Monday, April 8, 2013

സൗണ്ട് തോമ - സിനിമാ റിവ്യൂ






ബെന്നി പി നായരമ്പലം, ദിലീപ്, വൈശാഖ് എന്നിവർ ഒത്തു ചേരുമ്പോൾ ഉണ്ടാവുന്ന സിനിമയെന്തോ അതുതന്നെയാണ് സൗണ്ട് തോമ. അതിലപ്പുറം പേരിനു പോലുമില്ല പുതുമയും വിശേഷവും. ഭാവപ്രകടനങ്ങൾക്ക് താൻ പ്രാപ്തനല്ലെന്ന് തിരിച്ചറിഞ്ഞിട്ടാണോ എന്തോ വേഷപ്പകർച്ചക്കാണ് പലപ്പോഴും പ്രാധാന്യം കൊടുക്കുന്നതെന്ന് ദിലീപിന്റെ സിനിമകൾ കണ്ടാലറിയാം. വേഷങ്ങളുടെ(രൂപങ്ങളുടെ) വൈവിധ്യം കൊണ്ട് സൂപ്പർ ഹിറ്റുകൾ സമ്മാനിക്കുകയും ഒന്നാം നിരയിൽ എന്നും സജ്ജീവമായും ഈ നടൻ നിൽക്കുന്നു. (വേഷ-രൂപ പകർച്ചകളില്ലാത്ത ചിത്രങ്ങളിലെ പ്രകടനം കണ്ടാൽ ഇത് മനസ്സിലാകും) കുഞ്ഞിക്കൂനനേയും, ചാന്തുപൊട്ടിനേയും സൃഷ്ടിച്ച ബെന്നി പി നായരമ്പലമാണ് മുറിച്ചുണ്ടനായ തോമയേയും സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരം ശാരീരിക പ്രത്യേകതയുള്ളവർ ഭൂരിഭാഗം അതില്ലാത്ത ആളുകൾക്കിടയിൽ ജീവിക്കുമ്പോൾ സംഭവിക്കുന്ന അബദ്ധങ്ങളും അതിലൂടെ സംഭവിക്കുന്ന തമാശകളുമാണ് ബെന്നിയുടെ തൂലിക എന്നും ശ്രദ്ധിച്ചിട്ടുള്ളത്. അല്ലാതെ സമൂഹത്തിൽ ഇത്തരം ആളുകൾ അനുഭവിക്കുന്ന വേർതിരിവിന്റേയോ പരിഹാസത്തിന്റേയോ നല്ലൊരു ശതമാനം പേർ അത്തരം പരിമിതികളെ അത്ഭുതകരമായി അതിജീവിക്കുന്നതോ ഒന്നും ബെന്നിയിലെ കച്ചവട എഴുത്തുകാരൻ ഒരിക്കലും കണ്ടിട്ടില്ല.(നായകനോട് പ്രേക്ഷക സഹാനുഭൂതി ഉണ്ടാക്കാവുന്ന വിലകുറഞ്ഞ ചില സെന്റിമെന്റൽ സീനുകളല്ലാതെ). സൗണ്ട് തോമയും മറ്റൊന്നല്ല. ദിലീപെന്ന മിമിക്രി കലാകാരനും സിനിമാ ബിസിനസ്സുകാരനും കൂടിയാകുമ്പോൾ സൌണ്ട് തോമയിൽ ചിരിയല്ലാതെ മറ്റെന്താണ് പ്രേക്ഷകർ പ്രതീക്കേണ്ടത്. ദോഷം പറയരുതല്ലോ, തോമയുടെ പ്രകടനങ്ങൾക്ക് മിമിക്രിയുടെ ഓവർകോട്ടുണ്ടെങ്കിലും ദിലീപ് തോമയെ ഭേദപ്പെട്ടതായി ചെയ്തു.

റിവ്യൂ മുഴുവനായി വായിക്കുവാൻ എം3ഡിബി പേജിലേക്ക് ക്ലിക്ക് ചെയ്യുക

Wednesday, March 6, 2013

ഷട്ടർ-സിനിമാറിവ്യൂ


ലളിതമായൊരു ആഖ്യാനപരിസരത്തിൽ ഒട്ടും ലളിതമല്ലാത്തതും പുതുമയുള്ളതുമായൊരു പ്രമേയം തികഞ്ഞ കയ്യടക്കത്തോടെ കൈകാര്യം ചെയ്തു എന്നതാണ് ഷട്ടറിന്റെ പ്രത്യേകത. അതി നാടകീയമായ രംഗങ്ങളും ആവശ്യമില്ലാത്ത കഥാപാത്രങ്ങളും കടന്നു വരാതെ (അസഭ്യം പറയാവുന്ന സന്ദർഭങ്ങളുണ്ടാക്കാൻ സാദ്ധ്യത വേണ്ടുവോളമുണ്ടായിട്ടും അതിനു ശ്രമിച്ചില്ല എന്നത് എടുത്തുപറയണം) വിഷയത്തിലേക്ക് ഫോക്കസ് ചെയ്തുകൊണ്ടും പ്രേക്ഷകനെ കൂടെക്കൂട്ടിക്കൊണ്ടും ഒതുക്കത്തോടെ പറയുവാൻ ജോയ് മാത്യ എന്ന കന്നിസംവിധായകനായി.

ഗൾഫ് മലയാളിയായ റഷീദിന്റെ വീടിനു സമീപത്തെ റഷീദിന്റെ തന്നെ കടമുറികെട്ടിടത്തിലൊന്ന് പ്രവർത്തിക്കുന്നില്ല. റഷീദും കൂട്ടുകാരും രാത്രിയിൽ ഒത്തുചേരുന്നതും മദ്യപിക്കുന്നതും അതിനുള്ളിലാണ്. മകളുടെ വിവാഹാവശ്യത്തിനു വന്ന റഷീദും തന്റെ സുഹൃത്തുക്കളും കൂടി ഒരുദിവസം രാത്രിയിൽ അവിടെ കൂടുന്നു. റഷീദിനു മദ്യം എത്തിച്ചു കൊടുക്കുന്നത് ഓട്ടോഡ്രൈവറായ സുരയാണ്. സുരയാകട്ടെ രാവിലത്തെ തന്റെ ഓട്ടത്തിനിടയിൽ ഒരു സിനിമാ സംവിധായകൻ മറന്നു വെച്ച ബാഗുമായാണ് ആ രാത്രിയിലെത്തിയത്. മദ്യപാനത്തിനു ശേഷം ബസ്റ്റ് സ്റ്റോപ്പിൽ നിന്ന് ഒരു പെണ്ണിനെ (ലൈംഗിക തൊഴിലാളിയെ) സുര റഷീദിനുവേണ്ടി കൊണ്ടുവരുന്നു. എന്നാൽ ചില അപ്രതീക്ഷിത സംഭവങ്ങളാൽ റഷീദും പെണ്ണും കടമുറിക്കുള്ളിൽ കുടുങ്ങുകയും...
റിവ്യൂ പൂർണ്ണമായി വായിക്കുവാനും വിശദവിവരങ്ങൾക്കും എം3ഡിബിയുടെ ഈ ലിങ്ക് സന്ദർശിക്കുക.

റോസ് ഗിറ്റാറിനാൽ - സിനിമാ റിവ്യൂ


രണ്ടാംഭാവം, മീശമാധവൻ, അച്ചുവിന്റെ അമ്മ, മനസ്സിനക്കരെ, നരൻ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ഫോട്ടോഗ്രാഫർ എന്ന സിനിമയിലൂടെ സംവിധായകനുമായിത്തീർന്ന വ്യക്തിയാണ് രഞ്ജൻ പ്രമോദ്. 'ഫോട്ടോഗ്രാഫർ' എന്ന സിനിമയുടെ പരാജയത്തിനുശേഷം അജ്ഞാതവാസത്തിലായിരുന്നു രഞ്ജൻ. നീണ്ട ഇടവേളക്കു ശേഷം തിരക്കഥയ്ക്കും സംവിധാനത്തിനും പുറമേ ചിത്രത്തിലെ ഗാനങ്ങൾകൂടിയും എഴുതിക്കൊണ്ടാണ് രഞ്ജൻ പ്രമോദിന്റെ രണ്ടാം വരവ്. പുതുമുഖങ്ങൾ അണി നിരന്ന ഒരു പ്രേമ കഥയാണ് ഇത്തവണ “ റോസ് ഗിറ്റാറിനാൽ..” എന്ന സിനിമയിലൂടെ രഞ്ജൻ പ്രമോദ് പറയുന്നത്.

