭിന്ന നിറ-രുചി ഭേദങ്ങളുള്ള പോപ്പിൻസ് മിഠായി കണക്കെ- ഒരു സിനിമയാക്കി കോർത്തിണക്കിക്കൊണ്ട്  വിവിധ കഥകളുടെ ഒരു സിനിമാവിഷ്കാരം. .

നാടോടിക്കഥകളും ചേരുന്ന ആറോളം ലഘുനാടകങ്ങൾ കൂട്ടിയിണക്കിയിരിക്കുന്ന സിനിമ. സംവിധായകനാകാൻ ശ്രമിക്കുന്ന ഒരു ചെറുപ്പക്കാരന്റെ സ്വപ്നങ്ങളായും ഓർമ്മകളായും ഭാവനകളായും പല കഥകൾ പുരോഗമിക്കുന്നു.

റിവ്യൂ  പൂർണ്ണമായി വായിക്കുവാനും കഥാസാരവും വിശദവിവരങ്ങൾ അറിയുവാനും എം3ഡിബിയുടെ പേജിലേക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

Monday, December 3, 2012

ചേട്ടായീസ് - സിനിമാ റിവ്യൂ


സിനിമ വിജയിക്കാൻ സൂപ്പർ താരങ്ങൾ വേണമെന്നില്ല എന്ന് ഭൂരിഭാഗം പ്രേക്ഷകരും തിരിച്ചറിഞ്ഞ 2011-12 ലാണ്  സൂപ്പർ താര പടങ്ങളേക്കാളും മറ്റുള്ള നടന്മാരുടേയും സംവിധായകരുടേയും തിരക്കഥാകൃത്തുക്കളുടേയുമൊക്കെ ചിത്രങ്ങൾക്ക് പ്രതീക്ഷ വെച്ചു തുടങ്ങിയത്. അങ്ങിനൊരു പ്രതീക്ഷയിലാണ് മെഗാസ്റ്റാറിന്റെ പടത്തിനൊപ്പം റിലീസ് ചെയ്ത “ചേട്ടായീസ്” എന്ന സിനിമയെ പ്രേക്ഷകൻ കാത്തിരുന്നത്. കഴിഞ്ഞ കുറച്ചു ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടനടനായ ബിജുമേനോൻ, വില്ലത്തരത്തിനൊപ്പം കോമഡിയും അഭിനയിച്ചു ഫലിപ്പിക്കാനറിയുന്ന ലാൽ, പുതുമയുള്ള അന്തരീക്ഷം, കോമഡി നിറഞ്ഞ ടീസർ പ്രൊമോഷനുകൾ എന്നിങ്ങനെ പ്രേക്ഷകരെ ആകർഷിക്കുന്ന എന്റർടെയ്നറായിരിക്കും ചേട്ടായീസ് എന്നായിരുന്നു കണക്കുകൂട്ടൽ. ചേട്ടന്മാരായ അഞ്ചു പേരുടെ സൌഹൃദങ്ങളും ആഘോഷങ്ങളും വിഷയമാക്കിയ സിനിമ. അതുകൊണ്ട് തന്നെ മറ്റേതു ചിത്രത്തിനേക്കാളും ഈ ചിത്രം രസിപ്പിക്കും എന്നൊരു തോന്നൽ പരക്കെ ഉണ്ടായിരുന്നു. ഇതിനു പുറമേ ‘ചേട്ടായീസി”നു പ്രത്യേകതകൾ വേറെയുമുണ്ട്. നടൻ ബിജുമേനോനും സുരേഷ് കൃഷ്ണയും, ക്യാമറാമൻ പി സുകുമാറും, ചിത്രത്തിന്റെ തിരക്കഥാകൃത്തായ സച്ചിയും സംവിധായകനായ ഷാജുൺ കാര്യാലും നിർമ്മാതാക്കളാകുന്ന ചിത്രം, പി സുകുമാർ ക്യാമറക്ക് പിന്നിൽ നിന്ന് മുന്നിൽ വരുന്ന ചിത്രം, വടക്കുംനാഥനു ശേഷം ഷാജുൺ കാര്യാൽ സംവിധാനം ചെയ്യുന്ന ചിത്രം, ഇതിനൊക്കെപുറമേ ചിത്രത്തിലെ ഒരേയൊരു ഗാനം പാടിയിരിക്കുന്നത് നടന്മാരായ ബിജുമേനോനും ലാലും ചേർന്ന്. ഇങ്ങിനെ പ്രത്യേകതകൾ ഒരുപാടുണ്ട് ചേട്ടായീസിനു. പക്ഷെ രണ്ടു മണിക്കൂർ സിനിമ കണ്ടിരിക്കാൻ ഇതു മാത്രം പോരല്ലോ, അല്ലെങ്കിൽ ഇതല്ലല്ലോ വേണ്ടത്.

അഡ്വ. ജോൺ പള്ളൻ, കിച്ചു, ബാവ, രൂപേഷ് കൃഷ്ണ, ബാബുമോൻ എന്നീ ചെറുപ്പം വിട്ട് മധ്യവയസ്സിലേക്കെത്തുന്ന അഞ്ച് സുഹൃത്തുക്കളുടെ സൌഹൃദത്തിന്റേയും ഒത്തുകൂടലിന്റേയും ആഘോഷത്തിന്റേയും കഥയാണ് “ചേട്ടായീസ്”. ജോലിയുടേയും ഉത്തരവാദിത്വങ്ങളുടേയും ടെൻഷനുകളിൽ നിന്ന് എന്നും വൈകീട്ട് ഒത്തുചേരുന്ന കമ്പനി കൂടലിൽ അവർ തങ്ങളുടെ പ്രയാസങ്ങൾ തീർത്തുകളയുന്നു. ജോൺ പള്ളനും കിച്ചുവും വളരെ കാലമായി അടുത്ത സുഹൃത്തുക്കളാണ്. കിച്ചുവിന്റെ വിവാഹം നടത്തിക്കൊടുത്തതും ജോണും സുഹൃത്തുക്കളുമാണ്. കിച്ചുവിനു മറ്റാരേക്കാളും ജോൺ പ്രിയപ്പെട്ടവനാണ്. പുതുവർഷം ആഘോഷിക്കാൻ ഡിസംബർ 31 നു രാത്രി ഫ്ലാറ്റിൽ ഒത്തുകൂടിയ അഞ്ച് സുഹൃത്തുക്കൾ യാദൃശ്ചികമായി ഒരു പ്രശ്നത്തിൽ പെട്ടുപോവുകയും അതിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങളുമാണ് കഥാസന്ദർഭം.

റിവ്യൂ പൂർണ്ണമായി വായിക്കുവാനും ചിത്രത്തിന്റെ കഥാസാരവും മറ്റു വിശദാംശങ്ങളും അറിയുവാനും എം3ഡിബിയുടെ ഈ ലിങ്കിലേക്ക് ക്ലിക്ക് ചെയ്യുക

Saturday, December 1, 2012

ഫെയ്സ് 2 ഫെയ്സ് - സിനിമാ റിവ്യൂ


തോൽവിയുടെ തിരക്കഥകൾ എഴുതുന്ന താരം” എന്നായിരുന്നു മമ്മൂട്ടിയുടെ 2011-12 ലെ സിനിമകളെ വിശകലനം ചെയ്ത് ഈയടുത്ത് ‘സമകാലിക മലയാളം‘ വാരികയിൽ വന്ന ലേഖനത്തിന്റെ തലക്കെട്ട്. മമ്മൂട്ടിയുടേ സമീപകാല സിനിമകൾ പരിശോധിച്ചാൽ അത് മനസ്സിലാകുകയും ചെയ്യും. കച്ചവട വിജയത്തെ മാത്രം മുന്നിൽ കണ്ട് മമ്മൂട്ടി ചെയ്ത കഴിഞ്ഞ പത്തിലേറെ സിനിമകൾ ബോക്സോഫീസിൽ ദയനീയ ദുരന്തം ഏറ്റുവാങ്ങിയതും ഓർമ്മയിൽ വെക്കാൻ ഒരു കഥാപാത്രമോ സിനിമയോ പുരസ്കാരമോ ഇല്ലാത്തതും മമ്മൂട്ടി എന്ന താരത്തിനു സംഭവിച്ച വലിയ പരാജയമാണ്. ഒന്നിലേറെ ദേശീയ അവാർഡ് വാങ്ങിയ നടനാണിതെന്നോർക്കണം. സാമ്പത്തിക വിജയത്തിന്റെ കണക്കുകൂട്ടലുകളിൽ തന്റെ കഥാപാത്രത്തേയും താനഭിനയിക്കുന്ന സിനിമകളേയും തിരഞ്ഞെടുക്കുന്നതിലോ തിരഞ്ഞെടുത്തവയിൽ തന്റേതായ രൂപ പരിണാമങ്ങൾ വരുത്തിയതുകൊണ്ടോ സംഭവിക്കുന്നതാവാം. ആവർത്തിക്കുന്ന പരാജയങ്ങൾ സിനിമാ രംഗത്ത് മൂന്നു ദശാംബ്ദമായി നിൽക്കുന്ന താരത്തെ പുനർ ചിന്തനം നടത്താൻ പ്രേരിതമാക്കി എന്നു വിദൂര പ്രതീക്ഷ പോലുമില്ലാതെയാണ് തന്റെ ഏറ്റവും പുതിയ ചിത്രമായ “ഫെയ്സ് 2 ഫെയ്സ്” എന്ന സിനിമയും പുറത്ത് വന്നത്.

ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന ജനുസ്സിലാണ് ചിത്രം അണിയിച്ചൊരുക്കാൻ ശ്രമിച്ചിരിക്കുന്നത്. ഒപ്പം പതിവു മലയാള സിനിമയിലെപ്പോലെ ഇത്തിരി മെലോഡ്രാമ, യൂത്തിന്റെ ആഘോഷം, മാതാപിതാക്കളുടെ സ്നേഹം കിട്ടാത്ത കൌമാരങ്ങൾ, നായകന്റെ മദ്യപാനവും ഉരുളക്കുപ്പേരികണക്കേയുള്ള ഡയലോഗും, പിന്നെ നായകൻ മമ്മൂട്ടിയായതുകൊണ്ട് കൂളിങ്ങ് ഗ്ലാസിനും കളർഫുൾ വസ്ത്രങ്ങൾക്കും കുറവില്ല.

പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനും യുവ വ്യവസായിയുമായ തോമസ് പുഞ്ചക്കാടന്റെ അതി ദാരുണമായ കൊലപാതകവും അതിനെത്തുടർന്നുള്ള അന്വേഷണവും. ആ കൊലപാതകത്തെക്കുറിച്ച് സസ്പെൻഷനിലായ സർക്കിൾ ഇൻസ്പെക്ടർ ബാലചന്ദ്രനും (മമ്മൂട്ടി) തന്റെ രീതിയിൽ സ്വകാര്യ അന്വേഷണം നടത്തുന്നതുമാണ് പ്രധാന പ്രമേയം.

Friday, November 30, 2012

സീൻ ഒന്ന് നമ്മുടെ വീട് - സിനിമാ റിവ്യൂ


ഷൈജു ഷാജി എന്ന ഇരട്ട സംവിധായകരുടേ ആദ്യ ചിത്രമായ “ഷേക്സ്പിയർ എം എ മലയാളം” എന്ന സിനിമക്ക് ശേഷം ഇരുവരും വഴി പിരിഞ്ഞു സ്വതന്ത്ര സംവിധായകരായി ഓരോ പടം ചെയ്തു. ഷാജി, ഷാജി അസീസ് എന്ന പേരിൽ ‘ഒരിടത്തൊരു പോസ്റ്റുമാനും” ഷൈജു, ഷൈജു അന്തിക്കാട് എന്ന പേരിൽ ‘ഒരു ബ്ലാക്ക് & വൈറ്റ് കുടൂംബ‘വും. ഷൈജു അന്തിക്കാടിന്റെ പുതിയ ചിത്രമാണ് ‘സീൻ ഒന്ന് നമ്മുടെ വീട്”

സിനിമക്കുള്ളിലെ കഥപറയുന്ന സിനിമ തന്നെയാണ് സീൻ ഒന്ന് നമ്മുടെ വീട്. ഒരു സ്വതന്ത്ര സംവിധായകനാകൻ ശ്രമിക്കുന്ന സഹ സംവിധായകന്റേയും അയാളുടെ ലക്ഷ്യത്തിലേക്കെത്താൻ പരിപൂർണ്ണ പിന്തുണയോടെ നിൽക്കുന്ന കുടുംബത്തിന്റേയും ഒടുക്കം എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് വിജയം കൊയ്യുന്നതിന്റേയും കഥ തന്നെയാണ് ഷൈജുവിന്റെ പുതിയ സിനിമക്കും.

മലയാളത്തിൽ ഒരുപാടാവർത്തിച്ച വിഷയം തന്നെയാണ് ഷൈജു ഈ സിനിമക്കുവേണ്ടി കരുതിയിരിക്കുന്നത്. സ്വതന്ത്ര സംവിധായകനാകാൻ വേണ്ടി ഒരുപാട് കഷ്ടപ്പാടുകളും അലച്ചിലുകളും നടത്തിയ ഉദയഭാനുവിന്റെ കഥപറഞ്ഞ ‘ഉദയനാണ് താരം’ മുതൽ നടനാവാൻ മോഹിച്ച സ്ക്കൂൾ അദ്ധ്യാപകന്റെ കഥ പറഞ്ഞ ‘ബെസ്റ്റ് ആക്ടറും’ സിനിമ പിടിക്കാനിറങ്ങിയ മുല്ലശ്ശേരി മാധവൻ കുട്ടി നേമം പി ഓ യും, സൂപ്പർ താരത്തിന്റെ ജാഡ കാരണം സ്റ്റിൽ ഫോട്ടോഗ്രാഫറെ നായകനാക്കിയ ‘ജോസേട്ടന്റെ ഹീറോ‘യും, സിനിമ പിടിക്കാനിറങ്ങിയ കോളേജ് കൂട്ടുകാർ സംഘത്തിന്റെ ‘സിനിമാ കമ്പനി’യും അങ്ങിനെ ഈയടുത്തു വന്ന പല ‘സിനിമാ വിഷയ സിനിമ’കളുടേയും ചേരുവകളും സാമ്യവും അതിലൊക്കെപ്പറഞ്ഞ വിഷയങ്ങളും തന്നെയാണ് ‘സീൻ ഒന്ന് നമ്മുടേ വീട്’ലെ പ്രമേയവും. പക്ഷെ, സുഖകരമായൊരു കുടുംബാന്തരീക്ഷത്തിൽ വലിയ തെറ്റില്ലാതെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ പറഞ്ഞു എന്നതാണ് ഈ സിനിമയുടെ ഗുണം. ഷൈജു അന്തിക്കാട് എന്ന സംവിധായകൻ തന്റെ മൂന്നാം ചിത്രത്തിൽ വലിയ പാകപ്പിഴകളില്ലാതെ ഭേദപ്പെട്ട ചിത്രം അണിയിച്ചൊരുക്കി, പ്രമേയത്തിൽ പുതുമയില്ലെങ്കിലും.

റിവ്യൂ പൂർണ്ണമായി വായിക്കുവാനും കഥാസാരവും മറ്റു വിശദാംശങ്ങൾ അറിയുവാനും എം3ഡിബി റിവ്യൂ പേജിലേക്ക് ക്ലിക്ക് ചെയ്യുക

Tuesday, November 27, 2012

ഇഡിയറ്റ്സ് - സിനിമാ റിവ്യൂ


സിനിമ കാണുന്ന പ്രേക്ഷകനേയും ‘ഇഡിയറ്റ്സ്’ ആക്കാനുള്ള ശ്രമമാണോ നവാഗതനായ കെ എസ് ബാവ എന്ന സംവിധായകന്റെ ശ്രമം എന്ന് പ്രേക്ഷകൻ ചിന്തിച്ചു പോയാൽ കുറ്റം പറയാനാവില്ല. അത്രമേൽ അസഹ്യവും ബോറിങ്ങുമാകുന്നുണ്ട് സംഗീത് ശിവൻ പ്രൊഡക്ഷൻസിന്റെ ‘ഇഡിയറ്റ്സ്’ വ്യക്തമായൊരു കഥാതന്തുവോ പ്രമേയമോ ഈ സിനിമക്കില്ല, അതു വേണമെന്നു നിർബന്ധമൊന്നുമില്ലെങ്കിലും രണ്ടു മണിക്കൂറിൽ കാണിക്കുന്ന സിനിമക്ക് എന്തെങ്കിലും പറയുവാനോ  പറയുന്നത് രസംകൊല്ലിയാകാതെ പ്രേക്ഷകനെ പിടിച്ചിരുത്താനോ മിനിമ സാധിക്കേണ്ടതാണ്. നിർഭാഗ്യവശാൽ ഇഡിയറ്റ്സിനു അത് സാധിക്കുന്നില്ല.

പ്രണയ നൈരാശ്യം മൂലം ജീവിതം മടുത്ത് തന്നെത്തന്നെ കൊലപ്പെടുത്തുവാൻ ഒരു പെൺകുട്ടി ഗുണ്ടാസംഘത്തിനു ക്വൊട്ടേഷൻ കൊടുക്കുകയും വിഡ്ഢിയായൊരു കില്ലർ ദൈത്യമേൽക്കുകയും ആ പെൺകുട്ടിയെ രക്ഷപ്പെടുത്താനും പ്രണയിക്കാനും മറ്റൊരു ചെറുപ്പക്കാരൻ ശ്രമിക്കുകയും ഇതിനിടയിൽ സംഭവിക്കുന്ന രസകരമായ(മാകേണ്ട) സന്ദർഭങ്ങളാണ് സിനിമ.

