Sunday, January 17, 2010

ഹാപ്പി ഹസ്ബെന്‍ഡ്സ്! അണ്‍ഹാപ്പി പ്രേക്ഷകന്‍!!




മറ്റു ഭാഷകളില്‍ ടി വി സീരിയല്‍ രംഗത്ത് നിന്ന് ഒരുപാട് പേര്‍ സിനിമയിലേക്ക് വന്നിട്ടുണ്ടെങ്കിലും മലയാളത്തില്‍ അങ്ങിനെ ഒരു തരംഗം ഉണ്ടായിട്ടില്ല. മലയാളത്തില്‍ ഇപ്പോഴും സിനിമ എ ഗ്രേഡും സീരിയല്‍ ബി ഗ്രേഡുമാണ്. അതുകൊണ്ടാവാം സീരിയല്‍ രംഗത്ത് നിന്ന് നല്ല സംവിധായകരോ മറ്റു ടെക്നീഷ്യന്മാരോ മുഖ്യധാരാ മലയാള സിനിമയിലേക്ക് കടന്നു വരാത്തത്. (ശ്യാമപ്രസാദ്, അഴകപ്പന്‍ എന്നിവരെ മറക്കുന്നില്ല) വന്നവര്‍ അധികം വിജയം കൊയ്തിട്ടുമില്ല. പക്ഷെ ‘ഇവര്‍ വിവാഹിതരായാല്‍’ എന്ന സിനിമാ വിജയത്തിലൂടെ മുന്‍ സീരിയല്‍ സംവിധായകന്‍ സജി സുരേന്ദ്രന്‍ മലയാള മുഖ്യാധാരാ സിനിമയില്‍ ഇടം പിടിച്ചു, കോമഡി-ഫാമിലി-മെലോഡ്രാമയായിരുന്നു ഇവര്‍ വിവാഹിതരായാലിന്റെ അടിസ്ഥാനം.

തന്റെ പുതിയ സിനിമയായ ‘ഹാപ്പി ഹസ്ബെന്‍ഡ്സും’ ഇതേ ചേരുവയില്‍ തന്നെ വാര്‍ത്തെടൂത്തതാണ്. ഫാമിലി മെലോഡ്രാമയെ കോമഡിയുടെ മസാലപുരട്ടി ത്രൂ ഔട്ട് നോന്‍സെന്‍സ് സിറ്റുവേഷന്‍സ് - ഡയലോഗ് കൌണ്ടര്‍ കൊണ്ട് വറുത്തെടുത്തിരിക്കുന്നു. മുകുന്ദന്‍ മേനോന്‍, ജോണ്‍, രാഹുല്‍ എന്നീ കഥാപാത്രങ്ങളെ യഥാക്രമം ജയറാം, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവര്‍ അവതരിപ്പിക്കുന്നു. ജയറാമിന്റെ ഭാര്യാവേഷം കൃഷ്ണേന്ദുവായി ഭാവനയും, ഇന്ദ്രജിത്തിന്റെ ഭാര്യാവേഷം ശ്രേയയുമായി സംവൃതാസുനിലും.ജയറാമിന്റെ ഓഫീസിലെ സ്റ്റാഫ് ഫോട്ടോഗ്രാഫറായി ജയസൂര്യുയുടെ ജോണും അവന്റെ കാമുകിയായി വന്ദനയും അവര്‍ക്കിടയില്‍ വന്നെത്തുന്ന ഡയാന എന്ന ബാര്‍ ഡാന്‍സറായി റിമാ കല്ലിങ്കലും.

സിനിമയുടെ പേര്‍ കേള്‍ക്കുമ്പോഴേ പ്രവചിക്കാനാവുന്ന ചിത്രം തന്നെയാണ് ഇതും. പഴയ മലയാള സിനിമയിലെ സാജന്‍,ജോഷി, ശശികുമാര്‍ എന്നിവരുടേ ഫാമിലി ചിത്രങ്ങളുടെ പഴക്കം ചെന്ന കഥാതന്തുവും കഥാപാത്രങ്ങളും. സ്നേഹനിധിയായ ഭര്‍ത്താവും അയാളെ സംശയിക്കുന്ന ഭാര്യയും, ഫ്രോഡായ ഭര്‍ത്താവും അതറിയാതെ അയാളെ ജീവനു തുല്യം സ്നേഹിക്കുന്ന ഭാര്യയും, യുവതിയുടെ പ്രേമാര്‍ഭ്യത്ഥനയില്‍ വീഴുന്ന പാവം സുന്ദരനായ മറ്റൊരു നായകനും. അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നു വരുന്ന ബാര്‍ ഡാന്‍സറായ സെക്സി ഗേളും. കുടുംബം താളം തെറ്റാന്‍ മറ്റെന്ത് വേണം? ഒടുവില്‍ ഭാര്യമാര്‍ പിണങ്ങുന്നു. തെറ്റുകള്‍ ഏറ്റുപറഞ്ഞ് ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ കെട്ടിപുണര്‍ന്ന് പൊട്ടിക്കരയുമ്പോള്‍ രണ്ടര മണിക്കുറ് നീളുന്ന മലയാള സിനിമാ കോപ്രായം ശുഭപര്യവസാനിക്കുന്നു.