ജനപ്രിയസിനിമകൾ എക്കാലവും പറഞ്ഞ അതേ ത്രികോണപ്രേമകഥതന്നെയാണ് റോസ് ഗിറ്റാറിനാൽ. പുതിയ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ പറഞ്ഞു എന്നല്ലാതെ കഥക്കും സന്ദർഭങ്ങൾക്കും തരിമ്പുപോലുമില്ല പുതുമ. പുതുമുഖങ്ങളും പുതു തലമുറയുടെ ഹൈ ഫൈ ജീവിതവും എട്ടു പാട്ടുകളോടൊപ്പം വിരസമായിപറഞ്ഞു കാണികളെ ബോറഡിപ്പിക്കുകയാണ് രഞ്ജന്റെ തിരിച്ചു വരവായ ചിത്രം.

Sunday, March 3, 2013

കിളി പോയി - സിനിമാ റിവ്യൂ


യുവ നടന്മരായ ആസിഫ് അലിയും അജു വർഗ്ഗീസും പ്രധാന വേഷത്തിലഭിനയിക്കുന്ന പുതിയ ചിത്രം ‘കിളി പോയി’ പേരു സൂചിപ്പിക്കുന്ന പോലെ കോമഡി ട്രാക്കിലുള്ളൊരു സിനിമയാണ്. രണ്ടു ചെറുപ്പക്കാരുടെ ബാംഗ്ലൂർ നഗരജീവിതത്തിലെ ആഘോഷങ്ങൾക്കിടയിൽ സംഭവിക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളും അതിനെത്തുടർന്നുണ്ടാകുന്ന പൊല്ലാപ്പുകളുമാണ് സിനിമയുടെ മുഖ്യപ്രമേയം. 

കഞ്ചാവ് വലിച്ചാൽ ഉണ്ടാകുന്ന ഫിറ്റായ അവസ്ഥക്ക് ചെറുപ്പക്കാർക്കിടയിൽ പറയുന്ന ശൈലിയാണ് ‘കിളി പോയി’ എന്നത്. സിനിമയുടെ പേരു സൂചിപ്പിക്കുന്നതും അതു തന്നെ. ചാക്കോയും(ആസിഫ് അലി) ഹരിയും(അജുവർഗ്ഗീസ്)മാണ് ഇവിടെ കഞ്ചാവ് വലി ശീലമായ ചെറുപ്പക്കാർ. ബാംഗ്ലൂരിലെ ഒരു കമ്പനിയിൽ ജോലിചെയ്യുന്ന ഇരുവരും അമിതമായ ജോലിഭാരത്താലും ബോസിന്റെ ചീത്തവിളിയാലും മനം മടുത്ത് കുറച്ച് ദിവസം അവധിയെടുത്ത് ട്രിപ്പിനു പോകുന്നു. ഗോവയിലെ ആഘോഷത്തിനിടയിൽ അപരിചിതമായൊരു ബാഗ് ഇവരുടെ കൈവശം വരികയും അത് പിന്നീട് അവരുടെ ജീവിതത്തെ താളം തെറ്റിക്കുന്നതുമാണ് കഥാസാ‍രം.

റിവ്യൂ പൂർണ്ണമായി വായിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Friday, February 1, 2013

ലോക് പാൽ - സിനിമാ റിവ്യൂ

 
പഴയകാല സംവിധായകരിൽ ഇന്നും പ്രേക്ഷകപ്രീതി ലഭിക്കുകയും സൂപ്പർ ഹിറ്റുകളൊരുക്കുകയും ചെയ്യുന്ന ഒരേയൊരു സംവിധായകനേയുള്ളു,. ജോഷി. കാലമിത്ര കഴിഞ്ഞിട്ടും, പ്രേം നസീർ യുഗം മുതൽ സംവിധാനിച്ച് തുടങ്ങിയിട്ടും ജോഷിയിന്നും ഹിറ്റ് ചാർട്ടിൽ ഒന്നാമൻ തന്നെ. മലയാളസിനിമയിലേക്ക് സി.ബി.ഐ-യേയും കുറ്റാന്വേഷണപരമ്പരകളേയും രാഷ്ട്രീയത്തിന്റേയും അധികാരത്തിന്റേയും അണിയറക്കഥകളേയും കൊണ്ടുവന്ന ജനപ്രിയ തിരക്കഥാകൃത്താണ് എസ് എൻ സ്വാമി. ഈ രണ്ടു പേരും സൂപ്പർ സ്റ്റാർ എന്ന് വിശേഷിക്കപ്പെടുന്ന മോഹൻലാലും ഒത്തുചേർന്നാൽ ഈ “ന്യൂ ജനറേഷൻ കാലത്തും” എന്തൊക്കെയോ സംഭവിച്ചേക്കുമെന്ന് പ്രതീക്ഷിച്ചത് പ്രേക്ഷകരായിരുന്നു. പക്ഷേ, ‘പാണ്ടൻ നായുടെ പല്ലിനു ശൌര്യം പണ്ടേ പോലെ ഫലിക്കുന്നില്ല’ എന്നാണ് ‘ലോക് പാൽ’ കണ്ടിറങ്ങിയാൽ പ്രേക്ഷകരെ ഓർമ്മപ്പെടുത്തുന്നത്.

ഇന്റർനെറ്റും കമ്പ്യൂട്ടറും സാധാരണക്കാരനു  ചിരപരിചിതമാകാതിരുന്ന / ഇത്രത്തോളം ദൈനം ദിന ജീവിതത്തിൽ ഇടപഴകാതിരുന്ന ഒരു കാലത്തായിരുന്നു ഈ സിനിമയെങ്കിൽ ഒരു പക്ഷേ വാണിജ്യ വിജയം നേടുമായിരിക്കാം ‘ലോകപാൽ’. തമിഴ് സിനിമയിൽ സംവിധായകൻ ശങ്കർ പക്ഷേ, തൊണ്ണൂറുകളുടെ ഒടുക്കത്തിലും രണ്ടായിരമാണ്ടിന്റെ ആദ്യ കാലങ്ങളിലും ഈ വിഷയത്തെ അന്നത്തെ സൂപ്പർ ഹിറ്റുകളാക്കിയിട്ടുണ്ട്. ജന്റിൽമാൻ, അന്യൻ, പിന്നെ കന്തസ്വാമി എന്നീ തമിഴ് ചിത്രങ്ങളുടെ പ്ലോട്ട് തന്നെയാണ് ജോഷിയുടെ ‘ലോക് പാലും’. അഴിമതിക്കെതിരെ പോരാടുന്ന ഒറ്റയാൾ പട്ടാളം. ഇന്റർനെറ്റും വെബ് സൈറ്റും ഉപയോഗിച്ച് ജനങ്ങളുടെ പരാതി കേട്ട് തെറ്റായ മാർഗ്ഗത്തിലൂടെ ശരിയായ ലക്ഷ്യത്തിലേക്കെത്തുന്ന നായകൻ. (ജയരാജിന്റെ ‘ഫോർ ദി പ്യൂപ്പിൾ” നാല് യുവ നായകന്മാരായിരുന്നു)

റിവ്യൂ മുഴുവനായി വായിക്കുവാനും കഥാസാരത്തിനും എം 3 ഡി ബിയുടെ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.

Monday, January 7, 2013

ലിസമ്മയുടെ വീട് - സിനിമാ റിവ്യൂ


ബാബു ജനാർദ്ദനൻ തിരക്കഥയെഴുതി ലാൽജോസ് സംവിധാനം ചെയ്ത് 2006ൽ റിലീസായ സിനിമയായിരുന്നു ‘അച്ഛനുറങ്ങാത്ത വീട്”. കേരളത്തെ പിടിച്ചു കുലുക്കിയതും മാധ്യമങ്ങളിൽ ഏറെ വാർത്തയാവുകയും ചെയ്ത ഒരു സംഭവത്തിന്റെ ചുവടു പിടിച്ചായിരുന്നു ആ സിനിമ. “സൂര്യനെല്ലി സംഭവത്തിലെ കോടതി വിധിയിൽ കോടതിയോടും ദൈവത്തോടുമുള്ള എന്റെ എതിർപ്പ്’ ആയിരുന്നു ആ സിനിമ എന്നാണ് ‘അച്ഛനുറങ്ങാത്ത വീടി‘നെക്കുറിച്ച് ലാൽ ജോസ് തന്നെ അക്കാലത്ത് അഭിപ്രായപ്പെട്ടത്. ആ ചിത്രത്തിലെ ‘സാമുവൽ ദിവാകരൻ. എന്ന കഥാപാത്രം  2005ലെ മികച്ച സഹനടനുള്ള അവാർഡ് സലീം കുമാറിനു നേടിക്കൊടുക്കുകയും ചെയ്തു. ആ ചിത്രത്തിന്റെ രണ്ടാം ഭാഗമായി തിരക്കഥാകൃത്ത് ബാബു ജനാർദ്ദൻ തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ‘ലിസമ്മയുടെ വീട്’. രണ്ടാം ഭാഗത്തിൽ വിവാദമായ ഐസ് ക്രീം കേസിലെ പെൺകുട്ടി മാധ്യമങ്ങൾക്കു മുൻപിൽ നടത്തിയ വെളിപ്പെടുത്തലുകളും അനുബന്ധ സംഭവങ്ങളും വിഷയമാകുന്നു.