റിവ്യൂ മുഴുവനായി വായിക്കുവാൻ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക

Saturday, November 24, 2012

101 വെഡ്ഡിങ്ങ്സ് - സിനിമാ റിവ്യൂ


കോമഡി ചിത്രങ്ങളുടെ സൂപ്പർ ഹിറ്റുകൾ സൃഷ്ടിച്ചിട്ടുള്ള സംവിധായകൻ ഷാഫിയുടെ പുതിയ ചിത്രം ‘101 വെഡ്ഡിങ്ങ്സ്’ പേരു സൂചിപ്പിക്കുന്നതുപോലെ കല്യാണത്തെചുറ്റിപ്പറ്റിയുള്ള കോമഡി സിനിമയാണ്. ( അല്ലെങ്കിലും മലയാളസിനിമയി കല്യാണം എന്നതിനേക്കാൾ വലിയൊരു കോമഡിയുണ്ടോ, കല്യാണമെന്ന ഒരൊറ്റ ലക്ഷ്യത്തിനു വേണ്ടി ജീവിക്കുന്ന കഥാപാത്രങ്ങൾ, കല്യാണത്തിൽ തുടങ്ങുകയോ അവസാനിക്കുകയോ ചെയ്യുന്ന സിനിമകൾ, കല്യാണപ്പന്തലിലെ കൂട്ടത്തല്ല്, കോമഡി എന്നുമാത്രമല്ല കല്യാണമേ കഴിഞ്ഞൊരു കഥയോ സിനിമയോ മലയാളത്തിലില്ല!) എന്തായാലും ഷാഫി നായകന്റേയും നായികയുടേയും മാത്രം കല്യാണമല്ല, മൊത്തം 101 കല്ല്യാണങ്ങളാണത്രെ ഈ സിനിമയിൽ നടത്തുന്നത്.!!

സിനിമയുടെ വിജയത്തിനു സൂപ്പർ താരങ്ങൾ നിർബന്ധമില്ല എന്ന് തെളിഞ്ഞ ഈ കാലയളവിൽ സൂപ്പറല്ലാത്ത താരങ്ങൾ കൊയ്ത വിജയചിത്രങ്ങളിലൂടെ മിനിമം ഗ്യാരണ്ടിയും പോപ്പുലാരിറ്റിയും കിട്ടിയ ചെറുതാരങ്ങളായ കുഞ്ഞാക്കോബോബൻ, ബിജുമേനോൻ, ജയസൂര്യ എന്നിവരാണ് ഷാഫിയുടെ പുതിയ ചിത്രത്തിലെ മുഖ്യ അഭിനേതാക്കൾ. ഒപ്പം സംവൃതാ സുനിൽ, ഭാമ, സുരാജ് വെഞ്ഞാറമൂട്, വിജയരാഘവൻ എന്നിവരും. സിദ്ധിക്ക് ലാൽ ചിത്രങ്ങളൂം അവയുടെ ചുവട് പിടിച്ച് വന്ന റാഫി മെക്കാർട്ടിൻ, ഷാഫി ചിത്രങ്ങളുമൊക്കെ ഏതാണ്ട് ഒരേ ജനുസ്സിൽ പെട്ടവയാണ്. ഗഹനമായ പ്രമേയമോ ആവിഷ്കാരമോ ഒന്നുമില്ലാതെ പ്രേക്ഷകരെ ഏതുവിധേനയും പൊട്ടിച്ചിരിപ്പിക്കുകയും അതുവഴി തിയ്യറ്ററുകൾ ഉത്സവപ്പറമ്പുകളാക്കിയും ചിത്രം വിജയം നേടുക എന്നൊരു മിനിമം ലക്ഷ്യമേ അതിനുള്ളു. ഇവരുടെ ആദ്യകാല ചിത്രങ്ങൾ പലതിനും ആ ധർമ്മം നിറവേറ്റാനും കഴിഞ്ഞു. എന്നാൽ ഷാഫിയുടെ അവസാന ചിത്രങ്ങളിൽ പലതും പഴയപോലെ ഏശുന്നില്ലെന്ന് സമീപകാല ചരിത്രം. ഷാഫിയുടെ ആവനാഴിയും ഒഴിഞ്ഞു തുടങ്ങിയെന്നു വ്യക്തം. സംവിധാനത്തോടൊപ്പം നിർമ്മാണപങ്കാളിയായതുകൊണ്ടുകൂടിയാകാം ഷാഫിയുടേ കഥക്ക് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് കലവൂർ രവികുമാറാണ്.

റിവ്യൂ പൂർണ്ണമായി വായിക്കുവാൻ ഈ ലിങ്കിലേക്ക് ക്ലിക്ക് ചെയ്യുക. : http://www.m3db.com/node/30062

Thursday, November 22, 2012

തീവ്രം - സിനിമാറിവ്യൂ


 രൂപേഷ് പീതാംബരൻ എന്ന നവാഗത സംവിധായകന്റെ “തീവ്രം” എന്ന ആദ്യ സിനിമ വ്യത്യസ്ഥ ട്രീറ്റുമെന്റിനാലും സാങ്കേതികപരമായും മികച്ചു നിൽക്കുന്നുണ്ടെങ്കിലും പ്രതിലോമകരമെന്നു സൂചിപ്പിക്കാവുന്ന പ്രമേയം കൊണ്ട് പിന്നിലാകുന്നു. ആക്ഷൻ ത്രില്ലർ വിഭാഗത്തിലാണ് തന്റെ ആദ്യ സിനിമ ഒരുക്കിയിരിക്കുന്നത്.

ഹരിനായരുടെ ക്യാമറ, സിറിൽ കുരുവിളയുടെ കലാസംവിധാനം, ഡി ഐ / കളറിങ്ങ് , ദുൽഖർ സൽമാന്റെ അഭിനയം, വ്യത്യസ്ഥമായ കഥപറച്ചിൽ എന്നിവയാണ് സിനിമയുടെ എടുത്തുപറയാവുന്ന ഘടകങ്ങൾ. പക്ഷെ പ്രമേയത്തിലെ ന്യൂനത അഥവാ വില്ലൻ കഥാപാത്രത്തിനു വേണ്ടത്ര വിശദീകരണമില്ലായ്മ കൊലക്ക് കൊല, ചോരക്ക് ചോര എന്ന മട്ടിൽ നാട്ടിലെ നിയമങ്ങൾ നടപ്പാക്കണം,അതിനനുകൂലമായി നിയമങ്ങൾ മാറ്റിയെഴുതണം എന്നമട്ടിലുള്ള പ്രമേയത്തെ എങ്ങിനെ സാധൂകരിക്കാനാണ്?

തന്റെ ജീവിതത്തിൽ സംഭവിച്ച കനത്ത നഷ്ടത്തിനു കുറച്ചു വർഷങ്ങൾക്കു ശേഷം പ്രതിനായകനോട് പകരം വീട്ടുന്ന നായകൻ ഹർഷവർദ്ധന്റെ ജീവിതമാണ് മുഖ്യപ്രമേയം

റിവ്യൂ മുഴുവനായി വായിക്കുവാൻ എം3ഡിബി പേജിലേക്ക് ക്ലിക്ക് ചെയ്യുക.

Sunday, November 11, 2012

മൈ ബോസ് - സിനിമാ റിവ്യൂ


ഡിറ്റക്ടീവ് എന്ന ആദ്യചിത്രത്തിലൂടെ തന്റെ കഴിവു തെളിയിച്ച സംവിധായകനാണ് ജീത്തു ജോസഫ്. കച്ചവടസിനിമയുടെ തന്ത്രം അറിയാവുന്ന മാസ്സ് എന്റർടെയ്നർ ഒരുക്കുന്ന ജിത്തു ജോസഫ് ഡിറ്റക്ടീവും പിന്നീട് മമ്മീ & മി എന്ന ചിത്രത്തിലും വിജയങ്ങളൊരുക്കി. ജീത്തുജോസഫിന്റെ മൂന്നാം ചിത്രമാണ് ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിനു വേണ്ടി ഈസ്റ്റ് കോസ്റ്റ് വിജയൻ നിർമ്മിച്ച് ദിലീപ് മമതാ മോഹന്ദാസ് എന്നിവർ മുഖ്യവേഷത്തിലഭിനയിച്ച “മൈ ബോസ്”.

ഈ ചിത്രവും സാധാരണ പ്രേക്ഷകരെ നിരാശപ്പെടുത്തുന്നില്ല. കർക്കശക്കാരിയായ ബോസിന്റേയും അസിസ്റ്റന്റിന്റേയും ഈഗോ ക്ലാഷ്,  കോമഡി ട്രീറ്റ്മെന്റിൽ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിൽ. മമതയുടെ നല്ല പ്രകടനവും ദിലീപിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നതും ഇവരൊരുക്കുന്ന നർമ്മ മുഹൂർത്തങ്ങളും തിയ്യറ്ററിലെ പ്രേക്ഷകനെ തികച്ചും രസിപ്പിക്കുന്നുണ്ട്. അവിശ്വസനീയമായ കഥയാണെങ്കിലും പ്രേക്ഷകനും മറ്റൊന്നും ആലോചിക്കാനിടകൊടുക്കാതെ നർമ്മ സംഭാഷണങ്ങളെ ഇടമുറിയാതെ പറയിപ്പിച്ചുകൊണ്ടുമാണ് സിനിമ മുന്നോട്ട് പോകുന്നത്.

മുംബൈയിലെ ഐ.ടി കമ്പനിയില്‍ ജോലി ചെയ്യുന്ന യൂറോപ്യന്‍ ഭ്രമക്കാരനായ മനു വർമ്മ(ദിലീപ്)യുടേയും അയാളുടെ ബോസിന്റെ(മംമത)യും ഈഗോ പ്രശ്നങ്ങളുടെ കഥയാണ്  കോമഡി രൂപത്തിൽ മൈ ബോസ് പറയുന്നത്.

റിവ്യൂ പൂർണ്ണമായി വായിക്കുവാനും വിശദാംശങ്ങളും കഥാസാരവും അറിയുവാനും ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക.

Friday, November 2, 2012

പ്രഭുവിന്റെ മക്കൾ - സിനിമാ റിവ്യൂ


മലയാള സിനിമയിലാദ്യമായിട്ടായിരിക്കാം വിശ്വാസങ്ങളെ പൂർണ്ണമായി എതിർക്കുന്നതും യുക്തിവാദത്തെ പരിപൂർണ്ണമായും പിന്തുണക്കുന്നതുമായൊരു സിനിമ. നവാഗതനായ സംവിധായകൻ ‘സജ്ജീവൻ അന്തിക്കാട്’ സംവിധാ‍നം ചെയ്ത ‘പ്രഭുവിന്റെ മക്കൾ’ മലയാളിയുടെ അന്ധവിശ്വാസത്തേയും (കപട)ഭക്തിയേയും ആൾദൈവങ്ങളുടെ തട്ടിപ്പിനേയും പരാമർശിക്കുന്നൊരു സിനിമയാണിത്. രണ്ടര മണിക്കൂറിലേറെ ദൈർഘ്യമുള്ള ഈ സിനിമ പുരോഗമനമായ കാഴ്ചപ്പാട് മുന്നോട്ട് വെക്കുന്നു എന്നതു മാത്രമായി സിനിമ അല്ലാതാവുന്നു എന്നതാണ് ദുര്യോഗം. സിനിമയുടെ ലാവണ്യരീതികളെ കൃത്യമായും ഫലപ്രദമായും പിന്തുടരാനാവാതെ കേവലമൊരു കവലപ്രസംഗത്തിന്റെ രീതിയിലേക്ക് പോയി അമച്ച്വറിഷ് മേക്കിങ്ങ് മൂവി ആയി മാറി.

ഏതാണ്ട് കഴിഞ്ഞ മുപ്പതു വർഷത്തോളമുള്ള കേരളത്തിലെ സാമൂഹ്യവും രാഷ്ട്രീയവുമായ മാറ്റങ്ങളും മറ്റും പരാമർശിക്കുന്ന സിനിമയാണ് പ്രഭുവിന്റെ മക്കൾ. യുക്തിവാദിയായ സംവിധായകന്റെ സ്വാനുഭവങ്ങളും ഇതിലേറെയുണ്ടെന്ന് കാണാം.  വിശ്വാസങ്ങളും ആചാരങ്ങളും സമൂഹത്തെ ഏറെ ആഴത്തിൽ പതിഞ്ഞുകൊണ്ടിരിക്കുന്ന/കീഴടക്കിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സിനിമ പ്രസക്തം തന്നെ. 

റിവ്യൂ പൂർണ്ണമായും വായിക്കുവാനും കഥാസാരവും മറ്റു വിശദാംശങ്ങൾ അറിയുവാനും എം3ഡിബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക.


Saturday, October 20, 2012

അയാളും ഞാനും തമ്മിൽ - സിനിമാ റിവ്യൂ


സത്യൻ അന്തിക്കാടിനും ജോഷിക്കും കമലിനും ശേഷം വന്ന സംവിധായക നിരയിലെ മികച്ചൊരു  സംവിധായകനാണ് ലാൽ ജോസ്. നാളിതുവരെയുള്ള സിനിമാ കരിയറിൽ വിജയ പരാജയങ്ങൾക്കിടയിലും വിനോദമൂല്ല്യങ്ങളെ മുറുകെപ്പിടിച്ച് പ്രേക്ഷകർക്കിഷ്ടപ്പെടുന്ന എന്റർടെയ്നർ ഒരുക്കുക തന്നെയാണ് തന്റെ ലക്ഷ്യമെന്നും ലാൽ ജോസ് ഓരോ സിനിമയിലൂടേയും അടിവരയിടുന്നുണ്ട്. 2012 ലെ തന്റെ മൂന്നാമത്തെ ചിത്രമായ “അയാളും ഞാനും തമ്മിൽ” ലാൽ ജോസിൽ പ്രതീക്ഷയർപ്പിക്കുന്ന പ്രേക്ഷകരെ മുഴുവൻ തൃപ്തിപ്പെടുത്തുന്ന ഒന്നല്ല. നന്മയുടെ ഇത്തിരി വെട്ടങ്ങളും അമാനുഷിക കഥാപാത്രങ്ങളെ വെട്ടി നിരത്തിയും ജീവിതത്തോട് ഇത്തിരി അടുത്തു നിൽക്കുന്ന കഥാപാത്രങ്ങളാലും ചില സന്ദർഭങ്ങളാലും സിനിമ ഇത്തിരി നമ്മെ സന്തോഷിപ്പിക്കുമ്പോൾ, സിനിമയുടെ പല ഭാഗത്തുമുള്ള ഇഴച്ചിലും പല സന്ദർഭങ്ങളിലും അനുഭവപ്പെടുന്ന കൃത്രിമത്വവും ‘അയാളും ഞാനും തമ്മിലി’നെ ഉയർന്ന നിലയിലേക്കെത്തിക്കുന്നില്ല.

സൂപ്പർ സ്റ്റാർ പദവി എളുപ്പ വഴിയിൽ സ്വായത്തമാക്കാൻ ശ്രമിക്കുന്ന പൃഥീരാജിനെ മണ്ണിലുറപ്പിച്ചു നിർത്തുന്ന, പരാജയങ്ങൾ ഏറ്റു വാങ്ങുന്ന, സഹ കഥാപാത്രത്തിൽ നിന്നും കരണത്തടിയേൽക്കുന്ന, നിസ്സഹായതയും സങ്കടവും കൊണ്ട് കണ്ണീരൊഴുക്കുന്ന വെറും നായകനാക്കാൻ കഴിഞ്ഞു എന്നത് നല്ല കാര്യമാണ്. 

റിവ്യൂ മുഴുവനായി വായിക്കുവാൻ എം3ഡിബിയുടേ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക

Sunday, October 7, 2012

മാന്ത്രികൻ - സിനിമാറിവ്യൂ


അച്ചിലിട്ടു വാർത്ത ഫോർമുല സിനിമകളുടേയും  ഹൊറർ സിനിമകളുടെയുമൊക്കെ കാലം കഴിഞ്ഞെന്നും ഇപ്പോൾ ന്യൂ ജനറേഷൻ സിനിമകളുടേ കാലമെന്നുമൊക്കെ പറയുന്നതിനിടയിലാണ് പഴയ കോമഡി സിനിമാ സംവിധായകരായ അനിൽ-ബാബുമാരിലെ അനിൽ, ജയറാമിനെ നായകനാക്കി ഒരു കോമഡി-ത്രില്ലറായ “മാന്ത്രികൻ’ എന്ന പ്രേതസിനിമയുമായെത്തുന്നത്. പഴയ ലിസ മുതൽ സംവിധായകൻ വിനയന്റെ യക്ഷിയും ഞാനും വരെയുള്ള സിനിമകളിറങ്ങിയിട്ടും സിനിമാക്കാർക്കിപ്പോഴും പ്രേത(ഹൊറർ) സിനിമയോടുള്ള അഭിനിവേശം മാറിയിട്ടില്ല. മന്ത്രവാദവും ഹോമവും യക്ഷിയുമൊക്കെ ആവശ്യത്തിലധികം ഐതിഹ്യത്തിലും വിശ്വാസത്തിലും അരഞ്ഞു ചേർന്നിട്ടുള്ള മലയാളിക്ക് ഇതിനോടുള്ള കമ്പവും വിട്ടുമാറുമെന്നും തോന്നുന്നില്ല. പറയുന്നത് വിശ്വ്വസനീയമോ അവിശ്വ്വസനീയമോ ആകട്ടെ, ഒരു വിനോദോപാധി എന്ന നിലക്ക് ആ സിനിമകൾ പ്രേക്ഷകനെ രസിപ്പിക്കുകയോ ഹരം കൊള്ളിക്കുകയോ ചെയ്യുന്നുണ്ടോ എന്നതാണ് മുഖ്യം.