തമിഴിലെ ‘ചാര്‍ലി ചാപ്ലിന്‍ എന്ന കൊമേഴ്സ്യല്‍ സിനിമയുടെ ഇന്‍സ്പിറേഷന്‍ ആണീ സിനിമ എന്ന് പിന്നാമ്പുറക്കാര്‍ പറയുന്നു,. (ഹിന്ദിയിലെ ‘നോ എണ്ട്രി’ എന്ന സിനിമയും ഇതുതന്നെ)

സിനിമയുടെ ആദ്യ പകുതി പ്രേക്ഷകനെ വല്ലാതെ ബോറടിപ്പിക്കുന്നുണ്ട്. രണ്ടാം പകുതിയാണ് അല്പമെങ്കിലും കോമഡികള്‍ നിറഞ്ഞത്. കോമഡി സീനുകളില്‍ ജയറാം നന്നായി സ്കോര്‍ ചെയ്യുന്നുമുണ്ട്. അരമണിക്കൂറീലോ കൂടിവന്നാല്‍ ഒരു മണിക്കൂറിലോ പറഞ്ഞു തീര്‍ക്കാവുന്ന സിനിമ പക്ഷെ രണ്ടര മണിക്കൂറില്‍ വലിച്ചു നീട്ടുന്നുണ്ട്. അതിന് ചേര്‍ത്തെടുത്ത പല സീനുകളും സീരിയല്‍ നിലവാരത്തിന്റെ അത്രയുമേ ഉള്ളൂ (നായകരുടെ കള്ളി വെളിച്ചത്താവുന്നതിനു തൊട്ടുമുന്‍പുള്ള സീന്‍ നോക്കുക, കൃഷ്ണേന്ദു മലേഷ്യയില്‍ വെച്ച് തനിക്ക് കുളിക്കുന്നതിനു മുന്‍പ് ദേഹത്തു പുരട്ടാന്‍ കാച്ചെണ്ണ അന്വേഷിച്ച് ശ്രേയയുടേയും ജോണിന്റെ റൂമിലും ചെന്നെത്തുന്ന സീന്‍. അസഹനീയമാണത്)

സുരാജ് വെഞ്ഞാറമൂടിന്റെ പതിവു വളിപ്പുകള്‍ പ്രേക്ഷകനെ നന്നായിത്തന്നെ ബോറടിപ്പിക്കുന്നുണ്ട്. പഴകിപ്പഴകി തേഞ്ഞുപോയ പല മിമിക്രി തമാശകളും ചിത്രത്തില്‍ ധാരളമായുണ്ട്. സലിംകുമാറിന്റെ ഇരട്ട വേഷം, മണിയന്‍ പിള്ള രാജു, ഷാജു അങ്ങിനെ പലരും വന്നുപോകുന്നുണ്ട് ചിത്രത്തില്‍. വളരെ ചുരുക്കിപ്പറഞ്ഞാല്‍ ചാനലിലെ സിനിമാലയും, രസികരാജയും തിയ്യറ്റര്‍ സ്ക്രീനില്‍ കണ്ട അവസ്ഥ!! അതാണീ ഹാപ്പി ഹസ്ബെന്‍ഡ്സ്.

ആന്തരാവയങ്ങള്‍ മുഴുവന്‍ പഴുത്ത്, അരക്കു താഴെ മുഴുവനും തളര്‍ന്ന് മുഖത്ത്മാത്രം പൌഡറും സ്പ്രേയും പൂശി നില്‍ക്കുന്ന ഒന്നാണ് മലയാള സിനിമ. മുഖം മാത്രം സുന്ദരം. ഊര്‍ദ്ധന്‍ വലിക്കുന്ന മലയാള സിനിമക്ക് അതിജീവനത്തിനു ചികിത്സിക്കേണ്ടതിനു പകരം, ചികിസ്തക്കു കൊടുക്കുന്ന മരുന്നുകളില്‍ വിഷം കലക്കുന്ന പ്രതീതിയാണ് ഇത്തരം സിനിമകള്‍ പടച്ചു വിടുന്നത്.