കേസിന്റെ വിധിക്കും ജയിൽ വാസത്തിനും ശേഷമുള്ള ലിസമ്മയുടെ ജീവിതമാണ് ഈ സിനിമയിൽ പ്രതിപാദിക്കുന്നത്. ആദ്യചിത്രമായ ‘അച്ഛനുറങ്ങാത്ത വീട്’ ന്യൂസ്  ചാനലുകളിലെ വാർത്താപരിപാടികളൂടെ വെറും പകർപ്പ് ആയിരുന്നു. സാമുവൽ എന്ന അച്ഛന്റെ വികാരങ്ങളും സങ്കടങ്ങളും കുറേയൊക്കെ  പ്രേക്ഷകനെ നൊമ്പരപ്പെടുത്തി എന്നതിനപ്പുറം പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടേ ഭാഗത്ത് നിന്നുള്ള വീക്ഷണങ്ങളൊന്നും ആ സിനിമയിലുണ്ടായിരുന്നില്ല. ടി വി ചാനലുകളിൽ വന്നിരുന്ന റിപ്പോർട്ടുകൾ എന്നതിനപ്പുറം സിനിമ എന്ന മാധ്യമത്തിലൂടെ സമകാലിക കേരള സമൂഹം അഭിമുഖീകരിക്കുന്ന വലിയൊരു ദുരന്തത്തെ ചിത്രീകരിക്കാനും സാധിച്ചിരുന്നില്ല. രണ്ടാം ഭാഗമായ ലിസമ്മയുടെ വീടാകട്ടെ അത്രപോലും വരുന്നില്ല എന്നതാണ് സങ്കടകരമായ കാര്യം. വിവാദമായേക്കാവുന്ന ഒരു വിഷയത്തെ ചേർത്തുപിടിച്ച് പ്രേക്ഷകരുടേ അനുഭാവവും അതുമൂലും കിട്ടാവുന്ന സാമ്പത്തിക വിജയവുമായിരിക്കണം ഈ സിനിമയുടെ അണിയറപ്രവർത്തകരുടെ ഉദ്ദേശം

റിവ്യൂ മുഴുവനായി വായിക്കുവാനും കഥാസാരത്തിനും എം3ഡിബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക

അന്നയും റസൂലും - സിനിമാറിവ്യൂ


പ്രമുഖ ഛായാഗ്രാഹകൻ രാജീവ് രവിയുടേ ആദ്യ ചിത്രം ‘അന്നയും റസൂലും’ തീർച്ചയായും ഒരു പ്രണയചിത്രവും അതിലുപരി യഥാർത്ഥ ജീവിതത്തിന്റെ നേർപകർപ്പ് കൂടിയാണെന്ന് പറയാം. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, വൈപ്പിൻ എന്നീ ഭൂമികകളിലെ ജീവിതങ്ങളെ; അവരുടെ പ്രണയം, വിരഹം, വേദന, സന്തോഷം, ജീവിതമാകെത്തന്നെ അവരറിയാതെ ഒപ്പിയെടുത്ത പ്രതീതിയാണ് സിനിമക്ക്. അതിഭാവുകത്വവും ക്ലീഷേ സന്ദർഭ- സംഭാഷണങ്ങളും പാടേ ഒഴിവാക്കാൻ നടത്തിയ ശ്രമവും അഭിനേതാക്കളുടെ തന്മയത്ഥമാർന്ന പ്രകടനവും സാങ്കേതികത്തികവും സമീപകാലത്ത് മലയാളത്തിൽ വന്ന സിനിമകളിൽ നിന്ന് ‘അന്നയും റസൂലിനേയും’ വലിയൊരളവിൽ മാറ്റി നിർത്തുന്നു. സിനിമ വെറും കാഴ്ചകളിൽ നിന്ന് മനസ്സിലേക്ക് പതിക്കുകയും തിയ്യറ്ററ് വിട്ടിറങ്ങിപ്പോരുമ്പോൾ കൂടെപ്പോരുകയും സന്ദർഭങ്ങളും കഥാപാത്രങ്ങളും പിന്നീടും പിന്നീടും നമ്മുടെ മനസ്സിലേക്ക് കയറിവരികയും ചെയ്യുന്നു എന്നതാണ് ‘അന്നയും റസൂലും’ ഏറെ പ്രിയപ്പെട്ടതാക്കുന്നത്.

റിവ്യൂ പൂർണ്ണമായി വായിക്കുവാൻ എം3ഡിബിയുടെ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Wednesday, January 2, 2013

മലയാള സിനിമ-2012-അവലോകനം


2012 ജനുവരി 5നു റിലീസായ “ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട്” എന്ന സിനിമ മുതൽ ഡിസംബർ 28 നു റിലീസായ “ആകസ്മികം” എന്ന സിനിമ വരെ 2012ൽ മലയാളത്തിൽ മൊത്തം 127 സിനിമകളാണുണ്ടായത്.(ഇതുകൂടാതെ 12 മൊഴിമാറ്റ ചിത്രങ്ങളും)* മുൻ വർഷങ്ങളിൽ നിന്നു വ്യത്യസ്ഥമായി നൂറിൽ‌പ്പരം ചിത്രങ്ങൾ റിലീസായി എന്നത് 2012ന്റെ പ്രധാന സവിശേഷതയാണ്. 2011 ജനുവരിയിൽ റിലീസ് ചെയ്ത “ട്രാഫിക്” എന്ന സിനിമ മലയാളത്തിൽ കൊണ്ടുവന്ന പ്രമേയ-ആഖ്യാന-ആസ്വാദനപരമായ മാറ്റം 2012ലും തുടർന്നു എന്നു മാത്രമല്ല കൂടുതൽ വ്യാപകമായി എന്നുള്ളത് എടുത്തുപറയേണ്ടതാണ്. രണ്ടു സൂപ്പർതാരങ്ങൾക്കും ചില താരങ്ങൾക്കും ചുറ്റിലുമായി വട്ടം കറങ്ങിക്കൊണ്ടിരുന്ന മലയാള സിനിമയെ താര രഹിതമാക്കിയതും പ്രമേയത്തിലോ ആഖ്യാനത്തിലോ വ്യത്യസ്ഥതകളുണ്ടെങ്കിൽ അത് ആസ്വദിക്കാൻ പ്രേക്ഷകൻ തയ്യാറായി എന്നതും ട്രാഫിക്കിനും ശേഷവും കാണാവുന്നതാണ്. അതുകൊണ്ടുതന്നെ 2012ൽ താര രഹിതവും പുതുമകളുമുള്ളതുമായ ഒരുപിടി ചിത്രങ്ങൾ പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റുകയും സാമ്പത്തികവിജയങ്ങളുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം സൂപ്പർ താര ചിത്രങ്ങൾ പലതും പ്രേക്ഷക നിരാസത്തിനു പാത്രമായി എന്നതും എടുത്തു പറയണം.

അവലോകനം പൂർണ്ണമായി വായിക്കുവാനും മുഴുവൻ ചിത്രങ്ങളുടെ ലിസ്റ്റ് അറിയുവാനും എം3ഡിബിയുടെ ഈ ലിങ്കിലേക്ക് ക്ലിക്ക് ചെയ്യുക.