അനിൽ സംവിധാനം ചെയ്ത “മാന്ത്രികൻ” എന്ന ജയറാം സിനിമ, അനിലിന്റെ മുൻ ചിത്രങ്ങളുടേ അതേ ചേരുവയിൽ തന്നെ ഉണ്ടാക്കിയ സിനിമ തന്നെയാണ്. 

റിവ്യൂ  മുഴുവനായി വായിക്കുവാനും കഥാസാരത്തിനും മറ്റു വിശദാംശങ്ങൾക്കും എം3ഡിബിയുടെ ഈ പേജിലേക്ക് ഇവിടേ ക്ലിക്ക് ചെയ്യുക

Thursday, September 27, 2012

പുതിയ തീരങ്ങൾ - സിനിമാ റിവ്യൂ

ശരാശരി മലയാളിയുടെ ജീവിത പ്രാരാബ്ദങ്ങളും സ്വപ്നങ്ങളും പ്രണയങ്ങളും കൊച്ചു കൊച്ചു കുസൃതികളുമൊക്കെ നാട്ടു പച്ചയുടെ പശ്ചാത്തലത്തിൽ നർമ്മ മധുരമായ മുഹൂർത്തങ്ങൾ കൊണ്ട് കോറിയിട്ടവയായിരുന്നു സത്യൻ അന്തിക്കാടിന്റെ പഴയ കാല സിനിമകൾ. ഇന്നും ഓൺലൈനിലും പുറത്തും ഗൃഹാതുരതയോടെ മലയാള സിനിമാ പ്രേക്ഷകർ പലപ്പോഴും പങ്കുവെയ്ക്കുന്ന സിനിമാ മുഹൂർത്തങ്ങളും സത്യന്റെ പഴയ സിനിമകളാണ്. മലയാളിയുടെ ജീവിത ഭാഷണങ്ങളിൽ പലപ്പോഴും സന്ദർഭങ്ങളെ വ്യക്തമാക്കുന്ന സംഭാഷണങ്ങൾ പോലും ആ സിനിമകളിൽ നിന്നു തന്നെയാണ്. ‘പവനായി ശവമായി’, ‘എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ’, ‘പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്”,‘ഞാൻ പോളിടെക്നിക്കിലൊന്നും പഠിച്ചിട്ടില്ല’ ഇങ്ങിനെ പോകുന്നു. ദാസനും വിജയനും, തങ്കമണിയും, തട്ടാനും, വെളിച്ചപ്പാടും, ഹാജ്യാരുമൊക്കെ മലയാളി ജീവിതത്തിന്റെ സിൽ വർ സ്ക്രീൻ കാരിക്കേച്ചറുകളായിരുന്നു. കാലം മാറവേ, സിനിമയും മാറി, ശരിക്കും പറഞ്ഞാൽ സത്യൻ അന്തിക്കാടും മാറി.പക്ഷെ, “മണ്ണിലിറങ്ങിയ കഥാപാത്രങ്ങളുള്ള ഗ്രാമീണ നന്മ” എന്ന ബ്രാൻഡു മാത്രം ബാക്കിയായി.‘സുരക്ഷിതവിജയം’ നേടുന്ന പാതിവെന്ത പിന്തിരിപ്പൻ സിനിമകൾ,  പ്രചരിച്ചു പോയ ആ ബ്രാൻഡിന്റെ പുറത്ത് നിർമ്മിച്ച് വിൽക്കുന്ന അസ്സലൊരു ബ്രാൻഡ് മുതലാളി മാത്രമായി സത്യൻ അന്തിക്കാട്. ബ്രാൻഡിന്റെ പഴയ ക്വാളിറ്റിയും ഈടുമൊക്കെ ഇപ്പോഴുമുണ്ടാവുമെന്ന് വിശ്വസിക്കുന്ന  ഒരു കൂട്ടം ഉപഭോക്താക്കൾ ഇപ്പോഴുമുണ്ടെന്ന് ഒരു പക്ഷെ സത്യൻ അന്തിക്കാട് വിശ്വസിക്കുന്നുണ്ടാവണം.

നീണ്ട ഇടവേളക്കു ശേഷം ഇത്തവണ മറ്റൊരു തിരക്കഥാകൃത്താണ് (ബെന്നി പി നായരമ്പലം) സത്യനു വേണ്ടി തിരക്കഥയെഴുതുന്നത്. അഭിനയിക്കുന്നവരിൽ പലരും സത്യന്റെ സ്ഥിരം സിനിമാ അഭിനേതാക്കളല്ല. സൂപ്പറോ അല്ലാത്തതോ ആയ നായക നടനുമില്ല. മാത്രമല്ല ഇതൊരു ന്യൂ ജനറേഷൻ മൂവി കൂടിയാണെന്ന് സംവിധായകൻ സിനിമക്കു മുൻപിറങ്ങിയ പ്രൊമോഷനിലും പറഞ്ഞിരിക്കുന്നു. ഇതൊക്കെത്തന്നെ സത്യൻ അന്തിക്കാടിന്റെ പുതിയ സിനിമയുടെ ആകർഷക ഘടകങ്ങൾ തന്നെയാണ്. മാത്രമല്ല, കഴിഞ്ഞ കുറച്ചു നാളുകളായി ഇറങ്ങിയ സിനിമകളൊക്കെത്തന്നെ സത്യൻ അന്തിക്കാടിനോടുള്ള പ്രേക്ഷകന്റെ പ്രിയം കുറക്കുന്നതും സത്യൻ അന്തിക്കാട് ഇനി മറ്റാരുടേയെങ്കിലും തിരക്കഥ സിനിമയാക്കണം എന്ന അഭിപ്രായം ഉണ്ടാക്കുന്നവയുമായിരുന്നു. അത്തരമൊരു പശ്ചാത്തലത്തിൽ ബെന്നി പി നായരമ്പലവും സത്യൻ അന്തിക്കാടും പുതിയ താരങ്ങളും കൂടി ചേരുന്ന ‘പുതിയ തീരങ്ങൾക്ക്” പുതുമയുണ്ടാകേണ്ടതും സത്യനിലെ പഴയ സംവിധായകനെ കാണിച്ചു തരേണ്ടതുമാണ്.

റിവ്യൂ പൂർണ്ണമായി വായിക്കുവാനും കഥാസാരവും മറ്റു വിശദാംശങ്ങൾ അറിയുവാനും എം 3 ഡി ബിയുടെ ഈ പേജിലേക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

Wednesday, September 26, 2012

ഹസ്ബന്റ്സ് ഇൻ ഗോവ - സിനിമാ റിവ്യൂ


തിരക്കഥ കൃഷ്ണ പൂജപ്പുരയും സംവിധാനം സജി സുരേന്ദ്രനുമാണെങ്കിൽ ചിത്രത്തെക്കുറിച്ച് കൂടുതലായും ഒന്നും പറയേണ്ടല്ലോ. ഇവർക്കൊപ്പം ജയസൂര്യയും ഇന്ദ്രജിത്തും ആസിഫ് അലിയും റീമയും, രമ്യയും ഭാമയും ഭാര്യാഭർത്താക്കന്മാരായി വന്നാൽ സിനിമയിൽ എന്തൊക്കെ സംഭവിക്കുന്നറിയാൻ സിനിമയുടെ പോസ്റ്ററുകൾ മാത്രം നോക്കിയാൽ മതിയാകും. അതിലപ്പുറമൊന്നും ഈ സിനിമയിൽ കാണിക്കുന്നുമില്ല. ഒരു കാര്യം പറയാം. ക്ലൈമാക്സ് ഒഴിച്ചു നിർത്തി സിനിമയുടേ ആദ്യ മുക്കാൽ ഭാഗത്തോളം സജി സുരേന്ദ്രൻ ഇതുവരെ ചെയ്ത സിനിമകളിൽ സഹനീയവും കണ്ടിരിക്കാവുന്നതുമാണ്. അത്രയും ആശ്വാസമുണ്ട്.

സീരിയൽ രംഗത്തു നിന്നു വന്നതുകൊണ്ടാകാം കൃഷ്ണ പൂജപ്പുരക്കും സജി സുരേന്ദ്രനും കുടൂംബവും ഭാര്യയും ഭർത്താവും അവരുടെ പ്രശ്നങ്ങളുമല്ലാതെ മറ്റൊരു കഥയില്ല.ഇതിലും തഥൈവ. ജോലിയുണ്ടെങ്കിലും ഭാര്യമാരെ പേടിക്കുന്ന (എന്തിനാ പേടിക്കുന്നത് എന്ന് സിനിമയിൽ പറയുന്നില്ല. അങ്ങിനെ കുഴപ്പക്കാരികളായ ഭാര്യമാരുമില്ല. എന്നാലും ഭർത്താക്കന്മാർ ചുമ്മാ അങ്ങ് പ്യാടിക്കുകയാണ്) മൂന്ന് ഭർത്താക്കന്മാർ ഭാര്യമാരറിയാതെ ഒരാഴ്ച ആഘോഷിക്കാൻ ഗോവയിലേക്ക് പോകുന്നു. ട്രെയിൻ യാത്രക്കിടയിൽ വെച്ച് സണ്ണി(ലാൽ)യെന്ന മദ്യപനെ കിട്ടുന്നു. പിന്നെ ഗോവയിലെ ആഘോഷങ്ങളാണ്. മദ്യപാനവും മിമിക്രി തമാശകളും, ദ്വയാർത്ഥപ്രയോഗങ്ങളും നടീ നടന്മാരുടെ കളർഫുൾ ഡ്രെസ് -ഫാഷൻ പരേഡുമായി നീങ്ങവേ അപ്രതീക്ഷിതമായൊരു ട്വിസ്റ്റിൽ(എന്ന് കഥാകൃത്തും സംവിധായകനും മാത്രം വിചാരിക്കും! പ്രേക്ഷകൻ ചോറുണ്ണുന്നവനാ അതിനുള്ള മിനിമം ബുദ്ധി പ്രേക്ഷകനുണ്ട്) സിനിമയങ്ങ് മൂർദ്ധന്യത്തിൽ എത്തുന്നു.

റിവ്യൂ പൂർണ്ണമായി വായിക്കുവാനും കഥാസാരവും മറ്റു വിശദവിവരങ്ങൾ അറിയുവാനും എം 3 ഡി ബി യുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക.

Tuesday, September 25, 2012

ട്രിവാൻഡ്രം ലോഡ്ജ് - സിനിമാ റിവ്യൂ


അവിവാഹിതനായ ഒരു ശരാശരി മലയാളി യുവാവിന് സ്ത്രീകളെക്കുറിച്ചുള്ള അരാജക ഭാവനകളുടെ ദൃശ്യ സംഭാഷണ സങ്കലനമാണ്  വികെ പ്രകാശ് സംവിധാനവും പുതിയ പത്മരാജനാകാൻ കച്ചകെട്ടിയിറങ്ങിയ അനൂപ് മേനോനും നടൻ ജയസൂര്യയും ചേർന്നൊരുക്കിയ “ട്രിവാണ്ട്രം ലോഡ്ജ് “ എന്ന് ചുരുക്കിപ്പറയാം.

സ്ത്രീ വെറും ഭോഗ ശരീരമെന്നു കരുതുന്ന ഒരുപാട് അന്തേവാസികളുടെ താമസസ്ഥലമായ ഒരു ലോഡ്ജാണ് കഥാപരിസരം. സമ്പന്നനായ ഈ ലോഡ്ജ് ഉടമ രവിശങ്കറാകട്ടെ(അനൂപ് മേനോൻ) അന്തരിച്ച ഭാര്യയുടെ  ‘ഈ ലോഡ്ജ് ഇതേപോലെ നിലർത്തണം’ എന്ന ആഗ്രഹത്തിനു വാക്കു കൊടൂത്തതുകൊണ്ട് ലൈംഗികദാഹികളായ പുരുഷന്മാരെ മാത്രം താമസിപ്പിച്ച് ലോഡ്ജ് നില നിർത്തുകയാണത്രേ. അന്തേവാസികളിൽ മിക്കവരും സ്ത്രീയെന്ന ‘മിത്തിനു’ ചുറ്റും വട്ടമിട്ടു പറക്കുന്നവരാണ്. ആഗ്രഹം തീർക്കുന്നവരും തീർക്കാനിരിക്കുന്നവരും., അവസരം ലഭിക്കാത്തവരുമായി നിരവധി പേർ. ഇതിൽ അബ്ദു (ജയസൂര്യ) ഒരു പേടിത്തൊണ്ടനും സെക്സ് മാനിയാക്കുമാണ്. അവനു അവസരങ്ങൾ ലഭിക്കുന്നില്ല, ലഭിച്ചാലും ഉപയോഗപ്പെടൂത്താൻ പറ്റുന്നില്ല. സെക്സ് കഥകൾ നിറഞ്ഞ കൊച്ചുപുസ്തകങ്ങളാണവന്റെ ലൈംഗിക വിശപ്പ് തീർക്കുന്നത്..അന്തേവാസികൾ ഇങ്ങിനെയെങ്കിൽ ലോഡ്ജിനു പുറത്തുള്ള കഥാപാത്രങ്ങളിലും ഈ കാര്യത്തിൽ മാറ്റമൊന്നുമില്ല.വിവാഹമോചനത്തോടെ കൊച്ചിയിലെത്തി താമസം തേടുന്ന നായികക്ക് മോഹം രണ്ടാണ്. ഒന്ന് കൊച്ചിയെ പശ്ച്ചാത്തലമാക്കി നോവലെഴുതണം, മറ്റൊന്ന് ‘ഒരുത്തന്റെ’ ഒപ്പം ശയിക്കുക, പലരേയും പ്രലോഭിപ്പിക്കുക അങ്ങിനെ അതിന്റെ സുഖം അനുഭവിക്കുക. നായികയെ സഹായിക്കുന്ന കൂട്ടുകരി സെറീന(ദേവി അജിത്)യാകട്ടെ നല്ല വിദ്യാഭ്യാസമുണ്ടായിട്ടും ഒരു ടെക്കിയേയോ, ഡോക്ടറേയോ വിവാഹം കഴിക്കാൻ അവസരമുണ്ടായിട്ടും അതൊന്നും സ്വീകരിക്കാതെ കിടപ്പറയിൽ, കരിമ്പിൻ കാട്ടിൽ ഇറങ്ങുന്ന ആനയുടെ ശൌര്യം പ്രകടിപ്പിക്കുന്ന മണ്ടനും പണക്കാരനുമായ ഭർത്താവുമൊത്ത് സുഖ ജീവിതം നയിക്കുന്നവളത്രേ! ഇതിനിടയിൽ വരുന്ന സ്ത്രീ കഥാപാത്രമാകട്ടെ കന്യകയെന്ന (തെസ്നി ഖാൻ) ഒരു തെരുവു വേശ്യയും

റിവ്യൂ മുഴുവനായി വായിക്കുവാനും കഥാസാരവും മറ്റു വിശദാംശങ്ങൾ അറിയുവാനും. എം 3 ഡി ബി യുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക.

Monday, September 17, 2012

ചട്ടക്കാരി - സിനിമാ റിവ്യൂ


മലയാള സിനിമയിലിപ്പോൾ റീമേക്കുകളുടെയും രണ്ടാംഭാഗത്തിന്റേയും കാലമാണ്. റീമേക്കുകളെന്നാൽ പഴയ ക്ലാസിക് ചിത്രങ്ങളെ പുനരവതരിപ്പിക്കുന്നു എന്നൊന്നുമല്ല, വില്പന സാദ്ധ്യതയുള്ള, സ്ത്രീ ശരീരങ്ങളെ തുറന്നു കാണിക്കാൻ കഴിയുന്ന പല ചിത്രങ്ങളും സാമ്പത്തിക നേട്ടം മോഹിച്ച് വീണ്ടും ചിത്രീകരിക്കുന്നു എന്നേയുള്ളൂ. സോഫ്റ്റ് പോൺ (അത്തരമെന്ന് കരുതുന്ന)  ചിത്രങ്ങൾക്ക് അന്നും ഇന്നും എന്നും മാർക്കറ്റുണ്ടല്ലോ ഈ കേരളത്തിൽ. 1974ൽ പുറത്തിറങ്ങിയ ‘ചട്ടക്കാരി’ എന്ന സിനിമയാണ് ഇത്തരം റീമേക്കുകൾ തുടർച്ചയായിറക്കുന്ന സുരേഷ് കുമാർ നിർമ്മിച്ച് കെ എസ് സേതുമാധവന്റെ മകൻ സന്തോഷ് സേതുമാധവൻ 2012ൽ പുറത്തിറക്കിയ പുതിയ ചട്ടക്കാരി.