ഹിന്ദി സിനിമയും തമിഴ് സിനിമയും കുറച്ചു കാലം മുന്‍പ് വരെ ഗാന രംഗങ്ങളും (ചിലപ്പോള്‍ മുഴുവന്‍ സിനിമയും) വിദേശത്തായിരുന്നു ചിത്രീകരിച്ചിരുന്നത്. അന്നൊക്കെ ഒറ്റപ്പാലത്തും ഷൊര്‍ണൂരും തമ്പടിച്ചിരിക്കുകയായിരുന്നു മലയാള സിനിമ. ഇപ്പോള്‍ ആ ഭാഷകള്‍ വിദേശത്തുനിന്നു തിരിച്ചെത്തി മലയാളിയുടെ ആതിരിപ്പിള്ളി വെള്ളച്ചാട്ടത്തിലും, കുമരകം കായലിലും, മൂന്നാറിലെ എസ്റ്റേറ്റിലും പീരുമേട്ടിലെ ഹൈറേഞ്ചിലും, വാഴച്ചാലിലെ കൊടുംകാട്ടിലും അവരുടെ സിനിമ ചിത്രീകരികുമ്പോള്‍ മലയാള സിനിമ മലേഷ്യയിലേക്കും സിംഗപ്പൂരിലേക്കും കോലാലമ്പൂരിലേക്കും വിസ എടൂത്തിരിക്കുകയാണ് , പുതിയ സിനിമകള്‍ ചിത്രീകരിക്കാന്‍!

മലേഷ്യയിലെന്നല്ല ലോകത്തിന്റെ ഏതു സുന്ദര കോണില്‍ വെച്ചെടുത്താലും സൂരാജ് വെഞ്ഞാറമൂടീന്റെ തിരോന്തരം ഭാഷയും ജയസൂര്യയുടെ കൊച്ചി സ്ലാങ്ങും, സലിംകുമാറിന്റെ വിഡ്ഡിത്തവും മാറ്റപ്പെടാതെ ചിത്രീകരിക്കപ്പെടൂന്നുണ്ടോ? ഇതേ വളിപ്പുകള്‍ അവതരിപ്പിക്കാന്‍ അവരെന്തിന് മലേഷ്യയില്‍ പോണം? ലൊക്കേഷന്‍ മാറൂന്നതുകൊണ്ട് മാത്രം സിനിമ വ്യത്യസ്ഥമാകുന്നുണ്ടൊ? 70കളുടെ അവസാനത്തിലേയും 80 കളിലേയും പഴയ ഫാമിലി മെലോഡ്രാമ സിനിമകള്‍ പൊടിതട്ടിയെടൂത്ത് ഏത് വിദേശ ലൊക്കേഷനില്‍ ചിത്രീകരിച്ചിട്ടെന്ത് കാര്യം?

എങ്കിലും, വളരെ ഫാസ്റ്റ് കട്ടിങ്ങും വര്‍ണ്ണശബളമായ കോസ്റ്റൂംസും, സുന്ദരമായ മലേഷ്യയും, പാട്ടുമെല്ലാം ചില പ്രേക്ഷകരെയെങ്കിലും സംതൃപ്തിപ്പെടൂത്തുന്നുണ്ട്. മലയാള മനോരമയിലേയും മംഗളത്തിലേയും തുടരന്‍ നോവലുകള്‍ ആര്‍ത്തിയോടെ വായിച്ചിരുന്ന ഏത് പ്രേക്ഷകനും മാനസപുത്രി, ജ്വാലയായ് അങ്ങിനെ ഒരുപാടൂള്ള ടി വി സീരിയലുകള്‍ കണ്ണ് തള്ളി കണ്ടിരുന്ന പ്രേക്ഷകനും ഈ സിനിമ വല്ലാതെ ഇഷ്ടപ്പെടൂം. അവര്‍ക്കുംകൂടി വേണ്ടിയാണല്ലോ ഇമ്മാതിരി സിനിമകള്‍ മലയാളത്തില്‍ പടച്ചുവിടൂന്നത്.



വാല്‍കഷണം : മലയാള സിനിമ വളര്‍ന്ന് വളര്‍ന്ന് എവിടം വരെയെത്തിനില്‍ക്കുന്നു എന്ന കാഴ്ചപ്പാടുകള്‍ എന്റെ മുന്‍പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. ഈ പോസ്റ്റിനൊപ്പം അതും ചേര്‍ത്തു വായിച്ചാല്‍ മലയാള സിനിമ എവിടം വരെയെത്തി എന്നതിനു പൂര്‍ണ രൂപം കിട്ടും.