Saturday, December 8, 2012

ചാപ്റ്റേഴ്സ് - സിനിമാ റിവ്യൂ


നവാഗതനായ സുനിൽ ഇബ്രാഹിമിന്റെ “ചാപ്റ്റേഴ്സ്” വ്യത്യസ്ഥ അദ്ധ്യായങ്ങളായി പറയുന്ന ചില ജീവിത കഥകളാണ്. ഓരോ കഥയിലും പല കഥാപാത്രങ്ങളും പലരീതിയിൽ കോർത്തിണക്കപ്പെട്ടിരിക്കുന്നു. പല കോണിൽ നിന്നും പറയുന്ന പലരുടേയും ജീവിതകഥയിൽ പണത്തിനോടുള്ള അർത്തിയും അത്യാവശ്യവും അതിനുവേണ്ടിയുള്ള കുറുക്കുവഴിയും ചതിയും വഞ്ചനയുമൊക്കെ അടരുകളാകുന്നു. ക്യാമറക്ക് മുന്നിൽ യുവതാരങ്ങൾ കൂടുതലും പിന്നിൽ താ‍രതമ്യേന നവാഗതരും അണി നിരക്കുന്ന ഈ സിനിമ വ്യത്യസ്ഥ ആഖ്യാനത്താൽ നമ്മെ അത്ഭുതപ്പെടൂത്തുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നു.

ജോബി(വിജീഷ്) കൃഷ്ണകുമാർ(നിവിൻ പോളി) അൻവർ(ഹേമന്ത്) കണ്ണൻ (ധർമ്മജൻ ബോൾഗാട്ടി) എന്നീ നാലു ചെറുപ്പക്കാർ എങ്ങിനേയും പണമുണ്ടാക്കണം എന്ന് ശ്രമത്തിലാണ്. അതിനുവേണ്ടിയുള്ള കുറുക്കുവഴിയിൽ നാഗമാണിക്യം കണ്ടെത്തി വിൽക്കാം എന്നുള്ള ശ്രമത്തിലേക്കിറങ്ങുന്നു. സാമ്പത്തിക ബാദ്ധ്യതയും സഹോദരിയുടെ വിവാഹത്തിനു പണമാവശ്യമുള്ള കൃഷ്ണകുമാറിനെ സഹായിക്കുകയാണവരുടെ ഉദ്ദ്യേശം.

സിനിമയുടെ കഥാസാരവും മറ്റു വിശദവിവരങ്ങളും അറിയുവാൻ ഡാറ്റാബേസ് പേജിലേക്ക് ക്ലിക്ക് ചെയ്യുക.

നാലു കൂട്ടുകാരുടെ എളുപ്പ വഴിയിൽ പണമുണ്ടാക്കുന്ന ആദ്യ അദ്ധ്യായത്തിന്റെ അപ്രതീക്ഷിത അവസാനത്തിനു ശേഷം മറ്റൊരു അദ്ധ്യായത്തിലേക്കാണ് കഥ തുറക്കുന്നത് അവിടെ നിന്നു പിന്നേയും രണ്ടു വ്യത്യസ്ഥ അദ്ധ്യായത്തിലേക്ക്. ഓരോ അദ്ധ്യായത്തിലും ഓരോ പ്രമുഖ കഥാപാത്രമുണ്ട്, മറ്റു അദ്ധ്യായങ്ങളിൽ അവർ പ്രമുഖരല്ലാത്ത കഥാപാത്രമാകുന്നു, മുൻ അദ്ധ്യായങ്ങളിൽ വന്നു പോകുന്നവർ ഈ അദ്ധ്യായങ്ങളിൽ പ്രമുഖരാകുന്നു. ഇവരുടെ ജീവിതവും ആവശ്യങ്ങളും പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്നു.

റിവ്യൂ പൂർണ്ണമായി വായിക്കുവാൻ എം3ഡിബിയുടേ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക

Wednesday, December 5, 2012

പോപ്പിൻസ് - സിനിമാ റിവ്യൂ



വ്യത്യസ്ഥതക്കുള്ള ശ്രമങ്ങളുമായാണ് പലപ്പോഴും വി കെ പ്രകാശിന്റെ സിനിമകളുടെ വരവ്. പക്ഷേ,പലപ്പോഴും അവ സാങ്കേതികതയുടെ പുതുമയിലും ഉപയോഗത്തിലു ഒതുങ്ങാറാണ് പതിവ്. പുനരധിവാസം മുതൽ പോപ്പിൻസ് വരെയുള്ള സിനിമകൾ അതുകൊണ്ടു തന്നെ (സാങ്കേതികമായി) വിവിധ പ്രത്യേകതകൾ ഉൾക്കൊള്ളൂന്നവയാണ്. പല സാങ്കേതിക ഘടകങ്ങളും മലയാളത്തിൽ ആദ്യമായി അവതരിപ്പിച്ചതിന്റെ ക്രെഡിറ്റും വി കെ പിയുടെ സിനിമകൾക്കവകാശപ്പെട്ടതുതന്നെ.

വിജയകരമായ ബ്യൂട്ടിഫുൾ, ട്രിവാണ്ട്രം ലോഡ്ജ് എന്നീ ചിത്രങ്ങൾക്ക് ശേഷം  വി കെ പ്രകാശ് സംവിധാനം ചെയ്ത “പോപ്പിൻസ്” പ്രമേയത്തിലും അതിന്റെ അവതരണത്തിലും തീർത്തും വ്യത്യസ്ഥയും പുതുമയും പുലർത്തുന്നുണ്ട്. അത് എത്രത്തോളം വിജയകരമായി എന്നത് സംശയിക്കത്തക്കതാണെങ്കിലും. പ്രമുഖ നാടകരചയിതാവും സംവിധായകനുമായ ജയപ്രകാശ് കുളൂരിന്റെ വിവിധ ലഘുനാടകങ്ങളെ - വിഭിന്ന നിറ-രുചി ഭേദങ്ങളുള്ള പോപ്പിൻസ് മിഠായി കണക്കെ- ഒരു സിനിമയാക്കി കോർത്തിണക്കിക്കൊണ്ട്  വിവിധ കഥകളുടെ ഒരു സിനിമാവിഷ്കാരം. .

നാടോടിക്കഥകളും ചേരുന്ന ആറോളം ലഘുനാടകങ്ങൾ കൂട്ടിയിണക്കിയിരിക്കുന്ന സിനിമ. സംവിധായകനാകാൻ ശ്രമിക്കുന്ന ഒരു ചെറുപ്പക്കാരന്റെ സ്വപ്നങ്ങളായും ഓർമ്മകളായും ഭാവനകളായും പല കഥകൾ പുരോഗമിക്കുന്നു.

റിവ്യൂ  പൂർണ്ണമായി വായിക്കുവാനും കഥാസാരവും വിശദവിവരങ്ങൾ അറിയുവാനും എം3ഡിബിയുടെ പേജിലേക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