ഇത്തരം ചിത്രങ്ങളുടെ വില്പന സാദ്ധ്യതക്കു വേണ്ടിത്തന്നെയുള്ള ശ്രമങ്ങളൊക്കെത്തന്നെയേ ഈ സിനിമയിലും ഉള്ളു. നീലത്താമരയും, രതിനിർവ്വേദവും പുനർ സൃഷ്ടിച്ചപ്പോൾ കാലഹരണപ്പെട്ട വിഷയമായിട്ടും പഴയ ചിത്രങ്ങളുടെ നിലവാരമില്ലാഞ്ഞിട്ടും ഒരു എന്റർടെയ്നർ എന്ന നിലയിൽ പല പ്രേക്ഷകർക്കെങ്കിലും കണ്ടിരിക്കാവുന്ന സിനിമകളായിരുന്നു. എന്നാൽ ചട്ടക്കാരിയുടെ പുതിയ നിർമ്മിതിക്ക് സിനിമയെടുത്തു പഠിക്കാൻ ശ്രമിക്കുന്ന ഒരു സംവിധായകന്റെ പാതി പോലും വേവാത്ത സൃഷ്ടിയെന്ന നിലവാരമേയുള്ളു. ദശാബ്ദങ്ങൾക്ക് മുൻപ് പറഞ്ഞു പഴകിയ പ്രമേയം, അഭിനേതാക്കളുടെ പരിതാപകരമായ അഭിനയം, സമയ-കാല തുടർച്ചപോലുമില്ലാത്ത അമെച്ചെറിഷ് ആയ മേക്കിങ്ങ്. കുഞ്ഞുടുപ്പിട്ട നായികയുടെ നഗ്നത കാണിക്കാനുള്ള ശ്രമം. ഇതൊക്കെയാണ് ചട്ടക്കാരി.

റിവ്യൂ വിശദമായി വായിക്കുവാനും വിശദാംശങ്ങൾക്കും എം3ഡിബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക

Sunday, September 16, 2012

ഭൂപടത്തിൽ ഇല്ലാത്ത ഒരിടം - സിനിമാ റിവ്യൂ

വിടപറയും മുൻപേ, ഓർമ്മയ്ക്കായി തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങൾ മലയാളത്തിനു സമ്മാനിച്ച നിർമ്മാതാവാണ് ഡേവീഡ് കാച്ചപ്പിള്ളി. ചെറിയൊരു ഇടവേളക്കു ശേഷം ‘ഡേവീഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസി‘ന്റെ ബാനറിൽ നവാഗതനായ ജോ ചാലിശ്ശേരി തിരക്കഥയും സംവിധാനവും നിർവ്വഹിച്ച “ഭൂപടത്തിൽ ഇല്ലാത്ത ഒരിടം” എന്ന സിനിമ നിർമ്മിച്ചുകൊണ്ടാണ് ഡേവീഡ് കാച്ചപ്പിള്ളി വീണ്ടുമെത്തുന്നത്. ശ്രീനിവാസൻ, നിവിൻ പോളി എന്നിവർ മുഖ്യവേഷത്തിലഭിനയിക്കുന്ന ചിത്രത്തിന്റെ കഥ എഴുത്തുകാരൻ സേതുവിന്റേതാണ്.  സിനിമയുടെ പേരു പോലെത്തന്നെ മലയാളത്തിന്റെ സിനിമാഭൂപടത്തിൽ ഒരിടം ഇല്ലാതാകുന്ന സിനിമയാണിതെന്ന് നിശ്ശംസയം പറയാം. വളരെ ദുർബലമായ തിരക്കഥ, ബോറടിപ്പിക്കുന്ന കഥാഗതി, പരിതാപകരമായ മേക്കിങ്ങ്, അഭിനേതാക്കളുടെ മോശം പ്രകടനം എന്നിവയാൽ മലയാള സിനിമാപ്രേക്ഷകന്റെ മനസ്സിൽ ഒരിടം തേടുന്നതിൽ ഈ സിനിമ ഒരു ശതമാനം പോലും വിജയിക്കുന്നില്ല.

ഗ്രാമത്തിൽ നടന്നൊരു മോഷണത്തിന്റെ പേരിൽ മോഷ്ടാവിനെ കണ്ടുപിടിക്കാൻ പരാജയപ്പെട്ട പോലീസ് ഉദ്യോഗസ്ഥനും (ഇന്നസെന്റ്) ഗ്രാമത്തിൽ വർഷങ്ങളായി പഞ്ചായത്ത് ഭരണം കയ്യാളുന്ന പ്രസിഡണ്ട് എഴുത്തച്ഛനും (നെടൂമുടി വേണു) ഈ പ്രശ്നത്തിനു പരിഹാരം കാണുന്നത് ഏതെങ്കിലുമൊരു സ്ഥിരം മോഷ്ടാവിനെ കണ്ടുപിടിച്ച് കേസിന്റെ ബലത്തിനു ക്രെഡിബിലിറ്റിയുള്ള ഒരാളുടെ സാക്ഷിമൊഴി ഉണ്ടാക്കുക എന്ന തന്ത്രമാണ്. അതിനു വേണ്ടി ഇവർ കണ്ടെത്തുന്ന മാധവൻ കുട്ടീ മാഷാ(ശ്രീനിവാസൻ)കട്ടെ, തന്റെ മനസാക്ഷിയെ വഞ്ചിച്ച് കള്ള സാക്ഷി പറയാൻ തയ്യാറാവുന്നില്ല. പോലീസിന്റെ ഭീഷണിയിൽ ഭയന്ന മാഷ്, പക്ഷെ സാക്ഷിമൊഴി കള്ളമാണെന്ന് കോടതിയറിഞ്ഞാൽ ജയിൽ ശിക്ഷക്ക് വിധേയനാകുമെന്നതും അറിഞ്ഞതോടെ ഭയത്താലും അസ്വസ്ഥതകളാലും വ്യക്തിജീവിതവും കുടൂംബജീവിതവും തകരാറിലാവുന്നതാണ് സിനിമയുടെ ഏറിയ ഭാഗവും. 

റിവ്യൂ വിശദമായി വായിക്കുവാനും മറ്റു വിശദാംശങ്ങൾക്കും എം 3 ഡി ബിയുടേ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക
 

Saturday, September 15, 2012

മോളി ആന്റി റോക്സ് - സിനിമാ റിവ്യൂ


2009 ൽ രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ‘പാസഞ്ചർ” എന്ന സിനിമയാണ് മലയാളത്തിൽ നവതരംഗത്തിനും ന്യൂ ജനറേഷൻ സിനിമകൾക്കും തുടക്കം കുറിച്ചതെന്ന് പലരും പലയിടങ്ങളിലായി പറയുന്നുണ്ട്. താരങ്ങൾക്ക് ചുറ്റും വട്ടമിടുന്ന സ്ഥിരം താരകേന്ദ്രീകൃത ഫോർമുലകളിൽ നിന്നൊരു വ്യത്യാസമായിരുന്നു പാസഞ്ചർ എന്നതിനപ്പുറം നവതരംഗസിനിമകളെന്നു പറയുന്ന പുതിയകാല സിനിമകളുടെ യാതൊരു ലക്ഷണവും ആ സിനിമയിലില്ല എന്നു മാത്രമല്ല, രഞ്ജിത് ശങ്കറിന്റെ രണ്ടാമത്തെ ചിത്രമായ ‘അർജ്ജുനൻ സാക്ഷി’ പൂർണ്ണമായും താരകേന്ദ്രീകൃതവും ഹീറോയിസം തുളുമ്പുന്നതുമായിരുന്നു. ഇതേ സംവിധായകന്റെ മൂന്നാമത്തേയും പുതിയതുമായ “മോളി ആന്റി റോക്സ്” താര രഹിതമല്ല, പക്ഷേ നായീകാപ്രാധാന്യവും (അതും മദ്ധ്യവയസ്ക) ഹീറോയിസമോ, മറ്റു നായക പ്രഭാവ സിനിമകളുടെ പരിവേഷമോ ഇല്ലാത്തതുമാണ്.

പക്ഷെ നല്ലൊരു സിനിമക്ക് ഇതുമാത്രം പോരല്ലോ. 

റിവ്യൂ മുഴുവനായി വായിക്കുവാനും കഥാസാരവും മറ്റു വിശദാംശങ്ങളും അറിയുവാനും എം3ഡിബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക.

Saturday, September 8, 2012

ഒഴിമുറി - സിനിമാ റിവ്യൂ

2008ൽ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാർഡ് നേടിയ സംവിധായകൻ മധുപാലിന്റെ രണ്ടാമത്തെ സിനിമയായ “ഒഴിമുറി”യിൽ സംസ്ഥാന -ദേശീയ പുരസ്കാരങ്ങൾ നേടിയ ലാൽ, ശ്വേതാമേനോൻ, മല്ലിക എന്നിവർ പ്രധാനവേഷങ്ങണിയുന്നു എന്നൊരു പ്രത്യേകയുണ്ട്.  ‘അങ്ങാടിത്തെരു‘, ‘നാൻ കടവുൾ‘, തുടങ്ങിയ തമിഴ് ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവുമൊരുക്കിയ തമിഴ്-മലയാളം എഴുത്തുകാരനായ ജയമോഹൻ തിരക്കഥയെഴുതുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്. ഭാഷാപോഷിണി വാരികയിൽ വന്ന ജയമോഹന്റെ ഓർമ്മക്കുറിപ്പുകളുടെ സമാ‍ഹാ‍രമായ ‘ഉറവിടങ്ങളി’ലെ ‘എന്നിരിക്കിലും’ എന്ന സ്വാനുഭവം കൂടിയായ ഒരു ഓർമ്മക്കുറിപ്പാണ് ‘ഒഴിമുറി’ സിനിമയായി വികസിപ്പിച്ചിരിക്കുന്നത്.



പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന തിരുവനന്തപുരം തെക്കൻ പ്രദേശങ്ങളിലാണ്  ഒഴിമുറിയുടെ കഥ നടക്കുന്നത്. തമിഴ് നാടിന്റെ ഭാഗമാണെങ്കിലും ഇപ്പോഴും മനസ്സുകൊണ്ടും പഴയ രാജഭക്തികൊണ്ടും തിരുവിതാംകൂറിനോട് അടുപ്പമുള്ള മലയാളികളൂടെ ജീവിതത്തിന്റെയും സംസ്ക്കാരത്തിന്റേയും ഭാഷയുടേയുമൊക്കെ സമ്മിശ്രഭാവമാണ് ഒഴിമുറി. കുടുംബങ്ങളിൽ സ്ത്രീകൾക്ക്  പ്രാധ്യാന്യമുണ്ടായിരുന്ന പഴയ മരുമക്കാത്തായ സമ്പ്രദായവും സ്ത്രീകളുടെ അധികാരവും പിന്നീടുവന്ന മക്കത്തായ സമ്പ്രദായവുമൊക്കെ കഥാപാത്രങ്ങളുടെ ഓർമ്മകളിലൂടെ ദൃശ്യവൽക്കരിക്കുന്നുണ്ട്. തെക്കൻ തിരുവിതാംകൂറിൽ പ്രബലമായ നായർ - നാടാർ സമുദായത്തിന്റെ ജീവിതരീതികളുമായും സിനിമ ബന്ധപ്പെട്ട് കിടക്കുന്നു. ഒരു പ്രദേശത്തിന്റെ/കാലഘട്ടത്തിന്റെ പരിച്ഛേദം കൂടിയാണ് ‘ഒഴിമുറി’.

റിവ്യൂ മുഴുവനായി വായിക്കുവാൻ എം 3 ഡി ബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക

Saturday, September 1, 2012

റൺ ബേബി റൺ - സിനിമാ റിവ്യൂ


പഴയ സംവിധായകർ പലരും പത്തിമടക്കിയിരിക്കുന്ന ഈ കാലത്ത് പുതിയ ജനറേഷനൊപ്പവും പിടിച്ചു നിൽക്കുന്നൊരു മാസ്റ്റർ ഡയറക്ടറാണ് ജോഷി - എന്നാണ് സിനിമക്കകത്തും പുറത്തും മീഡിയയും നടത്തുന്ന വിശേഷണം. അതിലൊരു സത്യമില്ലാതില്ല. നസീർ യുഗം മുതൽ സംവിധാനം ചെയ്യാൻ തുടങ്ങി കുഞ്ചാക്കോബോബനിലും നിവിൻ പോളിയിലുമെത്തിയിട്ടും ജോഷിയുടെ ജനപ്രിയതക്ക് കുറവൊന്നുമില്ല, മാത്രമല്ല കാലത്തിനനുസരിച്ച് കാലികവിഷയത്തിലേക്കും പുതിയ സാങ്കേതികത്വത്തിലേക്ക് മാറാനും ജോഷിക്ക് കഴിഞ്ഞിട്ടുണ്ട്.  താരങ്ങളുടെ സിനിമക്കപ്പുറം ജോഷിക്കൊരു സിനിമയില്ലെന്ന ആവർത്തിച്ച വിമർശനത്തിലാണ് ജോഷിയും യുവതലമുറക്കൊപ്പം എന്നൊരു സവിശേഷതയോടെ 2011ൽ സെവൻസ് എന്നൊരു യുവതാര ചിത്രം അണിയിച്ചൊരുക്കിയത്. പക്ഷെ, ബോക്സോഫീസിൽ പരാജയപ്പെട്ടു. ജോഷി വീണ്ടും സൂപ്പർ താരത്തിലേക്ക് മടങ്ങി. എങ്കിലും എഴുത്തുകാരനും ക്യാമറാമാനുമടക്കം മൊത്തം ക്രൂവിനെ പുതിയ ശ്രേണിയിൽ നിന്നും പങ്കെടുപ്പിക്കാൻ ജോഷിക്കു മടിയൊന്നുമില്ല. അതുകൊണ്ടുതന്നെയാവണം ജോഷി കൊമേഴ്സ്യൽ സിനിമയിൽ ഇപ്പോഴും വിജയം കൊയ്യുന്ന അപ്ഡേറ്റിങ്ങ് ആയ ഡയറക്ടർ ആയി നിൽക്കുന്നത്.

ഗ്യാലക്സി ഫിലിംസിന്റെ ബാനറിൽ മിലൻ ജലീൽ നിർമ്മിച്ച് ജോഷി സംവിധാനം ചെയ്ത പുതിയ മോഹൻലാൽ ചിത്രം “റൺ ബേബി റൺ” ജോഷിയുടെ സ്ഥിരം പാറ്റേണിലുള്ള ചിത്രം തന്നെയാണ്. ആക്ഷൻ ത്രില്ലർ ജനുസ്സിൽ‌പ്പെട്ട ഈ ചിത്രം ടിവി ചാനൽ മത്സരങ്ങളുടേയും സ്റ്റിങ്ങ് ഓപ്പറേഷന്റേയും കഥ പറയുന്നു. പ്രമേയത്തിനു വലിയ പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും രണ്ടാം പകുതിയോടേ സിനിമ പറഞ്ഞു പഴകിയ സ്ഥിരം വിഷയത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്യുന്നുണ്ടെങ്കിലും സിനിമക്ക് ചേർത്ത പശ്ചാത്തലം കൊണ്ടും അവതരണ രീതികൊണ്ടും ഒരു ക്ലീൻ എന്റർടെയ്നർ സസ്പെൻസ് ത്രില്ലർ ആയിട്ടുണ്ട്. എന്റർടെയ്ൻ ചെയ്യേണ്ടുന്ന പ്രേക്ഷകനു തികച്ചും സംതൃപ്തി നൽകും. 

റിവ്യൂ മുഴുവനായി വായിക്കുവാനും കഥാസാരവും വിശദവിവരങ്ങൾ അറിയുവാനും എം 3 ഡി ബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക.

Tuesday, August 21, 2012

താപ്പാന - സിനിമാ റിവ്യൂ

‘മാസ്റ്റേഴ്സ്‘ എന്ന പോലീസ് ആക്ഷൻ ചിത്രത്തിനു ശേഷം ജോണി ആന്റണിയുടെ പുതിയ മമ്മൂട്ടി സിനിമ “താപ്പാന” തന്റെ സ്ഥിരം ശൈലിയിലുള്ള കോമഡി ആക്ഷൻ ചിത്രമാണ്. കുറഞ്ഞ പക്ഷം മമ്മൂട്ടിയുടേ ആരാധകരേയും സിനിമയെ ഒരു എന്റർടെയ്നർ ആയി കാണുന്ന കുറേയേറേ പ്രേക്ഷകരെയും തൃപ്തിപ്പെടുത്തും വിധമാണ് താപ്പാനയും നായകൻ സാംസനും.




കോട്ടയം കുഞ്ഞച്ചന്റെ മക്കളും പേരമക്കളുമായ ‘മറവത്തൂർ‘ ചാണ്ടി, ഫാന്റം പൈലി, മായാവി, തൊപ്രാംകുടി മൈക്ക് അങ്ങിനെ മമ്മൂട്ടി കെട്ടിയാടിയ നിരവധി വേഷങ്ങളുടെ കൂട്ടിക്കുഴച്ച രൂപമോ തുടർച്ചയോ ആണ് താപ്പാനയിലെ സാംസൺ. പ്രാദേശിക ഭാഷ സംസാരിക്കുന്ന നായകനിൽ നിന്ന് മാറി ഇതിൽ ഇടക്ക് (മാത്രം) കൊഞ്ഞപ്പോടെ സംഭാഷണം പറയുന്ന നായകൻ, ഗ്രാമീണനും വിഭ്യാഭ്യാസമില്ലാത്തവനെങ്കിലും ഒടുക്കത്തെ കുശാഗ്ര ബുദ്ധിയും മെയ് കരുത്തും, സഹാനുഭൂതിയും. ‘മായാവി’ സിനിമയിലെ കഥാസന്ദർഭം പോലെ, അപരിചിതമായൊരു ഗ്രാമത്തിലെത്തുകയും നായികയുടെ സംരക്ഷകനാകുകയും അവളെ മൌനമായി പ്രണയിക്കുകയുമൊക്കെ ചെയ്യുന്നു. നായികക്കും നന്മ നിറഞ്ഞ നാട്ടുകാർക്കും വേണ്ടി ഗ്രാമത്തിലെ വില്ലന്മാരെ അടിച്ചു നിലം പരിശാക്കുന്നു.