Saturday, January 16, 2010

മലയാള സിനിമ എത്തിനില്‍ക്കുന്നത്

മലയാള സിനിമ 2009 കഴിഞ്ഞ് 2010ലേക്കെത്തി. തിരിഞ്ഞുനോക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷം 75 സിനിമകളിറങ്ങിയതില്‍ മൂന്നെണ്ണം സൂപ്പര്‍ഹിറ്റ്, നാലോളം ആവറേജ് വിജയം. ഭൂരിഭാഗവും പരാജയങ്ങള്‍. എന്തായിരിക്കും കാരണം? പ്രേക്ഷകനിരാസം? എങ്കില്‍ എങ്ങിനെ എന്തുകൊണ്ട്?

മലയാള സിനിമയെപ്പറ്റി പ്രേക്ഷകന്‍ ആകുലപ്പെടുന്നത്ര ഒരു മലയാള സിനിമാ പ്രവര്‍ത്തകനും ആകുലപ്പെടുന്നുണ്ടാവില്ല. എങ്കില്‍ വര്‍ഷാ വര്‍ഷം ചര്‍വ്വിതചര്‍വ്വണങ്ങള്‍ ഇങ്ങിനെ പ്രേക്ഷകന്റെ മുഖത്തേക്ക് തുപ്പില്ലായിരുന്നു. കഴിഞ്ഞ വര്‍ഷത്തില്‍ ‘ഋതു, കേരള കഫേ, പാലേരിമാണിക്യം, പാസഞ്ചര്‍’ തുടങ്ങിയ ചിത്രങ്ങള്‍ കമേര്‍സ്യല്‍ പാതയില്‍ വ്യത്യസ്ഥപാതയില്‍ വന്ന പ്രമേയങ്ങളാണ്. അവാര്‍ഡ് സിനിമ എന്ന മുന്‍ വിധി ആദ്യ മൂന്നു ചിത്രങ്ങളേയും സാമ്പത്തിക വിജയത്തില്‍ നിന്നും അകറ്റി. വ്യത്യസ്ഥ ട്രീറ്റ് മെന്റും, താരങ്ങളേക്കാള്‍ കഥയും കഥാപാത്രങ്ങളും മേല്‍കൈ കൊണ്ടതും ‘പാസഞ്ചര്‍’ എന്ന ചിത്രത്തെ അത്ഭുത വിജയത്തിലേക്കെത്തിച്ചു. പതിനാലോളം നവാഗത പ്രതിഭകള്‍ കഴിഞ്ഞ വര്‍ഷം രംഗത്തെത്തിയിട്ടും പലര്‍ക്കും തന്റെ പേര് പതിപ്പിക്കാനായില്ല. അങ്ങിനെ ആലോചിച്ചു നോക്കുമ്പോള്‍ മലയാള സിനിമ മുന്നോട്ടോ പിന്നോട്ടോ?

അല്പം ഹോളിവുഡ്...
2154 ല്‍ നടക്കുന്ന ഒരു സംഭവം എന്ന രീതിയില്‍ വന്ന സയന്‍സ് ഫിക്ഷന്‍ ആയിരുന്നു ‘അവതാര്‍‘ എന്ന ഹോളിവുഡ് ബ്രഹ്മാണ്ഡ ചിത്രം. 2129 ല്‍ കണ്ടുപിടിച്ച പോളിഹിമിസ് എന്ന ആകാശഗംഗയിലെ പന്ദോര എന്ന ഉപഗ്രഹത്തില്‍ ഉള്ള നിരവധി ധാതുലവണങ്ങളും മറ്റു സംഗതികളും ഉണ്ടെന്ന് മനുഷ്യന്‍ പഠിച്ചെടുക്കുകയും ഈ നാവികളെ കുറിച്ചും ,മറ്റുസ്ഥിതിഗതികളും മനസ്സിലാക്കി അവരെ അവിടെനിന്നകറ്റാനും , ധാതു ലവണങ്ങളും വന സമ്പത്തും ഭൂമിയിലേക്ക് കൊണ്ടുവരാനുമുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നു .......