Monday, December 3, 2012

ചേട്ടായീസ് - സിനിമാ റിവ്യൂ


സിനിമ വിജയിക്കാൻ സൂപ്പർ താരങ്ങൾ വേണമെന്നില്ല എന്ന് ഭൂരിഭാഗം പ്രേക്ഷകരും തിരിച്ചറിഞ്ഞ 2011-12 ലാണ്  സൂപ്പർ താര പടങ്ങളേക്കാളും മറ്റുള്ള നടന്മാരുടേയും സംവിധായകരുടേയും തിരക്കഥാകൃത്തുക്കളുടേയുമൊക്കെ ചിത്രങ്ങൾക്ക് പ്രതീക്ഷ വെച്ചു തുടങ്ങിയത്. അങ്ങിനൊരു പ്രതീക്ഷയിലാണ് മെഗാസ്റ്റാറിന്റെ പടത്തിനൊപ്പം റിലീസ് ചെയ്ത “ചേട്ടായീസ്” എന്ന സിനിമയെ പ്രേക്ഷകൻ കാത്തിരുന്നത്. കഴിഞ്ഞ കുറച്ചു ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടനടനായ ബിജുമേനോൻ, വില്ലത്തരത്തിനൊപ്പം കോമഡിയും അഭിനയിച്ചു ഫലിപ്പിക്കാനറിയുന്ന ലാൽ, പുതുമയുള്ള അന്തരീക്ഷം, കോമഡി നിറഞ്ഞ ടീസർ പ്രൊമോഷനുകൾ എന്നിങ്ങനെ പ്രേക്ഷകരെ ആകർഷിക്കുന്ന എന്റർടെയ്നറായിരിക്കും ചേട്ടായീസ് എന്നായിരുന്നു കണക്കുകൂട്ടൽ. ചേട്ടന്മാരായ അഞ്ചു പേരുടെ സൌഹൃദങ്ങളും ആഘോഷങ്ങളും വിഷയമാക്കിയ സിനിമ. അതുകൊണ്ട് തന്നെ മറ്റേതു ചിത്രത്തിനേക്കാളും ഈ ചിത്രം രസിപ്പിക്കും എന്നൊരു തോന്നൽ പരക്കെ ഉണ്ടായിരുന്നു. ഇതിനു പുറമേ ‘ചേട്ടായീസി”നു പ്രത്യേകതകൾ വേറെയുമുണ്ട്. നടൻ ബിജുമേനോനും സുരേഷ് കൃഷ്ണയും, ക്യാമറാമൻ പി സുകുമാറും, ചിത്രത്തിന്റെ തിരക്കഥാകൃത്തായ സച്ചിയും സംവിധായകനായ ഷാജുൺ കാര്യാലും നിർമ്മാതാക്കളാകുന്ന ചിത്രം, പി സുകുമാർ ക്യാമറക്ക് പിന്നിൽ നിന്ന് മുന്നിൽ വരുന്ന ചിത്രം, വടക്കുംനാഥനു ശേഷം ഷാജുൺ കാര്യാൽ സംവിധാനം ചെയ്യുന്ന ചിത്രം, ഇതിനൊക്കെപുറമേ ചിത്രത്തിലെ ഒരേയൊരു ഗാനം പാടിയിരിക്കുന്നത് നടന്മാരായ ബിജുമേനോനും ലാലും ചേർന്ന്. ഇങ്ങിനെ പ്രത്യേകതകൾ ഒരുപാടുണ്ട് ചേട്ടായീസിനു. പക്ഷെ രണ്ടു മണിക്കൂർ സിനിമ കണ്ടിരിക്കാൻ ഇതു മാത്രം പോരല്ലോ, അല്ലെങ്കിൽ ഇതല്ലല്ലോ വേണ്ടത്.

അഡ്വ. ജോൺ പള്ളൻ, കിച്ചു, ബാവ, രൂപേഷ് കൃഷ്ണ, ബാബുമോൻ എന്നീ ചെറുപ്പം വിട്ട് മധ്യവയസ്സിലേക്കെത്തുന്ന അഞ്ച് സുഹൃത്തുക്കളുടെ സൌഹൃദത്തിന്റേയും ഒത്തുകൂടലിന്റേയും ആഘോഷത്തിന്റേയും കഥയാണ് “ചേട്ടായീസ്”. ജോലിയുടേയും ഉത്തരവാദിത്വങ്ങളുടേയും ടെൻഷനുകളിൽ നിന്ന് എന്നും വൈകീട്ട് ഒത്തുചേരുന്ന കമ്പനി കൂടലിൽ അവർ തങ്ങളുടെ പ്രയാസങ്ങൾ തീർത്തുകളയുന്നു. ജോൺ പള്ളനും കിച്ചുവും വളരെ കാലമായി അടുത്ത സുഹൃത്തുക്കളാണ്. കിച്ചുവിന്റെ വിവാഹം നടത്തിക്കൊടുത്തതും ജോണും സുഹൃത്തുക്കളുമാണ്. കിച്ചുവിനു മറ്റാരേക്കാളും ജോൺ പ്രിയപ്പെട്ടവനാണ്. പുതുവർഷം ആഘോഷിക്കാൻ ഡിസംബർ 31 നു രാത്രി ഫ്ലാറ്റിൽ ഒത്തുകൂടിയ അഞ്ച് സുഹൃത്തുക്കൾ യാദൃശ്ചികമായി ഒരു പ്രശ്നത്തിൽ പെട്ടുപോവുകയും അതിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങളുമാണ് കഥാസന്ദർഭം.

റിവ്യൂ പൂർണ്ണമായി വായിക്കുവാനും ചിത്രത്തിന്റെ കഥാസാരവും മറ്റു വിശദാംശങ്ങളും അറിയുവാനും എം3ഡിബിയുടെ ഈ ലിങ്കിലേക്ക് ക്ലിക്ക് ചെയ്യുക

Saturday, December 1, 2012

ഫെയ്സ് 2 ഫെയ്സ് - സിനിമാ റിവ്യൂ


തോൽവിയുടെ തിരക്കഥകൾ എഴുതുന്ന താരം” എന്നായിരുന്നു മമ്മൂട്ടിയുടെ 2011-12 ലെ സിനിമകളെ വിശകലനം ചെയ്ത് ഈയടുത്ത് ‘സമകാലിക മലയാളം‘ വാരികയിൽ വന്ന ലേഖനത്തിന്റെ തലക്കെട്ട്. മമ്മൂട്ടിയുടേ സമീപകാല സിനിമകൾ പരിശോധിച്ചാൽ അത് മനസ്സിലാകുകയും ചെയ്യും. കച്ചവട വിജയത്തെ മാത്രം മുന്നിൽ കണ്ട് മമ്മൂട്ടി ചെയ്ത കഴിഞ്ഞ പത്തിലേറെ സിനിമകൾ ബോക്സോഫീസിൽ ദയനീയ ദുരന്തം ഏറ്റുവാങ്ങിയതും ഓർമ്മയിൽ വെക്കാൻ ഒരു കഥാപാത്രമോ സിനിമയോ പുരസ്കാരമോ ഇല്ലാത്തതും മമ്മൂട്ടി എന്ന താരത്തിനു സംഭവിച്ച വലിയ പരാജയമാണ്. ഒന്നിലേറെ ദേശീയ അവാർഡ് വാങ്ങിയ നടനാണിതെന്നോർക്കണം. സാമ്പത്തിക വിജയത്തിന്റെ കണക്കുകൂട്ടലുകളിൽ തന്റെ കഥാപാത്രത്തേയും താനഭിനയിക്കുന്ന സിനിമകളേയും തിരഞ്ഞെടുക്കുന്നതിലോ തിരഞ്ഞെടുത്തവയിൽ തന്റേതായ രൂപ പരിണാമങ്ങൾ വരുത്തിയതുകൊണ്ടോ സംഭവിക്കുന്നതാവാം. ആവർത്തിക്കുന്ന പരാജയങ്ങൾ സിനിമാ രംഗത്ത് മൂന്നു ദശാംബ്ദമായി നിൽക്കുന്ന താരത്തെ പുനർ ചിന്തനം നടത്താൻ പ്രേരിതമാക്കി എന്നു വിദൂര പ്രതീക്ഷ പോലുമില്ലാതെയാണ് തന്റെ ഏറ്റവും പുതിയ ചിത്രമായ “ഫെയ്സ് 2 ഫെയ്സ്” എന്ന സിനിമയും പുറത്ത് വന്നത്.

ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന ജനുസ്സിലാണ് ചിത്രം അണിയിച്ചൊരുക്കാൻ ശ്രമിച്ചിരിക്കുന്നത്. ഒപ്പം പതിവു മലയാള സിനിമയിലെപ്പോലെ ഇത്തിരി മെലോഡ്രാമ, യൂത്തിന്റെ ആഘോഷം, മാതാപിതാക്കളുടെ സ്നേഹം കിട്ടാത്ത കൌമാരങ്ങൾ, നായകന്റെ മദ്യപാനവും ഉരുളക്കുപ്പേരികണക്കേയുള്ള ഡയലോഗും, പിന്നെ നായകൻ മമ്മൂട്ടിയായതുകൊണ്ട് കൂളിങ്ങ് ഗ്ലാസിനും കളർഫുൾ വസ്ത്രങ്ങൾക്കും കുറവില്ല.

പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനും യുവ വ്യവസായിയുമായ തോമസ് പുഞ്ചക്കാടന്റെ അതി ദാരുണമായ കൊലപാതകവും അതിനെത്തുടർന്നുള്ള അന്വേഷണവും. ആ കൊലപാതകത്തെക്കുറിച്ച് സസ്പെൻഷനിലായ സർക്കിൾ ഇൻസ്പെക്ടർ ബാലചന്ദ്രനും (മമ്മൂട്ടി) തന്റെ രീതിയിൽ സ്വകാര്യ അന്വേഷണം നടത്തുന്നതുമാണ് പ്രധാന പ്രമേയം.