റിവ്യൂ പൂർണ്ണമായും വായിക്കുവാനും കഥാസാരവും മറ്റു വിശദാംശങ്ങൾ അറിയുവാനും എം3ഡിബിയുടെ പേജിലേക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
 

Wednesday, August 8, 2012

ലാസ്റ്റ് ബെഞ്ച് - സിനിമാ റിവ്യൂ


മുകുന്ദപുരം മഹാത്മാ ഹൈസ്ക്കൂളിലെ പത്താം ക്ലാസ്സിൽ ലാസ്റ്റ് ബെഞ്ചിൽ ഒരുമിച്ചിരുന്നു ഉഴപ്പിയ നാലു കൂട്ടുകാരുടെ ആത്മാർത്ഥ സൌഹൃദത്തിന്റേയും വർഷങ്ങൾക്കുശേഷം അതിലൊരുവന്റെ വിവാഹത്തിനു പുനസമാഗമിക്കുന്നതിന്റേയും കഥയാണ് നവാഗതനായ ജിജു അശോകന്റെ പ്രഥമ ചിത്രമായ “ലാസ്റ്റ് ബെഞ്ച്”

തൊരു മലയാളിയുടേയും ഗൃഹാതുരമായ സ്ക്കൂൾ കാലഘട്ടവും കുസൃതികളും വർത്തമാന ജീവിതത്തിൽ നിന്ന് ഓർത്തെടുക്കുന്ന പ്രിയവിഷയം തന്നെയാണ് ജിജു അശോകന്റെ പ്രഥമ സൃഷ്ടിക്കുള്ളതെങ്കിലും പുതുസംവിധായകന്റെ വൈദഗ്ദ്യക്കുറവും പലപ്പോഴുമുള്ള അതിനാടകീയതയും  ചിത്രത്തിന്റെ ആസ്വാദനത്തിനു രസം കുറക്കുന്നു. തമിഴിലെ ചില പുതുസിനിമകളുടെ പ്രചോദനമാകാം സംവിധായകൻ തന്റെ തിരക്കഥക്കും പ്രമേയമായത്. പഴയ കാലഘട്ടത്തിലെ സ്ക്കൂൾ പരിസരവും ഗ്രാമീണാന്തരീക്ഷവുമൊക്കെ ഇത്തരം പ്രമേയമായ പല തമിഴ് സിനിമകളുടെ ഓർമ്മകളുണർത്തുമെങ്കിലും (അതിന്റെ കോപ്പി എന്നല്ല) അത്തരം തമിഴ് ചിത്രങ്ങളുടെ ശക്തിയോ അവതരണ രീതിയോ അവലംബിക്കാനായില്ല. ഇടക്ക് ‘ക്ലാസ്മേറ്റ്സ്, മാണിക്യക്കല്ല്‘ എന്നീ സിനിമകളേയും ലാസ്റ്റ് ബെഞ്ച് ഓർമ്മിപ്പിക്കുന്നുണ്ട്. ചില പ്രമുഖ അഭിനേതാക്കളുടെ മോശം പ്രകടനവും ഗാനചിത്രീകരണത്തിലെ സാങ്കേതിക പ്രശ്നവും ഔട്ട് ഡോർ സീനുകളിലെ വെളിച്ചവിന്യാസ കുഴപ്പവും സർവ്വോപരി അവതരണത്തിലെ പാളിച്ചകളും ചിത്രത്തെ നല്ലൊരു എന്റർടെയ്നർ ആക്കുന്നതിൽ നിന്ന് പിന്നോട്ട് വലിച്ചു.

റിവ്യൂ മുഴുവനായി വായിക്കുവാനും സിനിമയുടെ വിശദ വിവരങ്ങളും കഥാസാരവും  വായിക്കുവാനും എം3ഡിബിയുടേ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക


Saturday, August 4, 2012

സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ് - സിനിമാ റിവ്യൂ


ഓൺലൈൻ മാധ്യമത്തിലൂടേയും ചാനലിലൂടേയുമൊക്കെ ഏറെ പരിഹാസങ്ങളും ശകാരങ്ങളും കേട്ട വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. തന്റെ ആദ്യ സിനിമയുടെ ഗാനങ്ങൾ റിലീസിനു മുൻപേ യൂ ട്യൂബിൽ പബ്ലിഷ് ചെയ്തപ്പോൾ അദ്ദേഹം കേട്ട തെറിവിളികൾക്കു കണക്കില്ല. സൃഷ്ടിയുടെ നിലവാരത്തെക്കുറിച്ച് മാത്രമായിരുന്നില്ല, പകരം സന്തോഷ് പണ്ഡിറ്റിന്റെ വേഷത്തിനും രൂപത്തിനും നിറത്തിനും വസ്ത്രധാരണത്തിനുമൊക്കെയായിരുന്നു ആളുകൾ അയാളെ തെറിവിളിച്ചത്. പക്ഷെ എല്ലാവരുടേയും കണക്കുകൂട്ടലുകൾ തെറ്റിച്ചു കൊണ്ട് ‘കൃഷ്ണനും രാധയും’ എന്ന അമേച്ചർ സൃഷ്ടി കേരളത്തിലെ മൂന്നു തിയ്യറ്ററുകൾ വാടകക്കെടുത്ത് പ്രദർശിപ്പിച്ച് അത്ഭുതകരമായ വാണിജ്യ വിജയം കൊയ്തുകൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് അതിനു മറുപടി പറഞ്ഞത്. കൃഷ്ണനും രാധയും എന്ന സിനിമയുടെ വിജയം മലയാള സിനിമാപ്രവർത്തകരേയും ചാനലുകളേയും ഒപ്പം എല്ലാ പ്രേക്ഷകരേയും അത്ഭുതപ്പെടുത്തി എന്നത് സത്യം. ആദ്യ ചിത്രം മൂന്നു തിയ്യറ്ററുകളിൽ റിലീസ് ചെയ്തപ്പോൾ രണ്ടാമത്തെ ചിത്രം ഇരുപതിലേറെ തിയ്യറ്ററുകളിൽ റിലീസ് ചെയ്തിരിക്കുന്നു. പക്ഷെ സന്തോഷ് പണ്ഡിറ്റിന്റെ സിനിമാ വിജയം ഒരു താൽക്കാലിക പ്രതിഭാസമായിരുന്നു എന്ന വിലയിരുത്തൽ രണ്ടാമത്തെ സിനിമ തെളിയിക്കുന്നു. ഒരു ചക്കയിട്ടപ്പോൾ മുയൽ ചത്തെന്നു കരുതി പിന്നീട് വീഴുന്ന ഓരോ ചക്കക്കും വേണ്ടി ചാവാൻ  താഴെ മുയൽ ഉണ്ടാവണമെന്നില്ലല്ലോ. പണ്ഡിറ്റിന്റെ പുതിയ സിനിമ “സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ്” അതിന്റെ സൂചനയാണ്. ആദ്യസിനിമയ്ക്കുണ്ടായ ജനപ്രവാഹവും തള്ളിക്കയറ്റവും രണ്ടാമത്തെ ചിത്രത്തിനില്ല. ആദ്യ ആഴ്ചയിൽ ഹോൾഡ് ഓവറാകുന്ന ഏതൊരു സിനിമയ്ക്കും കിട്ടുന്ന പ്രേക്ഷകർ മാത്രമേ 'സൂപ്പർസ്റ്റാർ സന്തോഷ് പണ്ഡിറ്റി'നുള്ളു.

റിവ്യൂ പൂർണ്ണമായി വായിക്കുവാനും സിനിമയുടെ കഥാസാരം മറ്റു വിശദവിവരങ്ങൾ അറിയുവാനും എം 3 ഡി ബി യുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക

Monday, July 30, 2012

സിനിമാ കമ്പനി - സിനിമാ റിവ്യൂ


സിനിമ സ്വപ്നമായി കൂടേ കൊണ്ടു നടക്കുന്ന ഒരു സൌഹൃദക്കൂട്ടത്തിന്റെ കഥപറയുകയാണ് മമാസ് എന്ന യുവ സംവിധായകൻ തന്റെ രണ്ടാമത്തെ ചിത്രമായ “സിനിമാ കമ്പനി”യിലൂടെ. ആദ്യ ചിത്രമായ “പാപ്പി അപ്പച്ചാ” എന്ന ദിലീപ് കോമഡി വിജയ ചിത്രത്തിനുശേഷം തീർത്തും പുതുമുഖങ്ങളെ വെച്ച് അണിയിച്ചൊരുക്കിയ ഈ ചിത്രത്തിന്റെ ക്യാമറ ജിബു ജേക്കബും സംഗീതം അല്ഫോൺസും ഒരുക്കുന്നു. യുവ മനസ്സുകളുടെ സൌഹൃദവും സിനിമാമോഹങ്ങളും സ്വപ്നപൂർത്തീകരണവുമാണ് സിനിമയെങ്കിലും തൊലിപ്പുറമെയുള്ള വാചാടോപങ്ങളോടെ ആത്മാവില്ലാത്ത ആവിഷ്കാരങ്ങളായി മാറുന്നുണ്ട് പലപ്പോഴും. ചിത്രത്തിന്റെ സാങ്കേതികവിഭാഗം ഏറെ നന്നായിരിക്കുമ്പോൾ ആകർഷിക്കപ്പെടുന്നൊരു തിരനാടകമില്ലാതെ ദുർബലമായ ക്ലൈമാക്സോടെ ചിത്രം പ്രേക്ഷകനെ നിരാശപ്പെടുത്തുന്നു.

രു ഫിലിം ഫെസ്റ്റിവലിൽ കണ്ടുമുട്ടിയ സമാന മനസ്കരായ മൂന്നു ചെറുപ്പക്കാരും ഒരു പെൺകുട്ടിയുമടങ്ങുന്ന നാൽ വർ സംഘം സിനിമ കണ്ടും ചർച്ച ചെയ്തും ചില ചില്ലറ ജോലികളാൽ മുന്നോട്ട് പോകുകയാണ്. പോൾസൺ എന്ന പോളച്ചൻ(ബദ്രി), പാറു എന്ന പാർവതി (ശ്രുതി), ഫസൽ (ബാസിൽ), പണിക്കർ (സഞ്ജയ്) എന്നിവർ ചേരുന്ന സംഘത്തിനു സിനിമ തന്നെയായിരുന്നു സ്വപ്നം. റിലീസ് ചെയ്യുന്ന പുത്തൻ സിനിമകളെ പോസ്റ്റു മോർട്ടം ചെയ്യുന്നതിനിടയിലാണ് “നമുക്കൊരു സിനിമ പിടിച്ചാലോ” എന്ന് പണിക്കർ ചോദിക്കുന്നത്. പിന്നീട് ആ സ്വപ്നത്തിനു പിറകെയായി മറ്റുള്ളവരും ഏതൊരു പുതുമുഖങ്ങളും അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങളും ഈ സംഘം നേരിട്ടു. ഒടുക്കം സിനിമ തുടങ്ങുക തന്നെ ചെയ്യുന്നു.

റിവ്യൂ പൂർണ്ണമായി വായിക്കുവാനും സിനിമയുടെ മറ്റു വിശദാംശങ്ങൾ അറിയുവാനും എം3ഡിബിയുടേ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക

Tuesday, July 17, 2012

മുല്ലമൊട്ടൂം മുന്തിരിച്ചാറും - സിനിമാ റിവ്യൂ


നീഷ് അൻ വർ എന്ന ചെറുപ്പക്കാരൻ സ്വതന്ത്ര സംവിധായകനാകുന്ന സിനിമയാണ് “മുല്ലമൊട്ടും മുന്തിരിച്ചാറും” നവാഗതനായ ബിജു കെ ജോസഫ് തിരക്കഥയെഴുതുന്ന ഈ ചിത്രത്തിൽ നല്ല നടനെന്ന് ഖ്യാതിയുള്ള ഇന്ദ്രജിത് നായകനാകുന്നു,ഒപ്പം തിലകൻ, മേഘ്നാരാജ്, അനന്യ, അശോകൻ, ടിനി ടോം തുടങ്ങിയവരും അഭിനയിക്കുന്നു. ‘ഗ്രാമീണ നന്മയുടെ സൌന്ദര്യക്കാഴ്ച” എന്ന തലക്കെട്ടോടെ വന്ന ഈ ചിത്രം ഗ്രാമീണമായ അന്തരീക്ഷത്തിലെ പ്രണയവും ജീവിതവും പറയുന്നു എന്നാണ് വെപ്പ്. പക്ഷെ നിരവധി തവണ കണ്ടുമടുത്ത സന്ദർഭങ്ങളും സംഭാഷണങ്ങളും നായക വേഷവുമായി രണ്ടേമുക്കാൽ മണിക്കൂറോളം പ്രേക്ഷകനെ മടുപ്പിക്കുന്നുണ്ട്. പ്രത്യേകിച്ചൊന്നും പറയാനില്ലാത്ത ഈ സിനിമ ഇത്രയും സമയം കണ്ടു മടുക്കുമ്പോഴേക്കും “ഒന്നു നിർത്തൂ ഹേ” എന്ന് പ്രേക്ഷകൻ നിലവിളിച്ചാൽ അതിൽ പ്രേക്ഷകനെ കുറ്റം പറയാൻ പറ്റില്ല.

80-90കളിൽ മോഹൻലാൽ നായകനായ പല സിനിമകളുടേയും സന്ദർഭങ്ങൾ ഈ സിനിമക്ക് പ്രേരകമായിട്ടുണ്ട് എന്നത് വ്യക്തം. ഒപ്പം ‘പരുത്തി വീരൻ’ പോലുള്ള തമിഴ് സിനിമകളിലെ നായക വേഷവും അന്തരീക്ഷവും ഈ സിനിമയുടെ പശ്ച്ചാത്തലമാക്കി ഇണക്കിച്ചേർക്കാനുള്ള വിഫല ശ്രമവും (“നീയേ നീയേ” എന്ന പാട്ട് സീനിൽ പരുത്തിവീരനിലെ ‘കാർത്തി‘യുടേ നടത്തവും ഷോട്ടും അതേപടി കോപ്പിയടിച്ചിട്ടുമുണ്ട്) പിന്നെ പതിവുപോലെയുള്ള ഇരുനായികമാർ,പ്രണയം, തെറ്റിദ്ധാരണ, കള്ളഷാപ്പ്, മദ്യപാനം, കൊലപാതകം, അതുവരെ സ്നേഹിച്ചവരൊക്കെ നായകനെ തെറ്റിദ്ധരിക്കൽ, എല്ലാം മറന്ന് സത്യം വെളിവാകുമ്പോൾ നായകനു നേരെയുള്ള സഹതാപം. എക്സിട്രാ എക്സിട്രാ....

റിവ്യൂ പൂർണ്ണമായും വായിക്കുവാനും സിനിമയുടെ വിശദവിവരങ്ങൾ അറിയുവാനും എം3ഡിബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക


Saturday, July 7, 2012


പ്രസിദ്ധ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ മകൻ വിനീത് ശ്രീനിവാസൻ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് “തട്ടത്തിൻ മറയത്ത്” ആദ്യ ചിത്രമായ ‘മലർവാടി ആർട്ട്സ് ക്ലബ്ബ്” എന്ന ചിത്രത്തിലൂടെ ഒരു പിടി യുവ അഭിനേതാക്കളെ രംഗത്തേക്ക് കൊണ്ടുവന്ന വിനീത് രണ്ടാ‍മത്തെ ചിത്രത്തിലും അതേ അഭിനേതാക്കളടക്കം പുതിയ ആളുകളെത്തന്നെയാണ് ഉൾപ്പെടൂത്തിയിരിക്കുന്നത്. മുൻ ചിത്രമെന്ന പോലെ ഇതിലും യുവാക്കളുടെ പ്രണയത്തെക്കുറിച്ചു തന്നെ പ്രതിപാദിക്കുന്നു. ആദ്യ ചിത്രം “മലർവാടി” സിനിമ എന്നതിലുപരി ഒരു സ്ക്കൂൾ നാടകത്തിന്റെ നിലവാരമേ ഉണ്ടായിരുന്നുള്ളു എങ്കിൽ തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലെത്തുമ്പോൾ സംവിധാകയകനെന്ന നിലയിൽ വിനീത് വളർന്നിരിക്കുന്നു.

വളരെ പഴയ, തികച്ചും പ്രവചനീയമായ പുതുതായൊന്നും കൂട്ടിച്ചേർത്തിട്ടില്ലാത്ത ശുഭപര്യവസായിയായൊരു പ്രണയകഥയാണ് “തട്ടത്തിൻ മറയത്ത്” പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്ന പോലെ, പക്ഷെ തമിഴ് സിനിമയിലെ യുവതാരങ്ങളുടെ പ്രണയ സിനിമകളുടെ പ്രതിപാദന രീതിയോട് ചേർന്നു പോകുന്ന രീതിയിൽ കോമഡിയും, റിയലിസ്റ്റിക്കും ചേർന്ന സ്റ്റൈലിഷ് ട്രീറ്റ്മെന്റാണ് ചിത്രത്തിനു നൽകിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു എന്റർടെയ്നർ എന്ന നിലയിൽ തട്ടത്തിൻ മറയത്ത് സാധാരണ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുകയും ആസ്വദിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നു.