ഈ സയന്‍സ് ഫിക്ഷന്‍ സിനിമയെ അതര്‍ഹിക്കുന്ന ടെക്നോളജി ഉപയോഗിച്ച് (അനിമേഷനും മറ്റും) അതിന്റെ അങ്ങേയറ്റത്തെ പെര്‍ഫക്ഷന്‍ നിലയില്‍ ‘അവതാര്‍’ എന്ന ചിത്രം അവതരിപ്പികുന്നു; അതും ത്രീ ഡി ഫോര്‍മാറ്റില്‍. മലയാളത്തില്‍ കാണിച്ചിരുന്ന ഫോഴ്സ് പേര്‍സ്ഫെക്റ്റീവ് തരത്തിലല്ല. സിനിമക്കുള്ളിലേക്ക് പ്രേക്ഷകന്‍ പ്രവേശിക്കുന്ന അനുഭവമുണ്ടാക്കുന്ന മനോഹര ദൃശ്യാനുഭവത്തിലൂടെയാണ് ഈ ചിത്രം.


അല്പം ബോളി വുഡ്
“പാ” എന്ന ചിത്രം അതിന്റെ വ്യത്യസ്ഥതകൊണ്ട് ശ്രദ്ധ നേടിയതാണ്. കാരണം അതിലഭിനയിച്ചിരിക്കുന്നത് അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും ആണെന്നതുകൊണ്ടല്ല. അച്ഛന്‍ അമിതാഭ് മകന്‍ അഭിഷേകിന്റെ ‘മകന്‍’ ആയി ഈ സിനിമയില്‍ അഭിനയിക്കുന്നു എന്നതുകൊണ്ടാണ്. ഹിന്ദി സിനിമയില്‍ ഇപ്പോഴും സൂപ്പര്‍ സ്റ്റാര്‍ പരിവേഷമുള്ള അമിതാഭ് വ്യത്യസ്ഥമായ മേക്കപ്പിലൂടെയും പെര്‍ഫോര്‍മന്‍സിലൂടെയും മകനാകുന്നു ഈ സിനിമയില്‍. ഇതില്‍ ഗ്ലാമര്‍, എലഗന്റ്, ക്ലാസ്സിക്ക് എന്നീ പദങ്ങളോടെ വിശേഷിക്കാറുള്ള അമിതാഭ് ബച്ചന്‍ ഇല്ല, പകരം രോഗബാധിതനായ വിചിത്രരൂപമുള്ള അഭിതാബ് ആണ് ഉള്ളത്.

ലോക സിനിമയും, പഴയ ഗോസായി സിനിമ എന്ന ലേബലില്‍ നിന്നു മാറി ഹിന്ദി സിനിമയും, കുചേലന്‍ എന്ന സൂപ്പര്‍ സ്റ്റാര്‍ സിനിമയെ ഓടയിലേക്ക് വലിച്ചെറിഞ്ഞ് സുബ്രഹ്മണ്യപുരമെന്ന തമിഴ് സിനിമയുമൊക്കെ മാറ്റത്തിന്റെ കാഹളമൂതി 2010ലേക്ക് വരുമ്പോള്‍ മലയാള സിനിമ 32 വര്‍ഷം പുറകിലേക്ക് പോയി ഒരു ‘ഒണക്കത്താമരയും‘, ജീവിതത്തിലെ അച്ഛനേയും മകനേയും സിനിമയിലും അച്ഛനും മകനുമായി ‘പരീക്ഷണം’ നടത്തുകയും, പണ്ട് 90കളില്‍ മോഹന്‍ലാലിന്റെ അച്ഛനും അമ്മയുമായി യഥാക്രമം തിലകനും കവിയൂര്‍ പൊന്നമ്മയും അഭിനയിച്ചത് പ്രേക്ഷകന്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ചതുകൊണ്ട് വീണ്ടും വീണ്ടും അളിഞ്ഞു തുടങ്ങിയ ആ നൊസ്റ്റാള്‍ജിക്കിനെ സൂപ്പര്‍ താരത്തിന്റെ ഇരുവശത്തും നിര്‍ത്തി ഇവിടം സ്വര്‍ഗ്ഗമാക്കാന്‍ വരുന്നത്.... (എന്തൊരു മുന്നേറ്റം!!)

ലോകസിനിമയും ഇന്ത്യയിലെ ഇതര ഭാഷാ സിനിമയും പരീക്ഷണങ്ങളിലൂടെ മുന്നേറുമ്പോളാണ് മലയാള സിനിമ കാലത്തിന്റെ പുറകിലേക്ക് പോകുന്നത് എന്നോര്‍ക്കണം. 75 സിനിമകളില്‍ 70 സിനിമയും പ്രേക്ഷകന്‍ തള്ളിക്കളഞ്ഞെങ്കില്‍...അതിനെന്തിന് പ്രേക്ഷകനെ കുറ്റം പറയണം?