Friday, November 30, 2012

സീൻ ഒന്ന് നമ്മുടെ വീട് - സിനിമാ റിവ്യൂ


ഷൈജു ഷാജി എന്ന ഇരട്ട സംവിധായകരുടേ ആദ്യ ചിത്രമായ “ഷേക്സ്പിയർ എം എ മലയാളം” എന്ന സിനിമക്ക് ശേഷം ഇരുവരും വഴി പിരിഞ്ഞു സ്വതന്ത്ര സംവിധായകരായി ഓരോ പടം ചെയ്തു. ഷാജി, ഷാജി അസീസ് എന്ന പേരിൽ ‘ഒരിടത്തൊരു പോസ്റ്റുമാനും” ഷൈജു, ഷൈജു അന്തിക്കാട് എന്ന പേരിൽ ‘ഒരു ബ്ലാക്ക് & വൈറ്റ് കുടൂംബ‘വും. ഷൈജു അന്തിക്കാടിന്റെ പുതിയ ചിത്രമാണ് ‘സീൻ ഒന്ന് നമ്മുടെ വീട്”

സിനിമക്കുള്ളിലെ കഥപറയുന്ന സിനിമ തന്നെയാണ് സീൻ ഒന്ന് നമ്മുടെ വീട്. ഒരു സ്വതന്ത്ര സംവിധായകനാകൻ ശ്രമിക്കുന്ന സഹ സംവിധായകന്റേയും അയാളുടെ ലക്ഷ്യത്തിലേക്കെത്താൻ പരിപൂർണ്ണ പിന്തുണയോടെ നിൽക്കുന്ന കുടുംബത്തിന്റേയും ഒടുക്കം എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് വിജയം കൊയ്യുന്നതിന്റേയും കഥ തന്നെയാണ് ഷൈജുവിന്റെ പുതിയ സിനിമക്കും.

മലയാളത്തിൽ ഒരുപാടാവർത്തിച്ച വിഷയം തന്നെയാണ് ഷൈജു ഈ സിനിമക്കുവേണ്ടി കരുതിയിരിക്കുന്നത്. സ്വതന്ത്ര സംവിധായകനാകാൻ വേണ്ടി ഒരുപാട് കഷ്ടപ്പാടുകളും അലച്ചിലുകളും നടത്തിയ ഉദയഭാനുവിന്റെ കഥപറഞ്ഞ ‘ഉദയനാണ് താരം’ മുതൽ നടനാവാൻ മോഹിച്ച സ്ക്കൂൾ അദ്ധ്യാപകന്റെ കഥ പറഞ്ഞ ‘ബെസ്റ്റ് ആക്ടറും’ സിനിമ പിടിക്കാനിറങ്ങിയ മുല്ലശ്ശേരി മാധവൻ കുട്ടി നേമം പി ഓ യും, സൂപ്പർ താരത്തിന്റെ ജാഡ കാരണം സ്റ്റിൽ ഫോട്ടോഗ്രാഫറെ നായകനാക്കിയ ‘ജോസേട്ടന്റെ ഹീറോ‘യും, സിനിമ പിടിക്കാനിറങ്ങിയ കോളേജ് കൂട്ടുകാർ സംഘത്തിന്റെ ‘സിനിമാ കമ്പനി’യും അങ്ങിനെ ഈയടുത്തു വന്ന പല ‘സിനിമാ വിഷയ സിനിമ’കളുടേയും ചേരുവകളും സാമ്യവും അതിലൊക്കെപ്പറഞ്ഞ വിഷയങ്ങളും തന്നെയാണ് ‘സീൻ ഒന്ന് നമ്മുടേ വീട്’ലെ പ്രമേയവും. പക്ഷെ, സുഖകരമായൊരു കുടുംബാന്തരീക്ഷത്തിൽ വലിയ തെറ്റില്ലാതെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ പറഞ്ഞു എന്നതാണ് ഈ സിനിമയുടെ ഗുണം. ഷൈജു അന്തിക്കാട് എന്ന സംവിധായകൻ തന്റെ മൂന്നാം ചിത്രത്തിൽ വലിയ പാകപ്പിഴകളില്ലാതെ ഭേദപ്പെട്ട ചിത്രം അണിയിച്ചൊരുക്കി, പ്രമേയത്തിൽ പുതുമയില്ലെങ്കിലും.

റിവ്യൂ പൂർണ്ണമായി വായിക്കുവാനും കഥാസാരവും മറ്റു വിശദാംശങ്ങൾ അറിയുവാനും എം3ഡിബി റിവ്യൂ പേജിലേക്ക് ക്ലിക്ക് ചെയ്യുക

Tuesday, November 27, 2012

ഇഡിയറ്റ്സ് - സിനിമാ റിവ്യൂ


സിനിമ കാണുന്ന പ്രേക്ഷകനേയും ‘ഇഡിയറ്റ്സ്’ ആക്കാനുള്ള ശ്രമമാണോ നവാഗതനായ കെ എസ് ബാവ എന്ന സംവിധായകന്റെ ശ്രമം എന്ന് പ്രേക്ഷകൻ ചിന്തിച്ചു പോയാൽ കുറ്റം പറയാനാവില്ല. അത്രമേൽ അസഹ്യവും ബോറിങ്ങുമാകുന്നുണ്ട് സംഗീത് ശിവൻ പ്രൊഡക്ഷൻസിന്റെ ‘ഇഡിയറ്റ്സ്’ വ്യക്തമായൊരു കഥാതന്തുവോ പ്രമേയമോ ഈ സിനിമക്കില്ല, അതു വേണമെന്നു നിർബന്ധമൊന്നുമില്ലെങ്കിലും രണ്ടു മണിക്കൂറിൽ കാണിക്കുന്ന സിനിമക്ക് എന്തെങ്കിലും പറയുവാനോ  പറയുന്നത് രസംകൊല്ലിയാകാതെ പ്രേക്ഷകനെ പിടിച്ചിരുത്താനോ മിനിമ സാധിക്കേണ്ടതാണ്. നിർഭാഗ്യവശാൽ ഇഡിയറ്റ്സിനു അത് സാധിക്കുന്നില്ല.

പ്രണയ നൈരാശ്യം മൂലം ജീവിതം മടുത്ത് തന്നെത്തന്നെ കൊലപ്പെടുത്തുവാൻ ഒരു പെൺകുട്ടി ഗുണ്ടാസംഘത്തിനു ക്വൊട്ടേഷൻ കൊടുക്കുകയും വിഡ്ഢിയായൊരു കില്ലർ ദൈത്യമേൽക്കുകയും ആ പെൺകുട്ടിയെ രക്ഷപ്പെടുത്താനും പ്രണയിക്കാനും മറ്റൊരു ചെറുപ്പക്കാരൻ ശ്രമിക്കുകയും ഇതിനിടയിൽ സംഭവിക്കുന്ന രസകരമായ(മാകേണ്ട) സന്ദർഭങ്ങളാണ് സിനിമ.

റിവ്യൂ മുഴുവനായി വായിക്കുവാൻ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക

Saturday, November 24, 2012

101 വെഡ്ഡിങ്ങ്സ് - സിനിമാ റിവ്യൂ


കോമഡി ചിത്രങ്ങളുടെ സൂപ്പർ ഹിറ്റുകൾ സൃഷ്ടിച്ചിട്ടുള്ള സംവിധായകൻ ഷാഫിയുടെ പുതിയ ചിത്രം ‘101 വെഡ്ഡിങ്ങ്സ്’ പേരു സൂചിപ്പിക്കുന്നതുപോലെ കല്യാണത്തെചുറ്റിപ്പറ്റിയുള്ള കോമഡി സിനിമയാണ്. ( അല്ലെങ്കിലും മലയാളസിനിമയി കല്യാണം എന്നതിനേക്കാൾ വലിയൊരു കോമഡിയുണ്ടോ, കല്യാണമെന്ന ഒരൊറ്റ ലക്ഷ്യത്തിനു വേണ്ടി ജീവിക്കുന്ന കഥാപാത്രങ്ങൾ, കല്യാണത്തിൽ തുടങ്ങുകയോ അവസാനിക്കുകയോ ചെയ്യുന്ന സിനിമകൾ, കല്യാണപ്പന്തലിലെ കൂട്ടത്തല്ല്, കോമഡി എന്നുമാത്രമല്ല കല്യാണമേ കഴിഞ്ഞൊരു കഥയോ സിനിമയോ മലയാളത്തിലില്ല!) എന്തായാലും ഷാഫി നായകന്റേയും നായികയുടേയും മാത്രം കല്യാണമല്ല, മൊത്തം 101 കല്ല്യാണങ്ങളാണത്രെ ഈ സിനിമയിൽ നടത്തുന്നത്.!!