റിവ്യൂ പൂർണ്ണമായും വായിക്കുവാനും സിനിമയുടെ വിശദാംശങ്ങളും കഥാസാരവും വായിക്കുവാനും എം3ഡിബിയുടെ പേജിലേക്ക് ക്ലിക്ക് ചെയ്യുക

Saturday, May 5, 2012

ഗ്രാന്റ്മാസ്റ്റർ -സിനിമാറിവ്യൂ


ത്രസിപ്പിക്കുന്ന കുറ്റാന്വേഷണ കഥകളുടെ പ്രിയങ്കരനാണ് സംവിധായകൻ ഉണ്ണികൃഷ്ണൻ ബി. അദ്ദേഹത്തിന്റെ ആദ്യകാല തിരക്കഥയായ “കവർ സ്റ്റോറി” മുതലിങ്ങോട്ട് “ഗ്രാന്റ് മാസ്റ്റർ“ വരെ ഇതിനുദാഹരണങ്ങളാണ്. അഗതാക്രിസ്റ്റിയുടെ നോവലുകളെ ഉപജീവിച്ച് നിരവധി സിനിമാ-സീരിയൽ തിരക്കഥകൾ എഴുതിയിട്ടുമുണ്ട്. പുതിയ മോഹൻലാൽ ചിത്രമായ “ഗ്രാന്റ് മാസ്റ്ററും” അഗതാ ക്രിസ്റ്റിയുടെ The A B C Murders എന്ന നോവലിന്റെ നിഴൽ വീണു കിടക്കുന്ന ഒന്നാണ്.നഗരങ്ങളിലെ കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനു സംസ്ഥാന പോലീസ് വകുപ്പ് പ്രത്യേകമായി തുടങ്ങിയ മെട്രോ ക്രൈം സ്റ്റോപ്പർ സെൽ (എം സി എസ് സി) ന്റെ തലവൻ ചന്ദ്രശേഖർ നടത്തുന്ന കുറ്റാന്വേഷണമാണ് പ്രധാന പ്രമേയം. ഒപ്പം ഒരു തകർന്ന ദാമ്പത്യത്തിന്റെ പൊള്ളലുകൾ അനുഭവിക്കുന്ന ഭർത്താവ്/അച്ഛനും കൂടിയാണ് ചന്ദ്രശേഖർ. പിണങ്ങിപ്പിരിഞ്ഞ തന്റെ ബന്ധങ്ങളുടെ കണ്ണിയായ മകളോടുള്ള അച്ഛന്റെ വാത്സല്യവും ദാമ്പത്യബന്ധത്തിന്റെ അകൽച്ചയും അടുപ്പവും സിനിമ പറയുന്നു.

റിവ്യൂ പൂർണ്ണമായും വായിക്കുവാനും  കഥാസാരവും മറ്റു വിശദാംശങ്ങളും അറിയുവാനും എം 3 ഡി ബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക


Wednesday, April 18, 2012

22 ഫീമെയിൽ കോട്ടയം - സിനിമാ റിവ്യൂ

സിനിമയുടെ കഥാസാരവും മറ്റു വിശദാംശങ്ങളും വായിക്കുന്നതിനു എം3ഡിബിയുടെ ഡാറ്റാബേസ് പേജിലേക്ക് പോകുക.

സോൾട്ട് & പെപ്പർ എന്ന ആസ്വാദ്യകരമായ സിനിമാസദ്യക്കു ശേഷം ആഷിക് അബുവും സംഘവും ഫിലിം ബ്രുവറിയുടേ ബാനറിൽ ഒരുക്കിയ “22 ഫീമെയിൽ കോട്ടയംഎന്ന സിനിമ പേരു പോലെ തന്നെ ഒരല്പം വ്യത്യസ്ഥവും തൃപ്തികരവുമാണ്. മുഖ്യധാരാസിനിമകളിലെ കണ്ടുമടുത്ത രുചി ശീലങ്ങളെ ഏറെയൊക്കെ കഴുകിക്കളയാൻ ശ്രമിച്ചതായിരുന്നു മുൻ ചിത്രമായിരുന്ന സോൾട്ട് & പെപ്പർ. താര രഹിതവും ഇങ്ങിനെയേ കഥ പറയാവൂ/ ആവിഷ്കരിക്കാവൂ എന്നുള്ള ടിപ്പിക്കൽ മലയാള സിനിമാ ധാരണകളെ പൊളിച്ചടുക്കാനുള്ള ധൈര്യവും പ്രയത്നവും സോൾട്ട് & പെപ്പറിൽ സൂചിപ്പിച്ചിരുന്നു. രണ്ടാമത്തെ ചിത്രമായ ‘22 ഫീമെയിൽ കോട്ടയത്തിലെത്തുമ്പോൾ പുതു രീതികളെ പിന്തുടരുന്നതോടൊപ്പം കുറച്ചു കൂടി മുന്നോട്ടു പോകുവാനായതും ആഷിക് അബുവിലെ സംവിധായകനു തിളങ്ങുന്ന മികവ് പ്രകടിപ്പിക്കാൻ കഴിഞ്ഞതും ഗുണങ്ങളായിട്ടുണ്ട്.

കോട്ടയത്ത് നിന്നും ബാങ്കളൂരുവിലെ ഒരു ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന ടെസ്സ കെ എബ്രഹാം എന്ന ഇരുപത്തിരണ്ടുകാരിയുടെ സ്വപ്നങ്ങളും പ്രണയവും കനത്ത ജീവിതാനുഭവങ്ങളും അതിലൂടെ ഉൾക്കരുത്ത് നേടുന്നതുമാണ് മുഖ്യ പ്രമേയം.

ചർവ്വിത ചർവ്വണം ചെയ്യപ്പെട്ട നിരവധി പഴങ്കഥകൾ ഇപ്പോഴും ഉളുപ്പില്ലാതെ വഴറ്റിയെടുത്തുകൊണ്ടിരിക്കുന്ന മലയാള സിനിമയിൽത്തന്നെയാണ് കോട്ടയംകാരിയായ ഒരു നഴ്സിന്റെ ജീവിതവും മോഹഭംഗവുമെല്ലാം പുതു രീതിയിൽ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത് എന്നത് സന്തോഷകരമായ കാര്യമാണ്. ഹിന്ദിയിലും ഇടക്ക് തമിഴിലുമൊക്കെയായി രൂപം പ്രാപിച്ച പുതുതലമുറാ സിനിമകളുടെ ശ്രേണിയിൽത്തന്നെയാണ് 22കാരി ടെസ്സയുടേ സിനിമയും. കഴിഞ്ഞ കുറച്ചു നാളുകളായി മലയാള സിനിമയിൽ വിജയിച്ചും പരാജയപ്പെട്ടും പുറത്തുവന്ന ചില പുതു ധാരാ സിനിമകൾ, ഊർദ്ധ്വശ്വാസം വലിക്കുന്ന മലയാള സിനിമക്ക് ആശ്വാസമേകുമെന്ന് മലയാള സിനിമാ പ്രേക്ഷകർ കരുതിയിരുന്നു. അതിന്റെ പരിണിതമെന്നോണം ഇപ്പോൾ തയ്യാറാക്കുന്ന പുതിയ ആളുകളുടെ സിനിമകൾ കമേഴ്സ്യൽ വിജയം എന്നതിലുപരിസിനിമകൾഎന്നു വിളിക്കാവുന്ന രീതിയിലേക്ക് മാറ്റിയൊരുക്കപ്പെടുന്നുണ്ട്. ഓരോ സിനിമ കഴിയുമ്പോഴും കൃത്യമായും വ്യക്തമായും ഒരു തിരിച്ചറിവ് സംഭവിക്കുന്നുണ്ട് എന്ന് വേണം കരുതാൻ. അതുകൊണ്ട് തന്നെ പ്രമേയപരമായി ഏറ്റവും മികച്ചത് എന്നൊന്നും അടയാളപ്പെടുത്താൻ കഴിയില്ലെങ്കിലും സിനിമയുടെ സങ്കേതങ്ങളെ അട്ടിമറിക്കുകയോ പുതുതായി ആവിഷ്കരിക്കുകയോ ചെയ്യുന്നില്ലെങ്കിൽ പോലും “22 ഫീമെയിൽ കോട്ടയംമലയാള സിനിമയിൽ സമീപകാലത്തായി പുറത്തു വന്ന ഭേദപ്പെട്ട സിനിമകളിലൊന്നാണെന്ന് പറയാൻ മടിയേതുമില്ല. സാങ്കേതികമായും പ്രകടനം കൊണ്ടും മികച്ചതായും പ്രമേയപരമായി വ്യത്യസ്ഥത പുലർത്തുകയും ചെയ്യുന്നുണ്ട് സിനിമ. സാമ്പത്തിക വിജയത്തെ ലക്ഷ്യം വെച്ചുകൊണ്ട് മാത്രം സിനിമകളിറങ്ങുന്ന മലയാള മുഖ്യധാരാ സിനിമകളിൽ പ്രമേയപരവും ആഖ്യാനപരവുമായ ഇടങ്ങളിലും, താര നിർണ്ണയത്തിലും സാങ്കേതികത്വത്തിലുമൊക്കെഗുഡ് ഫീൽനൽകാൻ സിനിമക്ക് സാധിക്കുന്നുണ്ട്.

അഭിലാഷ് എസ് കുമാർ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് കഥയും തിരക്കഥയും സംഭാഷണവും. നിത്യ ജീവിതത്തിലെ സംഭാഷണങ്ങളും സന്ദർഭങ്ങളും കൃത്യമായും വ്യക്തമായും പകർത്തപ്പെടുന്ന ചില സന്ദർഭങ്ങളുണ്ട് സിനിമയിൽ. കഥ പറച്ചിലിൽ പരമാവധി ക്ലീഷേകളെ ഒഴിവാക്കാൻ ശ്രമിച്ചതും നായികപക്ഷത്തു നിന്ന് പറഞ്ഞതുമൊക്കെ ഉചിതമായിട്ടുണ്ട്. നന്മയും തിന്മയും നായകനും വില്ലനും എന്നിങ്ങനെയുള്ള പതിവു സിനിമാ രീതികളെ നിഷ്കരുണം തള്ളിയരിഞ്ഞിട്ടുണ്ട് തിരക്കഥാകൃത്തുക്കൾ. നന്മതിന്മകളുള്ള മനുഷ്യർ,സന്ദർഭങ്ങൾ, ചതികൾ, തുറന്ന പ്രണയപ്രകടനങ്ങൾ. നായകനോട് മനസ്സു തുറക്കുന്ന നായികയുടേ സംഭാഷണത്തിന്റെ തുടക്കംഅയാം നോട്ട് വെർജിൻഎന്നാണ്. കല്യാണമെത്ര കഴിഞ്ഞാലും, പോസ്റ്റ് മോഡേൺ നായികയായാലും നായിക നായകന്റെ നെഞ്ചത്ത് വീഴുംവരെ നായികയുടെ കന്യകാത്വം കാത്തുസൂക്ഷിക്കുന്ന മലയാള സിനിമയിൽ (‘കാസനോവസിനിമയിൽ ശ്രേയയുടേ സമീര മോഹൻലാലിന്റെ കാസനോവയോട് പറയുന്ന ഡയലോഗ് ഓർക്കുക) പതിവു സിനിമാ രീതികളെ ഒഴിവാക്കാനും സിനിമയെ ഇന്നത്തെ ജീവിതത്തിന്റെ പ്രതിഫലനമാക്കാനും തിരക്കഥാകൃത്തുക്കൾക്ക് കഴിഞ്ഞിട്ടുണ്ട്. ആഷിക് അബുവിന്റെ മൂന്നാമത്തെ ചിത്രത്തിലെത്തുമ്പോൾ തീർച്ചയായും ആഷിക് അഭിനന്ദനമർഹിക്കുന്ന നിരയിലേക്ക് ഉയർന്നിട്ടുണ്ട്. ഒരുകൊമേഴ്സ്യൽ ചേരുവക്ക്വേണ്ട സാദ്ധ്യതകൾ ഉണ്ടായിട്ടും അതിനെ വാണിജ്യവൽക്കരിക്കാൻ ശ്രമിക്കാതെ നല്ല സിനിമയുടെ ഒരുക്കത്തിലേക്ക് കൊണ്ടുവരാൻ ആഷിക്കിനായി. അതുകൊണ്ട്തന്നെ ഇതൊരു സംവിധായകന്റെ ചിത്രമെന്നും അടയാളപ്പെടുത്തുന്നതിൽ തെറ്റില്ല

22 ഫീമെയിൽ കോട്ടയത്തെ മികച്ചൊരു കാഴ്ചയാക്കുന്നതിൽ ഷൈജു ഖാലിദിന്റെ ഛായാഗ്രഹണത്തിനു വലിയൊരു പങ്കുണ്ട്. ടെസ്സയുടേ ജീവിതം പകർത്തുന്നതിലും ആഷിക് അബുവിനു തുണയായിരിക്കുന്നത് ഷൈജു ഖാലിദിന്റെ ക്യാമറ തന്നെ. ഒപ്പം എടുത്തു പറയേണ്ടവ എം ബാവയുടേ കലാസംവിധാനവും സമീറ സനീഷിന്റെ വസ്ത്രാലങ്കാരവുമാണ്. ചിത്രത്തെ മികച്ച കാഴ്ചയാക്കിയതിൽ ഷൈജു ഖാലിദിനൊപ്പം ബാവക്കും സമീറക്കും വലിയൊരു പങ്കുണ്ട്. വിവേക് ഹർഷന്റെ എഡിറ്റിങ്ങും അവിയൽ & ബിജിബാലിന്റെ സംഗീതവും ചിത്രത്തിനു ചേർന്നു നിൽക്കുന്നു.

ഈയടുത്തു കണ്ട സിനിമകളിൽ മികച്ച കാസ്റ്റിങ്ങാണ് ഈ സിനിമയിലേത്. റിമ കല്ലിങ്കൽ, ഫഹദ് ഫാസിൽ, ടി ജി രവി, പ്രതാപ് പോത്തൻ, സത്താർ ചില പുതുമുഖങ്ങൾ എന്നിവർ തങ്ങളുടെ ഭാഗങ്ങൾ വെടിപ്പായി ചെയ്തു. ടെസ്സയായി റിമ കല്ലിങ്കൽ തിളങ്ങി, പ്രത്യേകിച്ച് ആദ്യ പകുതിയിൽ. രണ്ടാം പകുതിയിൽ പലയിടങ്ങളിൽ പ്രകടനത്തിലും സംഭാഷണ ശൈലിയിലും പിന്നോട്ട് പോകുന്നുണ്ട്. ഫഹദ് ഫാസിലിന്റെ സിറിളും വളരെ നന്നായിട്ടൂണ്ട്. ടി ജി രവിയുടെ രവിയങ്കിൾ മികച്ചൊരു കഥാപാത്രമാണ്. പ്രേക്ഷകരെ -പ്രത്യേകിച്ച് സ്ത്രീ പ്രേക്ഷകരെ- രസിപ്പിക്കുന്നതിൽ ആ കഥാപാത്രം വിജയിച്ചിട്ടൂണ്ട്. ഗായികയായ രശ്മിയുടെ തടവുകാരി സുബൈദയും നല്ലൊരു പ്രകടനമാണ്. വീണ്ടും തിരശ്ശീലയിലെത്തിയ പ്രതാപ് പോത്തനും സത്താറും ഒട്ടും മോശമാക്കിയില്ല.

സോൾട്ട് & പെപ്പർ എന്ന സിനിമ അവിയൽ ബാൻഡിന്റെ “ആനക്കള്ളൻ’ എന്നൊരു ഗാനത്തോടെ അവസാനിക്കുന്നുവെങ്കിൽ അവിയലിന്റെ മറ്റൊരു ഗാനത്തോടെ 22 ഫീമെയിൽ തുടങ്ങുകയാണ്. ടൈറ്റിൽ ഗാനവും ചിത്രത്തിലെ ഒരു പ്രണയ ഗാനവും ഇമ്പമാർന്നതാണ്.(സംഗീതം അവിയൽ & ബിജിബാൽ) നിശബ്ദത അടക്കമുള്ള പശ്ചാത്തല സംഗീതവും മെച്ചമാണ്. എടുത്തു പറയേണ്ട മറ്റൊരു കാര്യം ഈ സിനിമയുടെ ടൈറ്റിൽ ഡിസൈനും പ്രൊമോഷണൽ ഡിസൈൻസും ട്രെയിലറുകളുമാണ്. ഇത്ര ഭംഗിയായും ശക്തമായും പ്രൊമോഷൻ ചെയ്തിട്ടുള്ള സിനിമ സമീപകാലത്ത് ആഷിക് അബുവിന്റെ തന്നെ സോൾട്ട് & പെപ്പർ തന്നെയാകും. ഓൺലൈനുകളിലും മറ്റും ഏറെ ഹിറ്റാവുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത ഇതിന്റെ ഡിസൈനുകളും പ്രൊമോയും സിനിമയെ മാർക്കറ്റ് ചെയ്യുന്നതിൽ ഏറെ സഹായിച്ചിരിക്കണം.

2004ൽ പുറത്തിറങ്ങിയ ഏക് ഹസീനാ ഥീ എന്ന ശ്രീറാം രാഘവന്റെ ഹിന്ദി ചിത്രവുമായാണ് ഈ ചിത്രത്തിനു സാമ്യമേറെ [ ഏക്‌ ഹസീനാ ഥീ, ക്യാബ്രേ ഡാൻസർ, കില്‍ ബില്‍ എന്നീ ചിത്രങ്ങളിൽ നിന്ന് പ്രചോദനം എന്ന് സിനിമക്കൊടുവിൽ എഴുതിക്കാണിക്കുന്നുണ്ട്. അങ്ങിനെയൊരു മാറ്റം ഉണ്ടായതും അഭിനന്ദാർഹം :) ] ആദ്യ പകുതിയിലെ ആസ്വാദ്യതയും പ്രധാന പ്രമേയത്തിനോട് അത്ര ചേർന്നു നിൽക്കാത്തതെന്നു തോന്നിപ്പിക്കുന്നതുമായ രണ്ടാം പകുതി ചിത്രത്തിനു അല്പമൊരു അഭംഗി ഉണ്ടാക്കുന്നുണ്ട്. രണ്ടാം പകുതിയിൽ നായിക ടെസ്സ-ക്കു വന്നു ചേർന്ന മേക്ക് ഓവറും ടെസ്സയുടെ ചില പ്രതികാര നടപടികളും വിശ്വസനീയമാക്കാൻ പരമാവധി ശ്രമിച്ചിട്ടും പൂർണ്ണതയിലെത്തിയില്ല എന്ന് കണ്ടെത്താം.

എങ്കിലും പൂർണ്ണമായും ഒരു മാറ്റത്തിനു വഴിപ്പെടാത്ത മലയാള സിനിമയിൽ, മാറ്റങ്ങൾക്ക് വിധേയമാകാൻ ശ്രമിക്കാത്ത സിനിമാ പ്രവർത്തകർക്കിടയിൽ ഒരു കൂട്ടം നവപ്രതിഭകളുടെ കൂട്ടായശ്രമങ്ങൾക്ക് പിന്തുണ കൊടുക്കേണ്ടതുണ്ട്. കാഴ്ചപ്പാടുകളും നിലപാടുകളും ഇനിയും ഒരുപാട് അരിച്ചെടുക്കലിനു വിധേയമാകേണ്ടതുണ്ടെങ്കിലും, കെട്ടുറച്ചുപോയ ഒരു മുഖ്യധാരാ മാധ്യമത്തിൽ ഇത്രയെങ്കിലുമൊക്കെ വിപ്ലവപ്രവർത്തനങ്ങൾ ചെയ്തുകൂട്ടാൻ ചങ്കുറപ്പും കൂസലില്ലായ്മയുമൊക്കെ കാണിക്കാൻ നവാഗതർ ശ്രമിക്കുമ്പോൾ നമ്മൾ പ്രേക്ഷകർ ഇരുകൈകളും ചേർത്തൊരു കയ്യടിയോ, തോളിൽ കൈ തട്ടി ഒരു അഭിനന്ദനമോ കൊടുത്താൽ ഒരു പക്ഷേ, പുതു സിനിമകളും പുതു കാഴ്ചപ്പാടുകളും തിരശ്ശീലയിൽ കാണില്ലെന്നാരു കണ്ടു?

Sunday, April 1, 2012

മാസ്റ്റേഴ്സ് - സിനിമാറിവ്യു


സി ഐ ഡി മൂസ, ഇൻസ്പെക്ടർ ഗരുഡ്, സൈക്കിൾ, തുറുപ്പുഗുലാൻ, ഈ പട്ടണത്തിൽ ഭൂതം എന്നീ ചിത്രങ്ങൾക്കും ചെറിയൊരു ഇടവേളക്ക് ശേഷവും പൃഥീരാജിനെ നായകനാക്കി സംവിധായകൻ ജോണി ആന്റണി ഒരുക്കിയ ഇൻവെസ്റ്റിഗേറ്റീവ്-ആക്ഷൻ-ത്രില്ലർ ചിത്രമാണ് ‘മാസ്റ്റേഴ്സ്’. പ്രമുഖ തമിഴ് സംവിധായകൻ ശശികുമാറും, ഹിന്ദി മോഡലും നടിയുമായ പിയാ ബാജ്പായിയും ഈ ചിത്രത്തിലൂടെ മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. നവാഗതനായ ജിനു എബ്രഹാമാണ് തിരക്കഥാകൃത്ത്. തന്റെ ഇതുവരെയുള്ള ഹാസ്യ ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്ഥമായ ട്രീറ്റ്മെന്റാണ് ജോണി ആന്റണി ‘മാസ്റ്റേഴ്സിൽ’ ഒരുക്കുന്നത്. പ്രമേയം ഏറെ വ്യത്യസ്ഥമൊന്നുമല്ലെങ്കിലും തിരക്കഥാരചനയുടെ വേറിട്ടൊരു രീതി പ്രേക്ഷകരെ ആകാംക്ഷയിൽ നിർത്തുകയും മൊത്തത്തിൽ രസിപ്പിക്കുകയും ചെയ്യുന്നുണ്ട്. ആക്ഷൻ-ത്രില്ലർ പാക്കിലുള്ള ചിത്രം സംവിധായകന്റെ കയ്യടക്കത്തെ ബാധിക്കുന്നുണ്ടെങ്കിലും തിരക്കഥയുടെ കെട്ടുറപ്പ് ചിത്രത്തെ കൊമേഴ്സ്യൽ ഘടനയിൽ വിജയിപ്പിക്കുന്നുണ്ട്. സംവിധായകൻ ജോണി ആന്റണിയുടെ ചിത്രം എന്നതിലുപരി തിരക്കഥാകൃത്ത് ജിനു എബ്രഹാമിന്റെ മിടുക്കാണ് ‘മാസ്റ്റേഴ്സ്’ എന്നു പറയുന്നതിലും തെറ്റില്ല. ഇൻവെസ്റ്റിഗേറ്റീവ്-ആക്ഷൻ-ത്രില്ലർ ചിത്രങ്ങളുടെ ‘എഴുത്ത് തമ്പുരാക്കന്മാർ’ എന്നു വിശേഷിപ്പിക്കപ്പെടുന്ന തിരക്കഥാകൃത്തുക്കളൊക്കെ പ്രേക്ഷകനു രസം കൊല്ലിയാകുന്ന ഈ റിട്ടയർമെന്റ് പിരീഡിൽ നവാഗതനായ ജിനു എബ്രഹാമിനു തന്റെ പണി വെടിപ്പായി ചെയ്യാനറിയാമെന്നും തെളിയിക്കുന്നുണ്ട്.

കോട്ടയം നഗരത്തിലെ ഏ എസ് പി ശ്രീരാമ കൃഷ്ണനും (പൃഥീരാജ്) നഗരത്തിലെ ജേർണ്ണലിസ്റ്റ് മിലൻ പോളും (ശശികുമാർ) തമ്മിലുള്ള ആത്മാർത്ഥസൌഹൃദവും സമൂഹ തിന്മകൾക്കെതിരെ ഒപ്പം നിന്നും പോരാടുന്നവരുമാണ്. പുതിയൊരു കൊലപാതകപരമ്പരയുടെ അന്വേഷണം ഇരുവരും ചേർന്ന് നടത്തുന്നതാണ് ‘മാസ്റ്റേഴ്സ്.’

റിവ്യൂ വിശദമായി വായിക്കാനും കഥാസാരവും വിശദവിവരങ്ങളും വായിക്കുവാനും എം3ഡിബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക

Monday, March 19, 2012

ഓർഡിനറി-സിനിമാറിവ്യു


പഴമയുള്ളൊരു പ്രമേയം പുതുമയുള്ള അന്തരീക്ഷത്തിൽ പറഞ്ഞതാണ് നവാഗതനായ സുഗീതിന്റെ “ഓർഡിനറി” സിനിമയെന്ന് ഒറ്റവാക്കിൽ പറയാം. കൺകുളിർപ്പിക്കുന്ന ഗ്രാമീണ ദൃശ്യങ്ങളും, കോടമഞ്ഞും, താഴ്വാരവും അതിനിടയിലൂടെയുള്ള ഒരു ഓർഡിനറി കെ എസ് ആർ ടി സി ബസ്സും അതിന്റെ ജീവനക്കാരും സ്ഥിരം യാത്രക്കാരും ഗവിയെന്ന ഗ്രാമവുമാണ് സിനിമയുടെ പശ്ചാത്തലം കഥയോട് ചേർന്നു നിൽക്കുന്ന സ്വാഭാവിക നർമ്മങ്ങളോടെ തുടങ്ങുന്ന സിനിമ പക്ഷെ അവസാനത്തിലെത്തുമ്പോൾ അപ്രതീക്ഷമായി ഒന്നും കാണിച്ചു തരുന്നില്ല, കാണിച്ചതിനു പുതുമയേറെയുമില്ല.

സംവിധായകൻ കമലിന്റെ അസിസ്റ്റന്റായിരുന്ന ‘സുഗീതി‘ന്റെ ആദ്യ സിനിമ, ക്യാമറാമാൻ ഫൈസൽ അലിയുടെ ആദ്യ സിനിമ യുവ-സഹ-പുതുമുഖ താരങ്ങൾ പ്രധാന കഥാപാത്രങ്ങളായി വരുന്നു എന്നിങ്ങനെയുള്ള വിശേഷണങ്ങൾ ഒരു പാടുണ്ട് ഓർഡിനറിക്ക്. അതുകൊണ്ട് തന്നെ ഓർഡിനറി പുതുതലമുറയുടെ സിനിമയായേക്കാം എന്ന് കരുതുന്നതിൽ തെറ്റില്ല. പക്ഷേ പ്രേക്ഷകന്റെ പ്രതീക്ഷക്ക് വക തരാതെ പഴയ രീതിയിലുള്ള പ്രമേയവും ആഖ്യാനവുമാണ് ഓർഡിനറിക്ക് അണിയറപ്രവർത്തകർ നൽകിയത്. ഫൈസൽ അലിയുടേ സുന്ദര ദൃശ്യങ്ങളും വിദ്യാസാഗറിന്റെ സംഗീതവും, സ്വാഭാവിക നർമ്മങ്ങളും ബിജുമേനോൻ, കുഞ്ചാക്കോ ബോബൻ, ബാബുരാജ് എന്നിവരുടെ പെർഫോർമൻസ് എന്നിവയൊക്കെ ചിത്രത്തിന്റെ മുതൽക്കുട്ടാണെന്നു എടുത്തുപറഞ്ഞു കൊണ്ടു തന്നെ പറയട്ടെ, ആസ്വദിച്ചു കണ്ട ആദ്യപകുതി പിന്നിട്ട് രണ്ടാം പകുതിയിലും സിനിമാന്ത്യത്തിലുമെത്തുമ്പോൾ അവിശ്വസനീയതയും അതിനാടകീയതയും സിനിമയെ ദുർബലപ്പെടുത്തുന്നു.

റിവ്യൂ പൂർണ്ണമായി വായിക്കുവാനും. സിനിമയുടെ വിശദാംശങ്ങളും കഥാസാരവും വായിക്കുവാനും ഇവിടെ ക്ലിക്കുക

Thursday, March 15, 2012

പകർന്നാട്ടം - സിനിമ റിവ്യൂ


തങ്ങളുടേതല്ലാത്ത തെറ്റിന് ഇരകളാകേണ്ടിവരുന്നവരുടെ ജീവിതവസ്ഥകളാണ് ജയരാജിന്റെ പുതിയ ചിത്രമായ “പകർന്നാട്ടം”. വധശിക്ഷക്ക് വിധിക്കപ്പെട്ട തോമസിന്റെ ജീവിതം മാത്രമല്ല, വടക്കൻ മലബാറിൽ എൻഡോസൾഫാന്റെ ഇരകളായി ജീവിക്കുന്നവരുടേയും രാഷ്ട്രീയ പാർട്ടികളുടെ ആക്രമണ-പ്രത്യാക്രമണങ്ങളിൽ ബലിയാടാവുകയും ചോരതെറിക്കുന്ന ദൃശ്യങ്ങൾ കണ്മുന്നിൽ കണ്ട് പിന്നീടുള്ള ജീവിതമത്രയും മരവിപ്പോടെ ജീവിച്ചു തീർക്കേണ്ടിവരുന്നവരുടേയുമൊക്കെ പകർന്നാട്ടങ്ങളാണ് ഈ സിനിമ.

1990 ൽ വിദ്യാരംഭം എന്ന സിനിമയോടെയാണ് ജയരാജ് മലയാള സിനിമയിൽ സംവിധായകനായി സജീവമാകുന്നത്. സിനിമാ കരിയർ 2012-ലെത്തുമ്പോൾ നിരവധി സംസ്ഥാന-ദേശീയ-അന്തർ ദേശീയ പുരസ്കാരങ്ങൾ ജയരാജിനെ തേടിവന്നിട്ടുണ്ട്. പല ജനുസ്സിലും തരത്തിലുമുള്ള നിരവധി സിനിമകളും (അത് കച്ചവടമായാലും കലയായാലും) സൂപ്പർ ഹിറ്റുകളുംസൂപ്പർ ഫ്ലോപ്പുകളും ജയരാജിന്റെ ലിസ്റ്റിലുണ്ട്. മലയാള മുഖ്യധാരാ സിനിമയിൽ വൈവിധ്യങ്ങളായ ഒരുപാ‍ട് ചിത്രങ്ങളൊരുക്കിയ സംവിധായകൻ.

സിനിമ, കലയായാലും കച്ചവടമായാലും അതിന്റെ ‘വഴികൾ’ എന്തൊക്കെയെന്ന് ജയരാജിനറിയാം. തുടർച്ചയായ കൊമേഴ്സ്യൽ പരാജയങ്ങളാവാം ഒരു പക്ഷെ ജയരാജിലെ ‘ബുദ്ധിജീവി’യെ ഉണർത്തിയത്. അതിന്റെ പരിണിത ഫലമെന്നോണം അവാർഡുകളോ, പ്രശംസയോ ലക്ഷ്യം വെച്ചുകൊണ്ടെടുത്ത സിനിമ തന്നെയാണ് “പകർന്നാട്ടം”(അവാർഡുകളും നിരൂപക പ്രശംസയുമൊക്കെ കിട്ടുമോ എന്ന് കാത്തിരുന്നുതന്നെ കാണണം)

റിവ്യൂ കൂടുതലായി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Monday, March 12, 2012

ക്രൈം സ്റ്റോറി - സിനിമ റിവ്യൂ

മറ്റു ഭാഷാചിത്രങ്ങൾ കണ്ട് നാണിച്ചു നിൽക്കുകയായിരുന്നു ഇത്രനാളും, എങ്കിലും ഈയിടെയായി അവിടവിടെ ചെറിയ ചില മാറ്റങ്ങൾ മലയാള സിനിമയിൽ കാണാനുണ്ട്. പൂർണ്ണമായ അർത്ഥത്തിൽ വിപ്ലവകരമായൊരു മാറ്റം ഇപ്പോഴുമെത്തിയില്ലെങ്കിലും വരും നാളുകളിൽ അങ്ങിനെയെന്തെങ്കിലുമൊക്കെ സംഭവിച്ചേക്കാമെന്ന് കഴിഞ്ഞ വർഷം മുതലേ മലയാള കമേഴ്സ്യൽ സിനിമകളിൽ സൂചനകളുണ്ട്. പക്ഷെ, മുച്ചൂടും മുടിഞ്ഞ മലയാള സിനിമയെ ഒരു കാരണവശാലും മാറ്റത്തിലേക്കോ നവ സിനിമകളിലേക്കോ കടന്നു ചെല്ലാൻ സമ്മതിക്കില്ലെന്ന വാശിയിൽ ഏറെപ്പേരുണ്ടെന്നു തോന്നുന്നു ചില സിനിമകൾ കാണുമ്പോൾ. ‘ഒരടി മുന്നോട്ട്, രണ്ടടി പിന്നോട്ട്എന്ന രീതിയിലേക്ക് സിനിമ വലിച്ചിഴക്കുന്ന അത്തരം ചില പ്രതിഭാ ശാലികളുടെ പുതിയ സംരഭമാണ്. മൂവി മാജിക്കും റെഡ് ലൈൻ എന്റർടെയ്മെന്റും ചേർന്നൊരുക്കിയക്രൈം സ്റ്റോറിയെന്ന പുതിയ സിനിമ. ഇറച്ചിക്കടയിൽ നല്ല ഇറച്ചി വിറ്റതിനുശേഷം അവശിഷ്ടങ്ങൾ പെറുക്കിക്കൂട്ടിവെട്ടിക്കൂട്ട്എന്ന പേരിൽ നാട്ടിൻപുറത്ത് വിൽക്കാറുണ്ട്. ഒരുവെട്ടിക്കൂട്ടാണ്ക്രൈം സ്റ്റോറിയെന്നും പറയാം.

ബാനർ ‘മൂവി മാജിക്’ന്റേതു തന്നെയാണ് കഥ എന്നാണ് ക്രെഡിറ്റിൽ. എന്നു വെച്ചാൽ നിർമ്മാണ കമ്പനിയിലെ എല്ലാവരും കൂടി തുന്നിക്കെട്ടിയ കഥയെന്നർത്ഥം. തിരക്കഥ സംഭാഷണം സുരേഷ് കൃഷ്ണൻ, സംവിധാനിച്ചത് അനിൽ തോമസ്. മുൻ കാലങ്ങളിൽ മലയാളത്തിലിറങ്ങിയിരുന്ന ബി ഗ്രേഡ് സിനിമകളുടെ കഥയുടെ തുടർച്ചയാണിതും. ബിസിനസ്സ് തിരക്കിനാൽ ഭാര്യക്ക് ശയ്യാസുഖം നൽകാൻ വയ്യാത്ത ഭർത്താവിനോട് നായികക്ക് വെറുപ്പും അയല്പക്കത്തെ സുന്ദര-മസിൽമാനായ ചെറുപ്പക്കാരനോട് ഭ്രമവും.! പി ചന്ദ്രകുമാറും ജയദേവനും നൂറ്റൊന്നാവർത്തിച്ച കഥ(?) Schizophreniaയുടേയും ക്രിമിനോളജിയുടേയുമൊക്കെ നുള്ളു ചേർത്താൽ പ്രേക്ഷകൻ വായും പൊളിച്ചിരുന്നു കണ്ടോളും എന്ന മിഥ്യാധാരണയിൽ സിനിമക്ക് പണമിറക്കിയവരോട് സഹതാപം പോലുമില്ല.