സിനിമയുടെ വിജയത്തിനു സൂപ്പർ താരങ്ങൾ നിർബന്ധമില്ല എന്ന് തെളിഞ്ഞ ഈ കാലയളവിൽ സൂപ്പറല്ലാത്ത താരങ്ങൾ കൊയ്ത വിജയചിത്രങ്ങളിലൂടെ മിനിമം ഗ്യാരണ്ടിയും പോപ്പുലാരിറ്റിയും കിട്ടിയ ചെറുതാരങ്ങളായ കുഞ്ഞാക്കോബോബൻ, ബിജുമേനോൻ, ജയസൂര്യ എന്നിവരാണ് ഷാഫിയുടെ പുതിയ ചിത്രത്തിലെ മുഖ്യ അഭിനേതാക്കൾ. ഒപ്പം സംവൃതാ സുനിൽ, ഭാമ, സുരാജ് വെഞ്ഞാറമൂട്, വിജയരാഘവൻ എന്നിവരും. സിദ്ധിക്ക് ലാൽ ചിത്രങ്ങളൂം അവയുടെ ചുവട് പിടിച്ച് വന്ന റാഫി മെക്കാർട്ടിൻ, ഷാഫി ചിത്രങ്ങളുമൊക്കെ ഏതാണ്ട് ഒരേ ജനുസ്സിൽ പെട്ടവയാണ്. ഗഹനമായ പ്രമേയമോ ആവിഷ്കാരമോ ഒന്നുമില്ലാതെ പ്രേക്ഷകരെ ഏതുവിധേനയും പൊട്ടിച്ചിരിപ്പിക്കുകയും അതുവഴി തിയ്യറ്ററുകൾ ഉത്സവപ്പറമ്പുകളാക്കിയും ചിത്രം വിജയം നേടുക എന്നൊരു മിനിമം ലക്ഷ്യമേ അതിനുള്ളു. ഇവരുടെ ആദ്യകാല ചിത്രങ്ങൾ പലതിനും ആ ധർമ്മം നിറവേറ്റാനും കഴിഞ്ഞു. എന്നാൽ ഷാഫിയുടെ അവസാന ചിത്രങ്ങളിൽ പലതും പഴയപോലെ ഏശുന്നില്ലെന്ന് സമീപകാല ചരിത്രം. ഷാഫിയുടെ ആവനാഴിയും ഒഴിഞ്ഞു തുടങ്ങിയെന്നു വ്യക്തം. സംവിധാനത്തോടൊപ്പം നിർമ്മാണപങ്കാളിയായതുകൊണ്ടുകൂടിയാകാം ഷാഫിയുടേ കഥക്ക് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് കലവൂർ രവികുമാറാണ്.

റിവ്യൂ പൂർണ്ണമായി വായിക്കുവാൻ ഈ ലിങ്കിലേക്ക് ക്ലിക്ക് ചെയ്യുക. : http://www.m3db.com/node/30062

Thursday, November 22, 2012

തീവ്രം - സിനിമാറിവ്യൂ


 രൂപേഷ് പീതാംബരൻ എന്ന നവാഗത സംവിധായകന്റെ “തീവ്രം” എന്ന ആദ്യ സിനിമ വ്യത്യസ്ഥ ട്രീറ്റുമെന്റിനാലും സാങ്കേതികപരമായും മികച്ചു നിൽക്കുന്നുണ്ടെങ്കിലും പ്രതിലോമകരമെന്നു സൂചിപ്പിക്കാവുന്ന പ്രമേയം കൊണ്ട് പിന്നിലാകുന്നു. ആക്ഷൻ ത്രില്ലർ വിഭാഗത്തിലാണ് തന്റെ ആദ്യ സിനിമ ഒരുക്കിയിരിക്കുന്നത്.

ഹരിനായരുടെ ക്യാമറ, സിറിൽ കുരുവിളയുടെ കലാസംവിധാനം, ഡി ഐ / കളറിങ്ങ് , ദുൽഖർ സൽമാന്റെ അഭിനയം, വ്യത്യസ്ഥമായ കഥപറച്ചിൽ എന്നിവയാണ് സിനിമയുടെ എടുത്തുപറയാവുന്ന ഘടകങ്ങൾ. പക്ഷെ പ്രമേയത്തിലെ ന്യൂനത അഥവാ വില്ലൻ കഥാപാത്രത്തിനു വേണ്ടത്ര വിശദീകരണമില്ലായ്മ കൊലക്ക് കൊല, ചോരക്ക് ചോര എന്ന മട്ടിൽ നാട്ടിലെ നിയമങ്ങൾ നടപ്പാക്കണം,അതിനനുകൂലമായി നിയമങ്ങൾ മാറ്റിയെഴുതണം എന്നമട്ടിലുള്ള പ്രമേയത്തെ എങ്ങിനെ സാധൂകരിക്കാനാണ്?

തന്റെ ജീവിതത്തിൽ സംഭവിച്ച കനത്ത നഷ്ടത്തിനു കുറച്ചു വർഷങ്ങൾക്കു ശേഷം പ്രതിനായകനോട് പകരം വീട്ടുന്ന നായകൻ ഹർഷവർദ്ധന്റെ ജീവിതമാണ് മുഖ്യപ്രമേയം

റിവ്യൂ മുഴുവനായി വായിക്കുവാൻ എം3ഡിബി പേജിലേക്ക് ക്ലിക്ക് ചെയ്യുക.

Sunday, November 11, 2012

മൈ ബോസ് - സിനിമാ റിവ്യൂ


ഡിറ്റക്ടീവ് എന്ന ആദ്യചിത്രത്തിലൂടെ തന്റെ കഴിവു തെളിയിച്ച സംവിധായകനാണ് ജീത്തു ജോസഫ്. കച്ചവടസിനിമയുടെ തന്ത്രം അറിയാവുന്ന മാസ്സ് എന്റർടെയ്നർ ഒരുക്കുന്ന ജിത്തു ജോസഫ് ഡിറ്റക്ടീവും പിന്നീട് മമ്മീ & മി എന്ന ചിത്രത്തിലും വിജയങ്ങളൊരുക്കി. ജീത്തുജോസഫിന്റെ മൂന്നാം ചിത്രമാണ് ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിനു വേണ്ടി ഈസ്റ്റ് കോസ്റ്റ് വിജയൻ നിർമ്മിച്ച് ദിലീപ് മമതാ മോഹന്ദാസ് എന്നിവർ മുഖ്യവേഷത്തിലഭിനയിച്ച “മൈ ബോസ്”.

ഈ ചിത്രവും സാധാരണ പ്രേക്ഷകരെ നിരാശപ്പെടുത്തുന്നില്ല. കർക്കശക്കാരിയായ ബോസിന്റേയും അസിസ്റ്റന്റിന്റേയും ഈഗോ ക്ലാഷ്,  കോമഡി ട്രീറ്റ്മെന്റിൽ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിൽ. മമതയുടെ നല്ല പ്രകടനവും ദിലീപിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നതും ഇവരൊരുക്കുന്ന നർമ്മ മുഹൂർത്തങ്ങളും തിയ്യറ്ററിലെ പ്രേക്ഷകനെ തികച്ചും രസിപ്പിക്കുന്നുണ്ട്. അവിശ്വസനീയമായ കഥയാണെങ്കിലും പ്രേക്ഷകനും മറ്റൊന്നും ആലോചിക്കാനിടകൊടുക്കാതെ നർമ്മ സംഭാഷണങ്ങളെ ഇടമുറിയാതെ പറയിപ്പിച്ചുകൊണ്ടുമാണ് സിനിമ മുന്നോട്ട് പോകുന്നത്.

മുംബൈയിലെ ഐ.ടി കമ്പനിയില്‍ ജോലി ചെയ്യുന്ന യൂറോപ്യന്‍ ഭ്രമക്കാരനായ മനു വർമ്മ(ദിലീപ്)യുടേയും അയാളുടെ ബോസിന്റെ(മംമത)യും ഈഗോ പ്രശ്നങ്ങളുടെ കഥയാണ്  കോമഡി രൂപത്തിൽ മൈ ബോസ് പറയുന്നത്.

റിവ്യൂ പൂർണ്ണമായി വായിക്കുവാനും വിശദാംശങ്ങളും കഥാസാരവും അറിയുവാനും ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക.

Friday, November 2, 2012

പ്രഭുവിന്റെ മക്കൾ - സിനിമാ റിവ്യൂ


മലയാള സിനിമയിലാദ്യമായിട്ടായിരിക്കാം വിശ്വാസങ്ങളെ പൂർണ്ണമായി എതിർക്കുന്നതും യുക്തിവാദത്തെ പരിപൂർണ്ണമായും പിന്തുണക്കുന്നതുമായൊരു സിനിമ. നവാഗതനായ സംവിധായകൻ ‘സജ്ജീവൻ അന്തിക്കാട്’ സംവിധാ‍നം ചെയ്ത ‘പ്രഭുവിന്റെ മക്കൾ’ മലയാളിയുടെ അന്ധവിശ്വാസത്തേയും (കപട)ഭക്തിയേയും ആൾദൈവങ്ങളുടെ തട്ടിപ്പിനേയും പരാമർശിക്കുന്നൊരു സിനിമയാണിത്. രണ്ടര മണിക്കൂറിലേറെ ദൈർഘ്യമുള്ള ഈ സിനിമ പുരോഗമനമായ കാഴ്ചപ്പാട് മുന്നോട്ട് വെക്കുന്നു എന്നതു മാത്രമായി സിനിമ അല്ലാതാവുന്നു എന്നതാണ് ദുര്യോഗം. സിനിമയുടെ ലാവണ്യരീതികളെ കൃത്യമായും ഫലപ്രദമായും പിന്തുടരാനാവാതെ കേവലമൊരു കവലപ്രസംഗത്തിന്റെ രീതിയിലേക്ക് പോയി അമച്ച്വറിഷ് മേക്കിങ്ങ് മൂവി ആയി മാറി.

ഏതാണ്ട് കഴിഞ്ഞ മുപ്പതു വർഷത്തോളമുള്ള കേരളത്തിലെ സാമൂഹ്യവും രാഷ്ട്രീയവുമായ മാറ്റങ്ങളും മറ്റും പരാമർശിക്കുന്ന സിനിമയാണ് പ്രഭുവിന്റെ മക്കൾ. യുക്തിവാദിയായ സംവിധായകന്റെ സ്വാനുഭവങ്ങളും ഇതിലേറെയുണ്ടെന്ന് കാണാം.  വിശ്വാസങ്ങളും ആചാരങ്ങളും സമൂഹത്തെ ഏറെ ആഴത്തിൽ പതിഞ്ഞുകൊണ്ടിരിക്കുന്ന/കീഴടക്കിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സിനിമ പ്രസക്തം തന്നെ. 

റിവ്യൂ പൂർണ്ണമായും വായിക്കുവാനും കഥാസാരവും മറ്റു വിശദാംശങ്ങൾ അറിയുവാനും എം3ഡിബിയുടെ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക.


Saturday, October 20, 2012

അയാളും ഞാനും തമ്മിൽ - സിനിമാ റിവ്യൂ


സത്യൻ അന്തിക്കാടിനും ജോഷിക്കും കമലിനും ശേഷം വന്ന സംവിധായക നിരയിലെ മികച്ചൊരു  സംവിധായകനാണ് ലാൽ ജോസ്. നാളിതുവരെയുള്ള സിനിമാ കരിയറിൽ വിജയ പരാജയങ്ങൾക്കിടയിലും വിനോദമൂല്ല്യങ്ങളെ മുറുകെപ്പിടിച്ച് പ്രേക്ഷകർക്കിഷ്ടപ്പെടുന്ന എന്റർടെയ്നർ ഒരുക്കുക തന്നെയാണ് തന്റെ ലക്ഷ്യമെന്നും ലാൽ ജോസ് ഓരോ സിനിമയിലൂടേയും അടിവരയിടുന്നുണ്ട്. 2012 ലെ തന്റെ മൂന്നാമത്തെ ചിത്രമായ “അയാളും ഞാനും തമ്മിൽ” ലാൽ ജോസിൽ പ്രതീക്ഷയർപ്പിക്കുന്ന പ്രേക്ഷകരെ മുഴുവൻ തൃപ്തിപ്പെടുത്തുന്ന ഒന്നല്ല. നന്മയുടെ ഇത്തിരി വെട്ടങ്ങളും അമാനുഷിക കഥാപാത്രങ്ങളെ വെട്ടി നിരത്തിയും ജീവിതത്തോട് ഇത്തിരി അടുത്തു നിൽക്കുന്ന കഥാപാത്രങ്ങളാലും ചില സന്ദർഭങ്ങളാലും സിനിമ ഇത്തിരി നമ്മെ സന്തോഷിപ്പിക്കുമ്പോൾ, സിനിമയുടെ പല ഭാഗത്തുമുള്ള ഇഴച്ചിലും പല സന്ദർഭങ്ങളിലും അനുഭവപ്പെടുന്ന കൃത്രിമത്വവും ‘അയാളും ഞാനും തമ്മിലി’നെ ഉയർന്ന നിലയിലേക്കെത്തിക്കുന്നില്ല.

സൂപ്പർ സ്റ്റാർ പദവി എളുപ്പ വഴിയിൽ സ്വായത്തമാക്കാൻ ശ്രമിക്കുന്ന പൃഥീരാജിനെ മണ്ണിലുറപ്പിച്ചു നിർത്തുന്ന, പരാജയങ്ങൾ ഏറ്റു വാങ്ങുന്ന, സഹ കഥാപാത്രത്തിൽ നിന്നും കരണത്തടിയേൽക്കുന്ന, നിസ്സഹായതയും സങ്കടവും കൊണ്ട് കണ്ണീരൊഴുക്കുന്ന വെറും നായകനാക്കാൻ കഴിഞ്ഞു എന്നത് നല്ല കാര്യമാണ്. 

റിവ്യൂ മുഴുവനായി വായിക്കുവാൻ എം3ഡിബിയുടേ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക

Sunday, October 7, 2012

മാന്ത്രികൻ - സിനിമാറിവ്യൂ


അച്ചിലിട്ടു വാർത്ത ഫോർമുല സിനിമകളുടേയും  ഹൊറർ സിനിമകളുടെയുമൊക്കെ കാലം കഴിഞ്ഞെന്നും ഇപ്പോൾ ന്യൂ ജനറേഷൻ സിനിമകളുടേ കാലമെന്നുമൊക്കെ പറയുന്നതിനിടയിലാണ് പഴയ കോമഡി സിനിമാ സംവിധായകരായ അനിൽ-ബാബുമാരിലെ അനിൽ, ജയറാമിനെ നായകനാക്കി ഒരു കോമഡി-ത്രില്ലറായ “മാന്ത്രികൻ’ എന്ന പ്രേതസിനിമയുമായെത്തുന്നത്. പഴയ ലിസ മുതൽ സംവിധായകൻ വിനയന്റെ യക്ഷിയും ഞാനും വരെയുള്ള സിനിമകളിറങ്ങിയിട്ടും സിനിമാക്കാർക്കിപ്പോഴും പ്രേത(ഹൊറർ) സിനിമയോടുള്ള അഭിനിവേശം മാറിയിട്ടില്ല. മന്ത്രവാദവും ഹോമവും യക്ഷിയുമൊക്കെ ആവശ്യത്തിലധികം ഐതിഹ്യത്തിലും വിശ്വാസത്തിലും അരഞ്ഞു ചേർന്നിട്ടുള്ള മലയാളിക്ക് ഇതിനോടുള്ള കമ്പവും വിട്ടുമാറുമെന്നും തോന്നുന്നില്ല. പറയുന്നത് വിശ്വ്വസനീയമോ അവിശ്വ്വസനീയമോ ആകട്ടെ, ഒരു വിനോദോപാധി എന്ന നിലക്ക് ആ സിനിമകൾ പ്രേക്ഷകനെ രസിപ്പിക്കുകയോ ഹരം കൊള്ളിക്കുകയോ ചെയ്യുന്നുണ്ടോ എന്നതാണ് മുഖ്യം.

അനിൽ സംവിധാനം ചെയ്ത “മാന്ത്രികൻ” എന്ന ജയറാം സിനിമ, അനിലിന്റെ മുൻ ചിത്രങ്ങളുടേ അതേ ചേരുവയിൽ തന്നെ ഉണ്ടാക്കിയ സിനിമ തന്നെയാണ്. 

റിവ്യൂ  മുഴുവനായി വായിക്കുവാനും കഥാസാരത്തിനും മറ്റു വിശദാംശങ്ങൾക്കും എം3ഡിബിയുടെ ഈ പേജിലേക്ക് ഇവിടേ ക്ലിക്ക് ചെയ്യുക