കൂടുതൽ വായനക്ക് :


Wednesday, March 7, 2012

തൽസമയം ഒരു പെൺകുട്ടി-സിനിമാറിവ്യു


1989 ൽ “ചാണക്യൻ“ എന്ന സിനിമയോടെ മലയാള സിനിമയിൽ സംവിധായകനായി ഉദയം കുറിച്ച ടി കെ രാജീവ് കുമാർ 2011ലെ “രതിനിർവ്വേദം“ റീമേക്കിനുശേഷം സംവിധാനം ചെയ്ത ചിത്രമാണ് റീൽ 2 റീൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ സണ്ണി ജോസഫും മാനുവൽ ജോർജ്ജും തിരക്കഥയെഴുതിയ “തത്സമയം ഒരു പെൺകുട്ടി” പേരു പോലെ തന്നെ ഒരു ചാനൽ റിയാലിറ്റി ഷോയെ മുൻ നിർത്തിയുള്ള സമ്പൂർണ്ണ സിനിമയാണിത്. ഒരു പെൺകുട്ടിയുടേ ഏതാനും നാളത്തെ ജീവിതം ലൈവായി ടെലികാസ്റ്റ് ചെയ്യുന്ന ഈ പരിപാടിയിലെ വിജയിക്ക് ഒരു കോടി രൂപയുടെ ഫ്ലാറ്റാണ് സമ്മാനം.

സമകാലിക മലയാള സിനിമയിൽ തികച്ചും പുതുമയുള്ളൊരു പ്രേമേയം (കഥാതന്തു) തന്നെയാണിത് ( 1998ൽ ഹോളിവുഡിൽ പുറത്തിറങ്ങിയ ജിം കാരിയുടേ “ദി ട്രൂമാൻ ഷോ” എന്ന സിനിമയുടെ വികല അനുകരണമാണിത് എന്നും സൂചിപ്പിക്കട്ടെ) തികച്ചും പുതുമയും ആകർഷകവുമായ “തത്സമയം ഒരു പെൺകുട്ടി” എന്ന സിനിമാ ടൈറ്റിലും സ്ഥിരം കഥകളിൽ നിന്നുള്ള വ്യത്യാസവും പുതിയ ചില അഭിനേതാക്കളുമായി വന്ന ഈ സിനിമക്ക് മികച്ച വാണിജ്യ വിജയവും അഭിപ്രായവും നേടാമായിരുന്നു. പക്ഷെ, പുതിയ കഥാസന്ദർഭങ്ങളും നിരീക്ഷണങ്ങളും എഴുതിപ്പിടിപ്പിക്കുവാനുള്ള കഴിവു കുറവും എളുപ്പത്തിൽ ചുട്ടെടുക്കാവുന്ന ഒന്നാണീ സംവിധാനവുമെന്ന് ധരിച്ചു വെച്ചിരിക്കുന്ന തിരക്കഥാ-സംവിധായക ത്രയങ്ങളിൽ കുടുങ്ങി ഈ സിനിമ സറ്റയറോ, കോമഡിയോ, ഏതാണെന്നുപോലും തിട്ടപ്പെടുത്താനാവതെ തികഞ്ഞ പരിഹാസ്യമായിപ്പോയി.

ആബാലവൃദ്ധം ജനങ്ങളെ ഇന്ന് ചാനൽ റിയാലിറ്റി ഷോകൾ വളരെയധികം സ്വാധീനിക്കുകയും ആകർഷിക്കുകയും ചെയ്യുന്ന ഈ അവസരത്തിൽ തിരുവനന്തപുരത്തെ വെള്ളായനിക്കടുത്തുള്ളൊരു കുഗ്രാമത്തിലെ മഞ്ജുളാ ഹോട്ടലും ഉടമ അയ്യപ്പൻ പിള്ളയും (മണിയൻ പിള്ള രാജു) മകൾ മഞ്ജുള എന്ന മഞ്ജുവും (നിത്യാമേനോൻ) മറ്റു പരിസരവാസികളുമാണ് സിനിമയിലെ പരിസരം. റിയാലിറ്റി ഷോകൾ ഹോട്ടലിലെ ടിവിയിൽ നിന്ന് സ്ഥിരം കാണുന്ന ടിവി പ്രേമികളായ നാട്ടുകാരും ലോക്കൽ നേതാവുമൊക്കെ നല്ല കാരിക്കേച്ചറുകളാണ്. ഒരു പ്രമുഖ ചാനൽ ഉടൻ ആരംഭിക്കാൻ പോകുന്ന പുതിയ ഒരു റിയാലിറ്റി ഷോയിലേക്ക് ഈ ഗ്രാമത്തിലെ മഞ്ജുള തിരഞ്ഞെടുക്കപ്പെടുന്നതോടെയാണ് ഗ്രാമവും ഗ്രാമവാസികളും മഞ്ജുളയും ആകെ മാറിപോകുന്നത്.

തത്സമയം ഒരു പെൺകുട്ടിയുടേ മുഴുവൻ റിവ്യൂവുംകഥാസാരവും വായിക്കുവാൻ എം3ഡിബിയുടെ ഈ പേജിലേക്ക് ക്ലിക് ചെയ്യുക.

Tuesday, February 28, 2012

നിദ്ര(2012)-സിനിമാറിവ്യു


അന്തരിച്ച സംവിധായകൻ ഭരതൻ, രചനയും സംവിധാനവും നിർവ്വഹിച്ച് 1984 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു 'നിദ്ര'. വിജയ് മേനോനും ശാന്തികൃഷ്ണയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച നിദ്രയുടെ റീമേക്കാണ് 2012ലെ നിദ്ര. സംവിധാനം, അന്തരിച്ച ഭരതന്റെ മകൻ സിദ്ധാർത്ഥ്. തിരക്കഥ അഡാപ്റ്റ് ചെയ്തിരിക്കുന്ന സന്തോഷ് എച്ചിക്കാനത്തോടൊപ്പം സിദ്ധാർത്ഥും, ഒപ്പം പ്രധാന വേഷവും ചെയ്തിരിക്കുന്നു. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ മൂന്നു പ്രധാന വിഭാഗങ്ങൾ കൈകാര്യം ചെയ്തുകൊണ്ടാണ് സിദ്ധാർത്ഥ് ഭരതന്റെ ആദ്യ സിനിമാ സംരംഭം (മുൻപ് സംവിധായകൻ കമലിന്റെ ‘നമ്മൾ’ എന്ന ചിത്രത്തിലൂടെ നടനായി രംഗപ്രവേശം ചെയ്ത്, കാക്കക്കറുമ്പൻ, രസികൻ അടക്കം കുറച്ച് ചിത്രങ്ങളിൽ അഭിനയിക്കുക കൂടി ചെയ്തിട്ടൂണ്ട് സിദ്ധാർത്ഥ്)

എൺപതുകളുടെ സമാന്തര സിനിമാ വിഭാഗത്തിലാണ് പഴയ നിദ്ര പുറത്തിറങ്ങിയത്. താരതമ്യേന അപ്രശസ്തരോ താരങ്ങളല്ലാത്തവരോ ആയ അഭിനേതാക്കളെ അണിനിരത്തിയ പഴയ നിദ്ര പ്രേക്ഷക പ്രീതിയും നിരൂപക ശ്രദ്ധയും നേടി. പ്രധാന കഥാപാത്രത്തിന്റെ മാനസിക യാത്രയും-അസ്വസ്ഥതകളുമാണ് നിദ്രയുടെ പ്രധാന പ്രമേയം. പ്രധാന കഥാപാത്രങ്ങളിൽ മാത്രം കേന്ദ്രീകൃതമായ ചിത്രം പ്രണയഭാവങ്ങളൂടേയും ദൃശ്യസമ്പന്നതയുടേയും കാഴ്ചകളായിരുന്നു. നിദ്ര 2012ലെത്തുമ്പോൾ കഥയെ കാലഘട്ടത്തിനനുസരിച്ച് പുതുക്കിപ്പണിതിട്ടുമുണ്ട്. താരങ്ങളോ ജനപ്രിയ നടന്മാരോ അണി നിരക്കാത്ത നിദ്ര ചുരുക്കത്തിൽ നവ സംവിധായകന്റെ പരിചയക്കുറവുകളെ ചിലയിടങ്ങളിൽ എടൂത്തുകാണിക്കുന്നുണ്ടെങ്കിലും വളരെ ഭേദപ്പെട്ട ഒരു സൃഷ്ടിയാകുന്നുണ്ട്. സിദ്ധർത്ഥിന്റെ ആദ്യ സംരംഭമെന്ന നിലക്ക് പ്രത്യേകിച്ചും.

റിവ്യൂ വിശദമായി വായിക്കുവാനും കഥാസാരം അറിയുവാനും എം3ഡിബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക

Sunday, February 26, 2012

ഈ അടുത്ത കാലത്ത് - സിനിമാറിവ്യു


സൂപ്പറും അല്ലാത്തതുമായ താരങ്ങളുടെ ചുറ്റും കിടന്നു വട്ടം കറങ്ങിയിരുന്ന മലയാള സിനിമക്ക് പേരും താരങ്ങളും പലതായിരുന്നുവെങ്കിലും കഥകളും ആഖ്യാനവും ഏതാണ്ടൊക്കെ ഒന്നായിരുന്നു. കുടുംബങ്ങളൂടെ കുടിപ്പകയും, ഗ്രാമത്തിലെ/ഇടവകയിലെ വിഗ്രഹ/പൊൻ കുരിശു മോഷണങ്ങൾ, ഉത്സവ / പെരുന്നാളു നടത്താനുള്ള അവകാശത്തർക്കങ്ങൾ പഴയ ബോംബേന്നു വരുന്ന ദാദോം കീ ദാദ, അധോ‍ലോകം, ശാസ്ത്രീയ-ഹിന്ദുസ്ഥാനി സംഗീതമയം, അങ്ങിനെ ഏതൊക്കെ വഴിക്ക് ചുറ്റിപ്പടർന്ന് പോയാലും അമ്പല-പള്ളി മുറ്റത്തെ കൂട്ടത്തല്ലിലോ, പണിതീരാത്ത കെട്ടിടസമുച്ചയത്തിലോ, കല്യാണപ്പന്തലിലോ, കൊച്ചിയിലെ കണ്ടെയ്നർ കൂമ്പാരത്തിലോ മറ്റുമായി അവസാനിക്കുകയായിരുന്നു നമ്മുടെ കമേഴ്സ്യൽ മലയാള സിനിമ.സോഷ്യൽ നെറ്റ് വർക്കിലും മറ്റിടങ്ങളിലും ഭരതൻ, പത്മരാജൻ, എൺപതുകൾ, തൊണ്ണൂറുകൾ രവീന്ദ്രൻ മാസ്റ്റർ എന്നൊക്കെ കപട ഗൃഹാതുരതയോടെ മുദ്രാവാക്യം വിളിക്കുമെങ്കിലും ‘മലയാളത്തിൽ നല്ല സിനിമകളില്ല’ എന്ന് ഫേയ്സ് ബുക്ക് സ്റ്റാറ്റസുകൾ /ഗൂഗിൾ ബസ്സ്-പ്ലസ്സ് മെസേജുകൾ ഇറക്കുമ്പോഴും കുട്ടിസ്രാങ്കും ടിഡി ദാസനുമൊക്കെ ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ട് തിയ്യറ്ററിന്റെ പടിയിറങ്ങുന്നത് അറിയില്ല, പകരം മാസങ്ങൾക്ക് ശേഷം ഡിവിഡി റിപ്പ് ഡൌൺലോഡ് ചെയ്ത് ‘ഹാ എത്ര നല്ല സിനിമ, മലയാളിയെന്തേ കണ്ടില്ല‘ എന്ന നാട്യമൊഴിയിറക്കും. ഇതിനിടയിലൊക്കെ പുതുതലമുറയുടെ പുതു ചലനത്തിന്റെ ചില തിളക്കങ്ങൾ മിന്നിമറഞ്ഞെങ്കിലും അതൊന്നും കാണാൻ കാഴ്ചാശീലങ്ങൾ അനുവദിച്ചില്ല, പലരേയും. 2011 ന്റെ തുടക്കം മുതലാണ് മലയാളസിനിമയിൽ പുതുഭാവുകത്വങ്ങൾ പൂർണ്ണമായും തലയുയർത്തിവന്നത് എന്ന് സാമാന്യേന പറയാം. ട്രാഫിക്, സോൾട്ട് & പെപ്പർ, സിറ്റി ഓഫ് ഗോഡ്, ചാപ്പാകുരിശ്, ബ്യൂട്ടിഫുൾ തുടങ്ങിയ പുതു സിനിമകൾ പുതിയ തലമുറകളുടെ ആഖ്യാന-ആസ്വാദന ശീലങ്ങളുടെ നേർപകർപ്പുകളായി. ഈ ജനുസ്സിൽ‌പ്പെട്ട പല സിനിമകൾക്കും വിദേശ സിനിമകളുടെ പകർപ്പെന്ന ആരോപണം (അല്ല, സത്യം) ഉണ്ടായെങ്കിലും ഒരു കുറ്റിയിൽ കിടന്നു കറങ്ങുന്ന മലയാള സിനിമയിൽ പുതിയ രീതികളെ പരീക്ഷിക്കാൻ (കടം കൊണ്ടതാണെങ്കിലും) പലരും ധൈര്യപൂർവ്വം മുന്നിട്ടിറങ്ങുന്ന പുതിയ കാഴ്ചകൾ ഉണ്ടായി എന്നതാണ് ആശ്വസകരം. വർഷങ്ങൾക്ക് മുൻപേ ഹിന്ദി സിനിമാലോകത്ത് വ്യാപകമായ മൾട്ടിപ്ലെക്സ് സിനിമാ സംസ്കാരത്തിന്റെ രീതികൾ പക്ഷേ, മലയാളത്തിൽ തുടങ്ങുന്നതേയുണ്ടായുള്ളു. 2011 തുടക്കത്തിലെ ‘ട്രാഫിക്’ എന്ന നോൺ ലീനിയർ സിനിമ ഇൻഡസ്ട്രിയിലെ പുതിയ ആളുകളെ അത്തരത്തിലുള്ള സിനിമകളെടുക്കാൻ ആവേശം കൊള്ളിച്ചു. അതിന്റെ തുടർച്ചയിൽ ഇപ്പോൾ അവസാനം വന്നൊരു സിനിമയാണ് “ ഈ അടുത്ത കാലത്ത്”

പേരു സൂചിപ്പിക്കുന്നപോലെതന്നെ ഇതൊരു വ്യത്യസ്ഥമായ സിനിമയും കൂടിയാണ്, നായകനും വില്ലനും നായികയും അവർക്ക് ചുറ്റുമുള്ള നർമ്മ-സങ്കട-സംഘട്ടന രംഗങ്ങളെ പകുത്തുവെച്ചൊരു സ്ഥിരം വാർപ്പു മാതൃകയിലല്ല, പകരം വ്യത്യസ്ഥ സിനിമകളെ നെഞ്ചേറ്റാൻ തയ്യാറായ പുതു പ്രേക്ഷകരെ പ്രതീക്ഷിച്ചുകൊണ്ടുള്ള നോൺ ലീനിയർ ആഖ്യാന ശൈലിയിലുള്ള സിനിമ തന്നെയാണിതും. അതുകൊണ്ട് തന്നെ ഇതിൽ നായകനില്ല, നായികയില്ല, വില്ലനോ, കൊമേഡിയന്മാരോ അങ്ങിനെ സ്ഥിരം കണ്ടുമടുത്ത കഥാപാത്രങ്ങളോ സന്ദർഭങ്ങളൊ ഇല്ല. കാഴ്ചപ്പാടുകളിൽ ചില പിന്തിരിപ്പൻ നിലപാടുകളെ പൂർണ്ണമായും കുടഞ്ഞു കളയാൻ ഈ സിനിമക്കായിട്ടുണ്ടോ എന്നതൊരു ചിന്താവിഷയമാണ്, മലയാള സിനിമ എക്കാലവും കൊണ്ടു നടന്നിരുന്ന സ്ത്രീ വിരുദ്ധത, സവർണ്ണ-അവർണ്ണ മുൻ വിധികളെയൊക്കെ അവിടവിടെ ഇപ്പോഴും ബാക്കിവെച്ചിട്ടുതന്നെയാണ് പുതുഭാവുകത്വങ്ങളെ പേറുന്ന പുതുതലമുറയുടെ ഈ ചിത്രവും കടന്നു പോകുന്നത്. എങ്കിലും ഉദാത്തവും ഉത്കൃഷ്ടവുമെന്ന് ഇപ്പോഴും കൊട്ടിഘോഷിക്കപ്പെടുന്ന കോടികളുടെ കിലുക്കമുള്ള പുളിച്ചു തികട്ടിയ പഴംകഞ്ഞി സിനിമകളേക്കാൾ പ്രമേയ-ദൃശ്യ-ആഖ്യാന-അഭിനയ ഘടകങ്ങളിൽ തികച്ചും പുതുമ സമ്മാനിക്കുന്നുണ്ട് ഈ ചിത്രം.

റിവ്യൂ മുഴുവനായി വായിക്കുവാൻ എം3ഡിബിയുടേ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക